ശൗലിൻ്റെ കുന്തമോ ? ദാവീദിൻ്റെ കിന്നരമോ ?

June-2023

ശൌൽ ദാവീദിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവനെ കുത്തി കൊല്ലുവാനുള്ള ഒരു കുന്തമായിരുന്നു, ദാവീദ് ശൌലിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവൻ്റെ നന്മയ്ക്കുവേണ്ടിയുള്ള ഒരു കിന്നരമായിരുന്നു, എങ്കിൽ ഇന്ന് നമ്മുടെ സഹോദരനുവേണ്ടി, നമ്മുടെ കൂട്ടുവിശ്വാസിക്കുവേണ്ടി, നമ്മുടെ വിരോധികൾക്കുവേണ്ടി, നമ്മെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കുവേണ്ടി നമ്മുടെ കയ്യിൽ കരുതിയിരിക്കുന്നത് എന്താണ്? അവരെ കൊല്ലേണ്ടതിനുവേണ്ട കുന്തമാണോ ? അതോ, അവരെ സൗഖ്യമാക്കേണ്ട കിന്നരമാണോ ?


        “അവൻ (ശൌൽ) കയ്യിൽ കുന്തവും പിടിച്ചു തൻ്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.;”  (1 ശമുവേൽ 18:10,11 19:9,10)
       ശൌൽ രാജാവിന് ദാവീദിനെ കൊല്ലുവാൻ തക്കവണ്ണം വിരോധം ഉണ്ടാകുവാനുള്ള കാരണം നമുക്കറിയാമല്ലോ. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം മടങ്ങിവന്നപ്പോൾ, ജനമെല്ലാം അവനെ പാട്ടോടും വാദ്യാഘോഷങ്ങളോടുമായിരുന്നു എതിരേറ്റത്. ‘ശൌൽ ആയിരത്തെകൊന്നു ദാവീദോ പതിനായിരത്തെ’ എന്നു പാടുന്നതുകേട്ടപ്പോൾ, ശൌലിന് ദാവീദിനോട് കണ്ണുകടി തുടങ്ങുകയും ഏറ്റവും കോപം ഉണ്ടാവുകയും ചെയ്തു. യഹോവയായ ദൈവം യിസ്രായേലിൻ്റെ രാജസ്ഥാനത്തുനിന്ന് ശൌലിനെ നീക്കുകയും, അടുത്ത രാജാവായി ദാവീദിനെ അഭിഷേകം ചെയ്തതു മുതൽ ശൌലിന് ദാവീദിനോടുള്ള വിരോധം തുടങ്ങിയിരുന്നു.
       മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ടു വാക്യങ്ങളിലും നമ്മൾ കാണുന്ന ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശൌൽ ദാവീദിനുവേണ്ടി തൻ്റെ കയ്യിൽ ഒരു കുന്തം കരുതിയിരുന്നപ്പോൾ, ദാവീദ് ശൌലിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് ഒരു കിന്നരമായിരുന്നു.
     എത്ര വിചിത്രമാണ് ഇവർ രണ്ടുപേരുടെയും (സ്വഭാവം) മനോഭാവമെന്ന് അവർ പരസ്പരം കരുതിവെച്ചിരുന്ന വസ്തുവിൽനിന്ന് വ്യക്തമാണ്. ദാവീദിനെ കൊല്ലുവാനുള്ള കുന്തം ശൌലിൻ്റെ കയ്യിലിരിക്കുമ്പോൾ, ശൌലിനെ ശാന്തനാക്കുവാനും, സൗഖ്യമാക്കുവാനുമുള്ള കിന്നരമായിരുന്നു ദാവീദിൻ്റെ പക്കലുണ്ടായിരുന്നത് (1 ശമുവേൽ 16:23). സ്തോത്രം !
     

     ഇവർ രണ്ടുപേരും കരുതിവെച്ചിരുന്ന, കുന്തവും കിന്നരവും കൊണ്ട് പിന്നീട് അവർക്ക് എന്തു പ്രയോജനം ഉണ്ടായി എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ദാവീദിനെ കുന്തംകൊണ്ട് കുത്തിക്കൊല്ലുവാൻ നടന്ന ശൌലിന് തൻ്റെ മരണംവരെ, ആരെങ്കിലും തന്നെ കുത്തിക്കൊല്ലും എന്ന ഭയം വിട്ടുമാറിയില്ല. എന്നാൽ ദാവീദ് തൻ്റെ ജീവകാലമെല്ലാം കയ്യിലുണ്ടായിരുന്ന കിന്നരംകൊണ്ട് ദൈവത്തിന് സ്തുതി സ്തോത്രങ്ങൾ പാടിക്കൊണ്ടിരുന്നു എന്ന് ഈ വാക്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സങ്കീർ. 33:2 “കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്വിൻ;..”
സങ്കീർ. 71:22 “..യിസ്രായേലിൻ്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും“
സങ്കീർ. 57:8, 108:2, 147:7, 149:3, 150:3…

     ശൌൽ ദാവീദിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവനെ കുത്തി കൊല്ലുവാനുള്ള ഒരു കുന്തമായിരുന്നു, ദാവീദ് ശൌലിനുവേണ്ടി തൻ്റെ കയ്യിൽ കരുതിയിരുന്നത് അവൻ്റെ നന്മയ്ക്കുവേണ്ടിയുള്ള ഒരു കിന്നരമായിരുന്നു, എങ്കിൽ ഇന്ന് നമ്മുടെ സഹോദരനുവേണ്ടി, നമ്മുടെ കൂട്ടുവിശ്വാസിക്കുവേണ്ടി, നമ്മുടെ വിരോധികൾക്കുവേണ്ടി, നമ്മെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നവർക്കുവേണ്ടി നമ്മുടെ കയ്യിൽ കരുതിയിരിക്കുന്നത് എന്താണ്? അവരെ കൊല്ലേണ്ടതിനുവേണ്ട കുന്തമാണോ ? അതോ, അവരെ സൗഖ്യമാക്കേണ്ട കിന്നരമാണോ ?

കിന്നരം ഹൃദയത്തിലുള്ളവർ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും, കഷ്ടതകളിലും അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കും.. സ്തോത്രം !

പ്രാർത്ഥനയോടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ബ്രദർ(9424400654)

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”