അചഞ്ചലമായ ദൈവ വിശ്വാസം

March-2023

നമ്മുടെ പരീക്ഷകൾ നമ്മെ തകർക്കുവാനോ, വീഴ്ത്തുവാനോ ഉള്ളതല്ല ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായത് നമ്മെ ഭരമേൽപ്പിക്കുവാൻ വേണ്ടിയാണത്. ഈ രോഗവും വേദനയും നമ്മെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതല്ല, നമ്മെ പണിയുവാനും കൂടുതൽ ശോഭയോടെ നിറുത്തുന്നതിനും വേണ്ടിയാണ് ഇത്. ഈ നഷ്ടവും കുറവും നമ്മെ കെണിയിൽ പെടുത്തുന്നതിനുവേണ്ടിയല്ല, നമ്മെ ഉയിർത്തുന്നതിനും വളർത്തുന്നതിനും വേണ്ടിയുള്ളതാണ്...


       ഉല്പത്തി 22:5 "അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; *ഞാനും ബാലനും* അവിടത്തോളം ചെന്നു *ആരാധന കഴിച്ചു മടങ്ങിവരാം* എന്നു പറഞ്ഞു"
         ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിൽ ലഭ്യമായ എല്ലാ ബൈബിൾ തർജ്ജമകളിലും ഞാൻ ഈ വാക്യം (ഉല്പത്തി 22:5) പരിശോധിച്ചു. എല്ലാ ബൈബിൾ വിവർത്തനങ്ങളിലും കാണുന്നത് ഒരേ അർത്ഥമാണ്, ഞാനും മകനും മടങ്ങിവരും എന്നുതന്നെയാണ് അബ്രാഹാം തന്റെ ബാല്യക്കാരോട് പറയുന്നത്. അപ്പോൾ ന്യായമായ ഒരു സംശയം; ഹോമയാഗം കഴിക്കാൻ കൊണ്ടുപോകുന്ന മകനെ എങ്ങനെ ജീവനോടെ മടക്കികൊണ്ടുവരാമെന്നാണ് അബ്രാഹാം പറയുന്നത് ?
         വേദപുസ്തകത്തിലെ ആദ്യപുസ്തകമായ, ഉല്പത്തി അദ്ധ്യായം 22 ൽ രേഖപ്പെടുത്തിയിരിക്കുന്ന അബ്രാഹാമിന്റെ പരീക്ഷയെക്കുറിച്ച് നമുക്കെല്ലാം അറിയാമല്ലോ. തന്റെ ഏകജാതനായ മകനെ ഹോമയാഗം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എതിർത്തൊന്നും പറയാതെ, യാതൊരു മടിയും കൂടാതെ, തന്റെ മകനെയും കൂട്ടി വീട്ടിൽനിന്ന് ഇറങ്ങിപുറപ്പെട്ടപ്പോൾ, ദൈവം തന്നെ പരീക്ഷിക്കയാണ് എന്ന് അബ്രാഹാമിന് അറിയില്ലായിരുന്നു.
          എങ്കിലും ഒരു കാര്യം അബ്രാഹാമിന് നല്ല നിശ്ചയമുണ്ടായിരുന്നു, കൊണ്ടുപോകുന്ന മകനെ ഒരു പോറലുപോലും ഏൽക്കാതെ മടക്കിക്കൊണ്ടുവരുവാൻ കഴിയും എന്ന ഉറപ്പും വിശ്വാസവും ആയിരുന്നു അത്. അതുകൊണ്ടാണ് മോരിയാ മലയിൽ ചെന്നപ്പോൾ അബ്രാഹാം തന്റെ ബാല്യക്കാരോട്; നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞത്.
            അതാണ് അബ്രാഹാമിന്റെ വിശ്വാസം. *മുൻവിധികളൊന്നും ഇല്ലാതെ ദൈവത്തെ പൂർണ്ണമായും വിശ്വസിച്ചു*.
തന്റെ മകനെ ഹോമയാഗം കഴിച്ചാൽ, ശേഷിക്കുന്ന ചാരം ഒരു പാത്രത്തിൽ കൊണ്ടുവരാമെന്ന് കരുതി, ഒഴിഞ്ഞ പാത്രവുമായല്ല അബ്രാഹാം മോരിയാ മലകയറിയത്. തന്റെ കൂടെകൊണ്ടുപോകുന്ന മകനെ കൊണ്ടുപോകുന്നതുപോലെതന്നെ മടക്കി കൊണ്ടുവരാമെന്ന് ഉറപ്പും വിശ്വാസവും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് അബ്രാഹാം മകനൊപ്പം ആ മല കയറിയത്. ഞാനും മകനും മടങ്ങിവരും എന്ന് അബ്രാഹാം തന്റെ ബാല്യക്കാരോട് ഉറപ്പോടെ പറയുവാനുണ്ടായ കാരണവും അതുതന്നെയാണ്.

