ഊഹാപോഹങ്ങളില്‍ പെടരുത് !

April-2022

ഇന്നും ഇതുപോലുള്ള കൂട്ടരുണ്ട്. തങ്ങളുടെ ഇഷ്ടംപോലെ കാര്യങ്ങള്‍ ഊഹിച്ചെടുത്ത് പിന്നീടതിനെ വളച്ചൊടിച്ച് നിരപരാധികളെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നവര്‍. അതു മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന നഷ്ടങ്ങളും വേദനകളും എത്ര അധികമാണ് എന്ന് ഇക്കൂട്ടര്‍ ശ്രദ്ധിക്കാറില്ല / ഗൗനിക്കാറില്ല. ഒരു തെറ്റും ചെയ്യാത്തവര്‍ ക്രൂശിക്കപ്പെടുന്നതുകണ്ട് ഇക്കൂട്ടര്‍ അതില്‍ ആനന്ദം കണ്ടെത്തുന്നു. ഒരു നല്ല സുഹൃത്തെന്നു കരുതി, അവരാടു ഫോണില്‍ സംസാരിച്ചതെല്ലാം റെക്കോര്‍ഡ് ചെയ്ത്, അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച ഒരു സംഭവം, കഴിഞ്ഞ ദിവസം ഒരു വ്യക്തി എന്നോടു പറയുവാന്‍ ഇടയായി. ഇതുപോലെ എത്രയോ സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഒരു ഊഹത്തിന്‍റെ പുറത്ത് നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാകണമെന്നില്ല. അതുകൊണ്ട് ഉറപ്പില്ലാത്ത ഒരു കാര്യത്തെയും കണ്ണടച്ചു വിശ്വസിക്കരുത്. അതു നമുക്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. *യേശു കൂടെ ഉണ്ടായിരിക്കും എന്ന ഊഹത്തിന്‍റെ പുറത്ത് ഒരു ദിവസം യാത്രചെയ്ത അവിടുത്തെ മാതാപിതാക്കള്‍ക്ക് ആ ദൂരമത്രയും മടങ്ങിവന്ന് യേശുവിന്‍റെ അടുക്കലെത്താന്‍ മൂന്നു ദിവസം വേണ്ടിവന്നു എന്ന കാര്യം നമ്മള്‍ മറന്നുപോകരുത്*


വായനഭാഗം ലൂക്കൊസ് 2:42..46 "അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ *ഊഹിച്ചിട്ടു* ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു"
യേശു കൂടെയില്ലാതെ അവര് സഞ്ചരിച്ച ഒരു ദിവസത്തെ ദൂരം, മടങ്ങിവരുവാന് അവര്ക്ക് മൂന്നു ദിവസമെടുത്തു.
തിരുവചനത്തില് രേഖപ്പെടുത്തിയിരിക്കുന്ന ഈ സംഭവം നമുക്കു തരുന്ന ഒരു ആത്മീയ ദര്ശനമാണ് മുകളില് കുറിച്ചിരിക്കുന്നത്. പതിവുപോലെ യെരുശലേമില് പെരുനാളിനുപോയ യേശുവും മാതാപിതാക്കളും അതു കഴിഞ്ഞു മടങ്ങുമ്പോള്, യേശു അവരുടെ ഒപ്പം ഇല്ല എന്ന് അറിഞ്ഞിരുന്നില്ല, ഒരു ദിവസത്തെ വഴി യാത്ര കഴിഞ്ഞപ്പോഴാണ് അവര്ക്കത് ബോധ്യപ്പെട്ടത്. ഉടനെതന്നെ അവര് യെരുശലേമിലേക്ക് മടങ്ങിപ്പോയി എങ്കിലും യേശുവിനെ കണ്ടെത്തുവാന് അവര്ക്ക് മൂന്നു ദിവസം എടുത്തു.
ഇന്നത്തെ കാലഘട്ടത്തോടു ബന്ധപ്പെടുത്തി ഈ വചനഭാഗം ധ്യാനിക്കുമ്പോള്, യേശു കൂടെ ഉണ്ട് എന്ന ഒരു ഊഹത്തോടെകൂടെ യാത്ര ചെയ്യുന്ന അനേകരെ ഇന്നും നമുക്കു കാണുവാന് കഴിയും. യേശു അവരുടെ കൂടെ ഇല്ല എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും അവര് ഏറെ ദൂരം സഞ്ചരിച്ചിരിക്കും. പിന്നീടു യേശുവിങ്കലേക്കുള്ള (മടങ്ങി) തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല.
