ബാൽ ശാലീശയിൽനിന്നു ഒരാൾ വന്നു

October-2023

അറിയാത്ത ഒരിടത്തു നിന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ ആവശ്യമായത് വരുന്നുണ്ട്, സകലവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ, പ്രതീക്ഷയുടെ ഒരു നാമ്പു (പച്ചപ്പു പോലും കാണാനില്ല എന്നു കരുതുന്ന ഇടത്ത്, അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുവാൻ പോകുന്നു. ഒരിക്കലും നടക്കാൻ സാധ്യത ഇല്ല എന്ന് ലോകം വിലയിരുത്തുന്ന വിഷയത്തിൽ ലോകത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കർത്താവിൻ്റെ വിടുതൽ കാണും. വിശ്വാസത്തോടും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ അതിന്നായി കാത്തിരിക്കുക.


       2 രാജാക്കന്മാ 4:42 ...
“അനന്തരം ബാൽ ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു. അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.”

      ദേശത്ത് വലിയ ഒരു ക്ഷാമം നേരിടുന്ന സമയത്ത്, ജനമെല്ലാം പട്ടിണികൊണ്ട് നട്ടം തിരിയുമ്പോൾ; ഇതാ, ബാൽ ശാലീശയിൽ നിന്ന് ഒരാൾ വരുന്നു. ആ വ്യക്തിയുടെ പേര് ബൈബിളിൽ എങ്ങും രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ആ വ്യക്തി വന്ന ഇടമായ ‘ബാൽ ശാലീശ’ എന്ന സ്ഥലത്തെ സംബന്ധിച്ചും ബൈബിളിൽ മറ്റെങ്ങും രേഖപ്പെടുത്തിയിരിക്കുന്നതായും കാണുന്നില്ല. അതായത് ചുരുക്കംപറഞ്ഞാൽ, *അറിയാത്ത ഒരു വ്യക്തി കേൾക്കാത്ത ഒരിടത്തുനിന്ന് പ്രതീക്ഷിക്കാത്ത ഒരു സമയത്ത് എലീശാ പ്രവാചകനും ജനത്തിനും വേണ്ട ആഹാരവുമായി വന്നു* എന്നു സാരം. എന്നാൽ എലീശാ പ്രവാചകൻ ബാല്യക്കാരനോട് പറയുന്ന വാക്കുകളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. (ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു) *ഇത് യഹോവയാൽ സംഭവിച്ചതാണ്* അഥവാ ജനത്തിൻ്റെ കഷ്ടത അറിഞ്ഞ്, കണ്ണുനീർ കണ്ട്, വിശപ്പ് മനസ്സിലാക്കി ദൈവം അയച്ച മനുഷ്യനായിരുന്നു അന്ന് അവിടെ വന്നത്. സ്തോത്രം !