           ചില വ്യക്തികൾ ഈ കാര്യങ്ങളെ പല രീതികളിൽ വ്യാഖ്യാനിക്കുന്നതായി കാണാറുണ്ട്. അതിൽ ഒരു കൂട്ടർ പറയുന്നത്, യിസ്ഹാക്കിനെയാണ് ഹോമയാഗം അർപ്പിക്കാൻ കൊണ്ടുപോകുന്നത് എന്ന് അബ്രാഹാമിന്റെ ബാല്യക്കാർ അറിഞ്ഞാൽ, അവർ അബ്രാഹാമിനെ കീഴ്പ്പെടുത്തി മകനെ രക്ഷപ്പെടുത്തും എന്നുപേടിച്ചാണ്, 'ഞാനും മകനും മടങ്ങിവരും' എന്നു ബാല്യക്കാരോട് പറയുവാനുള്ള കാരണം എന്നാണ്.
          അബ്രാഹാം തന്റെ മകനെയുംകൊണ്ട് വീട്ടിൽ നിന്ന് ഹോമയാഗത്തിന് പുറപ്പെടുമ്പോൾ ആ കാര്യം സാറായോട് പറയാതിരുന്നതിനു കാരണം, അമ്മയായ സാറാ അബ്രാഹാമിനെ തടയുമെന്ന് കരുതിയാണ് എന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

       മാനുഷിക ബുദ്ധിയിൽ ചിന്തിച്ചാൽ ഈ രണ്ടു വാദങ്ങളും ശരിയായിരിക്കാം. എന്നാൽ ഒരു ആത്മീയൻ കാണേണ്ടത് അബ്രാഹാമിലുള്ള അചഞ്ചലമായ വിശ്വാസത്തെയാണ്. ദൈവത്തെ ആരാധിച്ച് ആത്മസന്തോഷത്തോടെ മടങ്ങിവരാം എന്ന പ്രത്യാശ ഉണ്ടായിരുന്ന അബ്രാഹാമിനെയാണ്. സ്തോത്രം !
ഞാനും മകനും ആരാധന കഴിച്ചു മടങ്ങിവരാം എന്നാണ് അബ്രാഹാം തന്റെ ബാല്യക്കാരോട് പറയുന്നത്; *ദൈവത്തെ ആരാധിക്കാൻ പോകുന്നവരെ വിലാപത്തോടെയും സങ്കടത്തോടെയുംകൂടെ മടക്കി അയക്കുന്ന ഒരു ദൈവമല്ല നമ്മുടെ ദൈവം*,
അവർ ആശ്വാസത്തോടും പ്രത്യാശയോടുംകൂടെ മടങ്ങിവരും,
അവർ പുതിയ അഭിഷേകത്തോടും ശക്തിയോടുംകൂടെ മടങ്ങിവരും,
അവർ തപ്പോടും നൃത്തത്തോടുംകൂടെ മടങ്ങിവരും... ഹല്ലേലൂയ്യ !!!
                ഈ വിശ്വാസം ഇന്ന് നമുക്കുണ്ടോ? നമ്മുടെ പരീക്ഷകൾ നമ്മെ തകർക്കുവാനോ, വീഴ്ത്തുവാനോ ഉള്ളതല്ല ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായത് നമ്മെ ഭരമേൽപ്പിക്കുവാൻ വേണ്ടിയാണത്. ഈ രോഗവും വേദനയും നമ്മെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതല്ല, നമ്മെ പണിയുവാനും കൂടുതൽ ശോഭയോടെ നിറുത്തുന്നതിനും വേണ്ടിയാണ് ഇത്. ഈ നഷ്ടവും കുറവും നമ്മെ കെണിയിൽ പെടുത്തുന്നതിനുവേണ്ടിയല്ല, നമ്മെ ഉയിർത്തുന്നതിനും വളർത്തുന്നതിനും വേണ്ടിയുള്ളതാണ്...


റോമർ 8:28 " ..ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു.."

ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (വചനമാരി 9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*
VACHANAMARI
A/C No. 13500100172414, Federal Bank, M.P. Nagar, Bhopal
IFSC Code: FDRL0001350
*Googlepay Number*
9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*