*യേശു കൂടെ ഉണ്ട് എന്ന ഒരു ഊഹത്തിന്റെ പുറത്ത് സഞ്ചരിക്കേണ്ട യാത്ര അല്ല ഒരു ദൈവപൈതലിന്റെ വിശ്വാസ ജീവിത യാത്ര, അഥവാ ഒരു വിശ്വാസിയുടെ ജീവിതം വെറും ഊഹത്തിന്റെ പുറത്ത് കെട്ടിപ്പടുത്തതല്ല, യേശു ക്രിസ്തു എന്ന ഉറപ്പുള്ള പാറയില് അടിസ്ഥാനമിട്ട് പണിയപ്പെട്ടതാണത്. എബ്രായര് 12:2 ല് വായിക്കുന്നതുപോലെ, വിശ്വാസത്തിന്റെ നായകനും പൂര്ത്തിവരുത്തുന്നവനുമായ യേശുവിനെ മാത്രം നോക്കിയുള്ള യാത്രയാണത്*.
അപ്പൊ.പ്ര. 16 അദ്ധ്യായത്തില് ഒരു സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്, അപ്പൊ. പൌലൊസും ശീലാസും തടവില് കിടക്കുമ്പോള്, അവര് ദൈവത്തെ പാടിസ്തുതിച്ച രാത്രിയില് ഒരു വലിയ ഭൂകമ്പം ഉണ്ടായി, കാരാഗ്രഹത്തിന്റെ അടിസ്ഥാനം കുലുങ്ങി, വാതില് ഒക്കെയും തുറന്നു, ചങ്ങലകള് അഴിഞ്ഞുപോയി. അപ്പോള് കാരാഗ്രഹപ്രമാണി ഉണര്ന്നു. കാരാഗ്രഹത്തിന്റെ വാതില് തുറന്നു കിടക്കുന്നതുകണ്ട് തടവുകാര് ഓടിപ്പോയി എന്ന് *ഊഹിച്ച്* തന്റെ വാളൂരി തന്നെത്തന്നെ കൊല്ലുവാന് ഭാവിച്ചു (അപ്പൊ.പ്ര. 16:27). എന്നാല് തങ്ങള് ഓടിപ്പോയിട്ടില്ല ഇവിടെതത്തെ ഉണ്ട് എന്നു പറഞ്ഞുകൊണ്ട് പൌലൊസും ശീലാസും കാരാഗ്രഹപ്രമാണിയെ തടഞ്ഞു. *അല്പ്പം വൈകിപ്പോയിരുന്നെങ്കില് വെറും ഒരു ഊഹത്തിന്റെ പുറത്ത് അയാള് ആത്മഹത്യ ചെയ്തുകളയുമായിരുന്നു*.
ഇതിനു സമമായ എത്രയോ അനുഭവങ്ങള് ഈ ലോകത്ത് നമ്മള് കണ്ടിരിക്കുന്നു, ഊഹങ്ങള് / തെറ്റിദ്ധാരണകള് / അനുമാനങ്ങള് കാരണമായി എത്രയോ ജീവിതങ്ങള് തകര്ന്നുപോയിട്ടുണ്ട്. ഉറപ്പില്ലാത്ത കാര്യങ്ങളില് ഇടപെടരുത് എന്ന് ബുദ്ധിയുള്ളവര്ക്കറിയാം, ഊഹങ്ങളുടെ പുറത്ത് ജീവിതത്തിലെ പ്രധാന തീരുമാനങ്ങള് എടുത്ത് ഒരു പരീക്ഷണത്തിന് തയ്യാറാകുവാന് വിവേകമുള്ളവര് മുതിരില്ല.
ഹൃദയ സ്പര്ശിയായ ഒരു കഥ നമ്മള് സ്കൂള് പാഠപുസ്തകത്തില് പഠിച്ചത് ഓര്ക്കുന്നുണ്ടായിരിക്കുമല്ലോ! ഒരു വീട്ടില് വളരെ ഓമനിച്ചു വളര്ത്തിയ ഒരു നായ ഉണ്ടായിരുന്നു, വീട്ടുകാരുമായി നല്ല സൗഹൃദത്തിലായിരുന്ന നായ, ആ വീട്ടില് ഒരു കുഞ്ഞു പിറന്നപ്പോള്, കുഞ്ഞിന്റെ അടുക്കല്തന്നെ എപ്പോഴും ഉണ്ടായിരുന്നു. ഒരു ദിവസം അവരുടെ ഉറങ്ങികിടന്ന കുഞ്ഞിന് നായയെ കാവലിരുത്തി വീട്ടുകാര് പുറത്തുപോയി. കുറച്ചുസമയം കഴിഞ്ഞ് അവര് മടങ്ങിവന്നപ്പോള് കണ്ടത്, മുഖത്തെല്ലാം രക്തംപുരണ്ട നായ വീട്ടിനുള്ളില് നിന്ന് കുരച്ചുകൊണ്ട് ഓടി വരുന്നതാണ്. തങ്ങളുടെ കുഞ്ഞിനെ നായ കടിച്ചുകീറി എന്ന് അവര് കരുതി, കുഞ്ഞിന്റെ അമ്മ കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടിയപ്പോള്, വീട്ടുകാരന് അവിടെ കിടന്ന ഒരു തടിയെടുത്ത് നായയുടെ തലയ്ക്കടിച്ചു, അതു പിടഞ്ഞുവീണു.