‘ബാൽ ശാലീശ’ രണ്ടു വാക്കുകളാണ്. ഇതിൻ്റെ അർത്ഥം പരിശോധിച്ചാൽ; ബാൽ എന്ന വാക്കിൻ്റെ അർത്ഥം ലോർഡ് (ദൈവം) എന്നും ശാലോശ് എന്നാൽ മൂന്ന് എന്നുമാണ്. ആത്മീയമായി ചിന്തിച്ചാൽ ത്രീയേക ദൈവം വാണരുളുന്ന സ്വർഗ്ഗീയ സന്നിധിയിൽ നിന്നാണ് ഒരാൾ വന്നത് എന്നു സാരം.
        ഇന്നും ദൈവത്തിൻ്റെ കരുതൽ സ്വർഗ്ഗ സന്നിധിയിൽനിന്നും അവൻ്റെ മക്കളെ തേടിവരും. ദേശത്ത് ക്ഷാമം ഉണ്ടായപ്പോഴായിരുന്നു ജനത്തിനുവേണ്ടി ആഹാരവുമായി ദൈവം തൻ്റെ ദൂതനെ അയച്ചത്. ചിലപ്പോഴൊക്കെ ജീവിതത്തിലും ഇതുപോലെ ക്ഷാമത്തിൻ്റെ അനുഭവങ്ങൾ കടന്നുവരാം. ദേശത്തു മാത്രമല്ല ചിലരുടെ ജീവിതങ്ങളിലും വരൾച്ച അനുഭവപ്പെടാറുണ്ട്. പ്രതീക്ഷയായി കണ്ട് വളർത്തിയവ ഫലം നൽകാതിരിക്കുന്ന അവസ്ഥ. ഉറവുകൾ വറ്റുകയും പച്ചപ്പായിരുന്നവയെല്ലാം വാടുകയും ചെയ്യുന്ന അനുഭവങ്ങൾ. കുടുംബത്തിലെ സ്വസ്ഥതയും സമാധാനവും ആയിരിക്കാം അത്, മക്കളെക്കുറിച്ച് നമ്മൾ കണ്ട സ്വപ്നങ്ങൾ ആയിരിക്കാം, ഭാവിയുടെ സുരക്ഷ എന്നു കരുതി മിച്ചംവെച്ച സമ്പാദ്യമായിരിക്കാം, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആരോഗ്യമാകാം. കുടുംബത്തിൽ തലമുറയിൽ ജോലിയിൽ ബിസിനസ്സിൽ ആരോഗ്യത്തിൽ ഈ വാട്ടത്തിൻ്റെയും വരൾച്ചയുടെയും ലക്ഷണങ്ങൾ കാണുന്നുണ്ടോ ?


നിരാശപ്പെടണ്ടാ, നമ്മുടെ വിഷയത്തിൽ ദൈവം ഇടപെടും. എലീശായോട് ഒപ്പമുണ്ടായിരുന്ന ജനത്തിനുവേണ്ടിയായിരുന്നു ദൈവം കരുതൽ അയച്ചത്. നമ്മളും കർത്താവിനോട് ചേർന്നിരുന്നാൽ മതി അവൻ കരുതിക്കൊള്ളും. മർക്കൊസ് 8:2 വാക്യത്തിൽ യേശു കർത്താവ് ഇപ്രകാരമാണ് പറഞ്ഞത് “ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു”

ആകയാൽ പ്രിയരേ, അറിയാത്ത ഒരിടത്തു നിന്ന് പ്രതീക്ഷിക്കാത്ത രീതിയിൽ ആവശ്യമായത് വരുന്നുണ്ട്, സകലവും നഷ്ടപ്പെട്ട, വരണ്ടുണങ്ങിയ, പ്രതീക്ഷയുടെ ഒരു നാമ്പു (പച്ചപ്പു പോലും കാണാനില്ല എന്നു കരുതുന്ന ഇടത്ത്, അപ്രതീക്ഷിതമായ ഒന്ന് സംഭവിക്കുവാൻ പോകുന്നു. ഒരിക്കലും നടക്കാൻ സാധ്യത ഇല്ല എന്ന് ലോകം വിലയിരുത്തുന്ന വിഷയത്തിൽ ലോകത്തിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കർത്താവിൻ്റെ വിടുതൽ കാണും. വിശ്വാസത്തോടും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ അതിന്നായി കാത്തിരിക്കുക.

*പ്രാർത്ഥിക്കാം*
സ്വർഗ്ഗീയ പിതാവേ, ഈ വാഗ്ദത്ത സന്ദേശത്തിനായി നന്ദി പറയുന്നു. ഏറെ നാളുകളായി അടിയൻ കാത്തിരിക്കുന്ന ചില വിഷയങ്ങൾക്കുള്ള മറുപടിയായി ഈ സന്ദേശം ഞാൻ ഏറ്റെടുക്കുന്നു. എൻ്റെ വിടുതലിനുവേണ്ടി സ്വർഗ്ഗം ഇടപെടുന്നതിനായി വിശ്വാസത്തോടും പ്രാർത്ഥനയോടും പ്രത്യാശയോടും കൂടെ ഞാൻ കാത്തിരിക്കുന്നു. യേശുവിൻ്റെ നാമത്തിൽ *ആമേൻ*

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു ബ്രദർ (Mob: 9424400654)


*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*