ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും

March-2023

ഇന്ന് നമ്മൾ ആയിരിക്കുന്ന ദേശത്തോ, സാഹചര്യങ്ങളിലോ ദുഷ്ടമൃഗങ്ങൾക്കു സമമായ വ്യക്തികളോ പോരാട്ടങ്ങളോ ഉണ്ടായെന്നുവരാം, നമ്മെ വെട്ടിവീഴ്ത്തുവാൻ (വെട്ടിനിരത്തുവാൻ) ലാക്കാക്കി വാളുകളുമായി നിൽക്കുന്നവരുണ്ടാകാം; ദൈവാത്മാവ് പറയുന്നു, അവരോട് സ്വയം പ്രതികരിക്കാതെ താഴ്മയോടിരിക്ക, ദൈവം അവരെ നീക്കിക്കളയും, ഒരു വാളിനും നിന്നെ വിട്ടുകൊടുക്കാതെ കർത്താവ് നിനക്ക് കാവലായി ഉണ്ടാകും


      ലേവ്യ 26:6 "ഞാൻ ദേശത്തു സമാധാനം തരും; *നിങ്ങൾ കിടക്കും*; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല"
       താഴ്മ (വിനയം, എളിമ) എന്ന സ്വഭാവത്തെക്കുറിക്കുന്ന പല വാക്കുകൾ വിശുദ്ധ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും. അതിൽ ഒന്നാണ് 'കിടക്കുക' എന്ന പദം. പ്രത്യേകിച്ചും നമുക്കെല്ലാം വളരെ സുപരിചിതമായ 23 ാം സങ്കീർത്തനകാവ്യത്തിൽ ' *പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു*;' എന്നാണല്ലോ എഴുതിയിരിക്കുന്നത്. മറ്റുചില വാക്യങ്ങളിലും ആടുകൾ കിടക്കുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഞാൻ ഓർമ്മിപ്പിക്കാം;

ഉത്തമഗീതം 1:7 " എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു *കിടത്തുന്നതു* എവിടെ?"
യിരെ. 33:12 " ആടുകളെ കിടത്തുന്ന ഇടയന്മാർക്കും ഇനിയും മേച്ചൽപുറം ഉണ്ടാകും;'
യെഹെ. 34:15 "ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു"

       യഹോവ നല്ല ഇടയനായ ആടുകളുടെ ഒന്നാമത്തെ യോഗ്യതയാണ് ഇത്. ആ നല്ല ഇടയൻ കിടത്തുന്നിടത്ത് കിടക്കുക. '*കിടക്കുക*' എന്നാൽ നമ്മെത്തന്നെ താഴ്ത്തുക എന്നാണർത്ഥം. ആ താഴ്മയുള്ള ആടുകളെയാണ് നല്ല ഇടയൻ സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്ക് നീതിപാതകളിൽക്കൂടെ നടത്തുകയും, പ്രാണനെ തണുപ്പിക്കുകയും ഒക്കെ ചെയ്യുന്നത്.
     നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ പച്ചയായ പുല്പുറങ്ങളുടെ അനുഗ്രഹങ്ങൾ ദൈവം തരുമ്പോൾ, അവിടെ കിടക്കുന്നതിനു പകരം അഥവാ താഴ്മയോടെ ആയിരിക്കേണ്ടതിനു പകരം നിഗളിച്ചാൽ എന്തു സംഭവിക്കും? കണ്ണുനീർ താഴ്വരകളിലും, കൂരിരുൾ താഴ്വരകളിലും, മരണനിഴലിൻ താഴ്വരകളിലും നമ്മൾ ഭയപ്പെട്ടുപോകും, കാരണം, ഇടയൻ കൂടെ ഉണ്ടായിരിക്കില്ല.
       താഴ്മയും ഭയവും തമ്മിൽ ഒരിക്കലും ചേരുകയില്ല, കാരണം താഴ്മയുള്ളവർക്ക് ഭയമുണ്ടാകുന്നില്ല, എന്നാൽ നിഗളികൾക്കും അഹങ്കാരികൾക്കും ഭീതിയും ഭയവും ഒഴിഞ്ഞുമാറില്ല. കിടക്കുന്നവർക്ക് അഥവാ താഴ്മയുള്ളവർക്കാണ് സ്വസ്ഥതയും സമാധാനവും ഉണ്ടാകുന്നത്. അവരെ ആർക്കും ഭയപ്പെടുത്തുവാൻ കഴിയില്ല എന്നാണ് മുകളിൽ കുറിച്ചിരിക്കുന്ന വാക്യത്തിൽ കാണുന്നത് (ലേവ്യ 26:6). അവരുടെ ദേശത്ത് അവരെ ഭയപ്പെടുത്തുവാനും, ഇല്ലാതാക്കുവാനും പോന്ന ദുഷ്ടമൃഗങ്ങൾ ഉണ്ടായെന്നുവരാം, ശത്രുവിന്റെ വാൾ അവർക്കെതിരെ തിരിഞ്ഞെന്നു വരാം, എങ്കിലും നിങ്ങൾ കിടക്കുന്നവരാണ് എങ്കിൽ (നിങ്ങൾ താഴ്മയുള്ളവരാണ് എങ്കിൽ), ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു; ' ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല".

  ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കാം, ഇന്ന് നമ്മൾ ആയിരിക്കുന്ന ദേശത്തോ, സാഹചര്യങ്ങളിലോ ദുഷ്ടമൃഗങ്ങൾക്കു സമമായ വ്യക്തികളോ പോരാട്ടങ്ങളോ ഉണ്ടായെന്നുവരാം, നമ്മെ വെട്ടിവീഴ്ത്തുവാൻ (വെട്ടിനിരത്തുവാൻ) ലാക്കാക്കി വാളുകളുമായി നിൽക്കുന്നവരുണ്ടാകാം; ദൈവാത്മാവ് പറയുന്നു, അവരോട് സ്വയം പ്രതികരിക്കാതെ താഴ്മയോടിരിക്ക, ദൈവം അവരെ നീക്കിക്കളയും, ഒരു വാളിനും നിന്നെ വിട്ടുകൊടുക്കാതെ കർത്താവ് നിനക്ക് കാവലായി ഉണ്ടാകും*.

വിശ്വസിക്കുന്നവർക്ക് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുത്തുകൊണ്ട് 'ആമേൻ' പറയാം
ദൈവം അനുഗ്രഹിക്കട്ടെ !

പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി(9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*