എന്നാല് അവര് മുറിയില് കണ്ട കാഴ്ച മറ്റൊന്നായിരുന്നു. ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ അരികത്ത് വലിയ ഒരു വിഷപാമ്പ് ചത്തുകിടന്നിരുന്നു. അതിനെ കടിച്ചു കീറിയ രീതിയിലാണ് കാണപ്പെട്ടത്. തങ്ങളുടെ കുഞ്ഞിനെ പാമ്പില് നിന്ന് രക്ഷിച്ച നായയെയാണല്ലോ തങ്ങള് തല്ലിക്കൊന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.
*ഊഹം തെറ്റിദ്ധാരണ ഉണ്ടാക്കി, തെറ്റിദ്ധാരണ കോപം ജനിപ്പിച്ചു, കോപം പാപം ചെയ്യിച്ചു. ഒന്നു സൂക്ഷ്മമായി വിലയിരുത്തിയാല് ഇന്ന് അനേക ജീവിതങ്ങളിലും ഉണ്ടായിട്ടുള്ള ദാരുണ സംഭവങ്ങള് ഏറെയും ഈ ക്രമത്തിലാണ് നടന്നിരിക്കുന്നത് എന്ന് ബോധ്യമാകും. ഊഹത്തിന്റെ പുറത്ത് എടുത്തുചാടി ഓരോന്നു കാണിച്ചുകൂട്ടിയതിന്റെ ഫലമായി ജയിലുകളില്കിടന്ന് ശിക്ഷാനാളുകള് തള്ളിനീക്കുന്നവരുടെ എണ്ണം എത്രയോ അധികമാണ്*
മറ്റൊരു സംഭവം അപ്പൊ.പ്ര. 2 അദ്ധ്യായത്തില് രേഖപ്പെടുത്തിയിട്ടുണ്ട്, പെന്തെകൊസ്തുനാള് വന്നപ്പോള് എല്ലാവരും ഒരുമിച്ചു കൂടിയിരുന്ന വീടുമുഴുവന് വലിയ മുഴക്കവും കൊടിയ കാറ്റടിക്കുന്നതുപോലെ അനുഭവം ഉണ്ടായി. അഗ്നിജ്വാല പോലെ പിളര്ന്നിരിക്കുന്ന നാവുകള് അവര്ക്ക് പ്രത്യക്ഷമായി, എല്ലാവരും പരിശുദ്ധാത്മാവില് നിറഞ്ഞ് അന്യഭാഷകളില് സംസാരിക്കാനാരംഭിച്ചു. മറ്റുള്ളവര് ഇതുകണ്ട് ഭ്രമിച്ചു "ഇവര് പുതുവീഞ്ഞു കുടിച്ചിരിക്കുന്നു എന്നു പരിഹസിച്ചു പറഞ്ഞു" അതു കേട്ട പത്രൊസ് അവരോടു പറഞ്ഞത് ഇപ്രകാരമാണ്;
"നിങ്ങള് *ഊഹിക്കുന്നതുപോലെ* ഇവര് ലഹരി പിടിച്ചവരല്ല.."(വാക്യം 2:15).
