വൈകി വന്ന വിവേകം !

August-2021

"നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു" (ഇയ്യോബ് 42:2) ഇയ്യോബ് ദൈവത്തോട്, ഇതു പറഞ്ഞ നാള്‍ മുതല്‍ അവന്‍റെ ജീവിതത്തിലെ പരീക്ഷകള്‍ അവസാനിച്ചു. പിന്നീട് അനുഗ്രഹത്തിന്‍റെ നാളുകള്‍ ആരംഭമായി. അതുകൊണ്ട് ഇയ്യോബിന്‍റെ ജീവിതത്തിലെ വിപ്ലവകരമായ ആ മാറ്റത്തിനു കാരണമായത് ദൈവത്തോടുള്ള ഈ പ്രാര്‍ത്ഥന ആയിരുന്നു എന്നു നമുക്കു ഉറപ്പിക്കാം. പ്രതികൂലങ്ങളും പ്രശ്നങ്ങളും, രോഗങ്ങളും ദുരിതങ്ങളും, നഷ്ടങ്ങളും വീഴ്ചകളും ഒക്കെ ജീവിതത്തില്‍ വരുമ്പോള്‍ കുടുംബക്കാരിലോ കൂട്ടുകാരിലോ മന്ത്രങ്ങളിലോ തന്ത്രങ്ങളിലോ ആശ്രയിക്കുന്നതിനുപകരം, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി, 'ദൈവമേ, അവിടുത്തേക്കു അസാദ്ധ്യമായി ഒന്നുമില്ല, അവിടുത്തേക്കു മാത്രമേ അടിയനെ സഹായിക്കുവാന്‍ കഴികയുള്ളൂ, ഒന്നു സഹായിക്കേണമേ' എന്നു ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുമ്പോള്‍, സ്വര്‍ഗ്ഗം കനിഞ്ഞു വിടുവിക്കും.


      "നിനക്കു സകലവും കഴിയുമെന്നും നിൻ്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നുഇയ്യോബ് 42:2
      വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇയ്യോബ് എന്ന ദൈവഭക്തനായ പുരുഷൻ്റെ ചരിത്രം നമുക്കു എല്ലാവർക്കും സുപരിചിതമാണല്ലോ! ജീവിതത്തിൽ കഠിനമായ പരിശോധനകൾ നേരിട്ടപ്പോഴും ദൈവഭക്തി മുറുകെപിടിച്ച് വിശ്വാസം കാത്തുസൂക്ഷിച്ച ഇയ്യോബിൻ്റെ ജീവിതം എല്ലാ ദൈവമക്കൾക്കും എക്കാലത്തും പ്രചോദനവും മാതൃകയുമാണ്.
        തിരുവചനത്തില്‍ 42 അദ്ധ്യായങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന ഇയ്യോബിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഓരോ അദ്ധ്യായങ്ങളിലും തന്‍റെ ജീവിത അനുഭവങ്ങളില്‍ നിന്ന് ഓരോ തിരിച്ചറിവുകള്‍ താന്‍ പഠിക്കുന്നതായി നമുക്കു കാണുവാന്‍ കഴിയും. അവസാനത്തെ അദ്ധ്യായത്തില്‍ താന്‍ പഠിച്ച പാഠങ്ങളുടെ എല്ലാം സാരാംശം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, '*നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു*'. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി എടുക്കുവാന്‍ അഥവാ ഈ സത്യം ബോധ്യപ്പെടുവാന്‍ ഇയ്യോബിന് 42 അദ്ധ്യായങ്ങള്‍ വരെയുള്ള തന്‍റെ ജീവിത കാലം വേണ്ടിവന്നോ എന്നു നമുക്കു തോന്നാം. കാരണം, നാല്പത്തിരണ്ടാം അദ്ധ്യായത്തില്‍ ഒന്നാം വാക്യത്തില്‍ ഇയ്യോബ് യഹോവയോട് ഈ കാര്യം വാതുറന്ന് ഏറ്റുപറഞ്ഞതിനു ശേഷം അഭൂതപൂർവ്വമായ മാറ്റങ്ങളാണ് അവൻ്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നത്.
        ഇംഗ്ലീഷ് ഭാഷയിലെ രണ്ടു തര്‍ജ്ജമകളില്‍ ഈ വാക്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്,
"I know that you can do anything, and no one can stop you.” (നിനക്കു സകലവും കഴിയുമെന്നും ആര്‍ക്കും നിന്നെ തടയുവാന്‍ കഴിയില്ല എന്നും ഞാന്‍ അറിയുന്നു)

"I know that you can do anything and nothing that you plan is impossible.” (നിനക്കു സകലവും കഴിയുമെന്നും നിന്‍റെ പദ്ധതികള്‍ ഒന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു)

        ഇയ്യോബിന് തന്‍റെ ജീവിതത്തില്‍ പല പരാതികളും പരിഭവങ്ങളും ഒക്കെ ദൈവത്തോട് ചോദിക്കാനും പറയുവാനുണ്ടായിരുന്നു. താന്‍ ജനിച്ച ദിവസത്തെപ്പോലും ഇയ്യോബ് ഒരിക്കല്‍ ശപിക്കുക വരെ ഉണ്ടായി. അവസാനം എല്ലാത്തിനും ഒടുവില്‍ ആ സത്യം സമ്മതിക്കുവാന്‍ ഇയ്യോബ് തയ്യാറാവുകയായിരുന്നു.
   ഒരുപക്ഷേ 32 ാം അദ്ധ്യായത്തില്‍ ഇയ്യോബ് ദൈവത്തോടു അതു പറഞ്ഞിരുന്നു എങ്കില്‍, തന്‍റെ പരീക്ഷകള്‍ അവിടംകൊണ്ട് അവസാനിക്കുമായിരുന്നില്ലേ?
   22 ാം അദ്ധ്യായത്തിലോ, അല്ലെങ്കില്‍ 12 ാം അദ്ധ്യായത്തിലോ ഇയ്യോബ് യഹോവയോട് ഈ കാര്യം പറഞ്ഞിരുന്നു എങ്കില്‍ അവന്‍റെ പരീക്ഷാ നാളുകള്‍ ഇത്രയും നീണ്ടുപോകുമായിരുന്നോ?
         

      എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇയ്യോബ് ദൈവത്തോട്, അതു പറഞ്ഞ നാള്‍ മുതല്‍ അവന്‍റെ ജീവിതത്തിലെ പരീക്ഷകള്‍ അവസാനിച്ചു. പിന്നീട് അനുഗ്രഹത്തിന്‍റെ നാളുകള്‍ ആരംഭമായി. അതുകൊണ്ട് ഇയ്യോബിന്‍റെ ജീവിതത്തിലെ വിപ്ലവകരമായ ആ മാറ്റത്തിനു കാരണമായത് ദൈവത്തോടുള്ള ഈ പ്രാര്‍ത്ഥന ആയിരുന്നു എന്നു നമുക്കു ഉറപ്പിക്കാം.
        ഇയ്യോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠം അതാണ്. മറ്റുള്ളവരുടെ മുമ്പില്‍ സങ്കടങ്ങള്‍ നിരത്തി കൈനീട്ടുന്ന അതിനുപകരം, ദുഃഖങ്ങൾ പങ്കു വെച്ച് വാദപ്രതിവാദങ്ങള്‍ ചെയ്യുന്നതിനു പകരം, സ്വര്‍ഗ്ഗത്തിലേക്കുനോക്കി,

      'എൻ്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു എൻ്റെ കഴിവുകളും യോഗ്യതകളും ഒന്നുമല്ല എന്നും നിനക്കു മാത്രം സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു' എന്നു സമ്മതിച്ച് ഏറ്റുപറഞ്ഞിരുന്നു എങ്കില്‍, തന്‍റെ വേദനാ നാളുകളുടെ ദൈര്‍ഘ്യം ഒരുപക്ഷേ ഇയ്യോബിനു കുറയ്ക്കാമായിരുന്നു.
        പ്രതികൂലങ്ങളും പ്രശ്നങ്ങളും, രോഗങ്ങളും ദുരിതങ്ങളും, നഷ്ടങ്ങളും വീഴ്ചകളും ഒക്കെ ജീവിതത്തില്‍ വരുമ്പോള്‍ കുടുംബക്കാരിലോ കൂട്ടുകാരിലോ മന്ത്രങ്ങളിലോ തന്ത്രങ്ങളിലോ ആശ്രയിക്കുന്നതിനുപകരം, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി, 'ദൈവമേ, അവിടുത്തേക്കു അസാദ്ധ്യമായി ഒന്നുമില്ല, അവിടുത്തേക്കു മാത്രമേ അടിയനെ സഹായിക്കുവാന്‍ കഴികയുള്ളൂ, ഒന്നു സഹായിക്കേണമേ' എന്നു ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുമ്പോള്‍, സ്വര്‍ഗ്ഗം കനിഞ്ഞു വിടുവിക്കും.
     ഇയ്യോബിന്‍റെ പുസ്തകം 38 വരെയുള്ള അദ്ധ്യായങ്ങളിലെ, ഇയ്യോബും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണങ്ങള്‍ എല്ലാം കണ്ടും കേട്ടും നിന്ന സ്വര്‍ഗ്ഗത്തിലെ ദൈവം ഇയ്യോബിനോട് പറഞ്ഞത്, ".. ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക' എന്നായിരുന്നു (വാക്യം 38:3). (അതായത്, 'നിന്‍റെ കൂട്ടുകാരോടും കുടുംബക്കാരോടും നാട്ടുകാരോടും സങ്കടങ്ങള്‍ പറയുന്നത് മതിയാക്കി ഇനിയെങ്കിലും എന്‍റെ മുഖത്തേക്ക് ഒന്നു നോക്ക്, എന്നോടൊന്ന് പറയ്' ഇതായിരിക്കാം ഒരുപക്ഷേ ദൈവം ഇയ്യോബിനോട് ആവശ്യപ്പെട്ടത്)

    ഇന്നത്തെ നമ്മുടെ ഏതു വിഷയത്തിനുള്ള മറുപടിയും, നമ്മുടെ ഏതു പ്രശ്നത്തിനുള്ള പരിഹാരവും ദൈവത്തിന്‍റെ പക്കലുണ്ട്. ആകയാല്‍ ഇനിയും വൈകരുത്, ഇയ്യോബിന് സംഭവിച്ചതുപോലെ ജീവിതത്തിലെ ഒരു (42 ാം അദ്ധ്യായം വരെ) കാത്തിരിക്കേണ്ടതില്ല. ഈ ദിവസം തന്നെ സ്വര്‍ഗ്ഗത്തിലെ ദൈവത്തോട് നമുക്കും പ്രാര്‍ത്ഥിക്കാം
"നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു"
                 ആമേന്‍

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*