പരിശുദ്ധാത്മാവ് നിറഞ്ഞവരായി അന്യഭാഷകളില് ദൈവത്തെ ആരാധിക്കുന്നവരെ കണ്ടിട്ട്, കാര്യം അറിയാതെ ആളുകള് ഓരോന്ന് ഊഹിച്ചു പറയുന്നതുകേട്ടപ്പോള്, പത്രൊസ് അവരോട് കാര്യം പറഞ്ഞു മനസ്സിലാക്കി. പിന്നീട് ആ ജനത്തിന്റെ ഊഹം തെറ്റായിരുന്നു എന്നറിഞ്ഞപ്പോള് അവരുടെ ഹൃദയത്തില് കുത്തുകൊണ്ടു എന്നാണ് വചനത്തില് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നും ഇതുപോലുള്ള കൂട്ടരുണ്ട്. തങ്ങളുടെ ഇഷ്ടംപോലെ കാര്യങ്ങള് ഊഹിച്ചെടുത്ത് പിന്നീടതിനെ വളച്ചൊടിച്ച് നിരപരാധികളെ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്നവര്. അതു മറ്റുള്ളവര്ക്കുണ്ടാക്കുന്ന നഷ്ടങ്ങളും വേദനകളും എത്ര അധികമാണ് എന്ന് ഇക്കൂട്ടര് ശ്രദ്ധിക്കാറില്ല / ഗൗനിക്കാറില്ല. ഒരു തെറ്റും ചെയ്യാത്തവര് ക്രൂശിക്കപ്പെടുന്നതുകണ്ട് ഇക്കൂട്ടര് അതില് ആനന്ദം കണ്ടെത്തുന്നു.
ഒരു നല്ല സുഹൃത്തെന്നു കരുതി, അവരാടു ഫോണില് സംസാരിച്ചതെല്ലാം റെക്കോര്ഡ് ചെയ്ത്, അത് സോഷ്യല് മീഡിയകളില് പ്രചരിപ്പിച്ച ഒരു സംഭവം, കഴിഞ്ഞ ദിവസം ഒരു വ്യക്തി എന്നോടു പറയുവാന് ഇടയായി. ഇതുപോലെ എത്രയോ സംഭവങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഒരു ഊഹത്തിന്റെ പുറത്ത് നമ്മള് എടുക്കുന്ന തീരുമാനങ്ങള് ശരിയാകണമെന്നില്ല. അതുകൊണ്ട് ഉറപ്പില്ലാത്ത ഒരു കാര്യത്തെയും കണ്ണടച്ചു വിശ്വസിക്കരുത്. അതു നമുക്ക് ഗുണത്തേക്കാള് ഏറെ ദോഷം ചെയ്യും. *യേശു കൂടെ ഉണ്ടായിരിക്കും എന്ന ഊഹത്തിന്റെ പുറത്ത് ഒരു ദിവസം യാത്രചെയ്ത അവിടുത്തെ മാതാപിതാക്കള്ക്ക് ആ ദൂരമത്രയും മടങ്ങിവന്ന് യേശുവിന്റെ അടുക്കലെത്താന് മൂന്നു ദിവസം വേണ്ടിവന്നു എന്ന കാര്യം നമ്മള് മറന്നുപോകരുത്*
ഒരിക്കല്ക്കൂടി ഞാന് എന്റെ വാക്കുകള് ആവര്ത്തിക്കട്ടെ, യേശു നമ്മുടെ കൂടെ ഉണ്ട് എന്ന ഊഹത്തിലല്ല, യേശു എന്റെ കൂടെ ഉണ്ട് എന്ന ഉറപ്പോടുകൂടെ നമുക്കു വിശ്വാസ യാത്രചെയ്യാം. എങ്ങനെ നമുക്കത് ഉറപ്പിക്കാം അഥവാ *യേശു നമ്മുടെ കൂടെ ഉണ്ട് എന്നുള്ളതിന്റെ ഉറപ്പ് എന്താണ്?* യോഹന്നാന് 6:37 ല് കര്ത്താവ് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു
".. എന്റെ അടുക്കല് വരുന്നവനെ ഞാന് ഒരുനാളും തള്ളിക്കളകയില്ല"
ഇതില്പ്പരം എന്തുറപ്പാണ് നമുക്കിനി വേണ്ടത് ? *കര്ത്താവിന്റെ സന്നിധിയോട് അടുത്തു ചെന്നാല് അവിടുന്ന് എല്ലാനാളും നമ്മുടെ കൂടെ ഉണ്ടാകും*.
ആകയാല് പ്രിയരേ, ഇനിയും ഊഹാപോഹങ്ങളുടെ പുറകെ സഞ്ചരിക്കുന്നത് മതിയാക്കി, ഈ ദിവസം നാം കര്ത്താവിന്റെ അടുക്കലാണോ എന്ന് നമ്മെതന്നെ ഒന്നു ശോധന ചെയ്ത് ഉറപ്പിക്കാം,
ദൈവം കൃപ തരുമാറാകട്ടെ !
പ്രാര്ത്ഥനയോടെ,
ദൈവദാസന് ഷൈജു ജോണ്
*കുറിപ്പ്*
ഈ ധ്യാനസന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും വായിക്കാന് അയച്ചുകൊടുക്കുക.
നിങ്ങളുടെ പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047, 7898211849
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*