നീതിമാൻ്റെ സന്തതി

December-2023

ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്


        സങ്കീർ. 37:25 “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാത്തതും അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല”
         തൻ്റെ വാർദ്ധക്യനാളുകളിൽ ദാവീദ് രചിച്ചിട്ടുള്ള ഒരു സങ്കീർത്തനമാണ് ഇത്. അതുകൊണ്ട് തൻ്റെ കഴിഞ്ഞുപോയ നാളുകളെ, ഏകദേശം 70 വർഷങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രസ്താവന ദാവീദ് നടത്തുന്നത്. ഈ വാക്യത്തിന് രണ്ടു വശങ്ങളുണ്ട്. നീതിപ്രവർത്തികൾ ചെയ്തു ജീവിക്കുന്ന നീതിമാനായ ഒരു വ്യക്തിയെക്കുറിച്ചും അവൻ്റെ സന്തതിയെക്കുറിച്ചുമാണ് ഈ വാക്യം സൂചിപ്പിക്കുന്നത് എന്ന ഒരു വശവും; നീതിമാനായ ദൈവത്തിൻ്റെ മക്കൾക്ക് ആഹാരം ഇരക്കേണ്ടി വരില്ല എന്ന ആത്മീയ വശവും ഈ വാക്യത്തിനുണ്ട്.
           തൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നതുകൊണ്ട് ജീവിതത്തിൽ തനിക്ക് ആരോടും ആഹാരം ഇരക്കേണ്ടതായി വന്നിട്ടില്ല എന്ന അർത്ഥത്തിലല്ല ദാവീദ് ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. മാത്രമല്ല ദാവീദിൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നു എന്ന് വേദപുസ്തകത്തിൽ എങ്ങും രേഖപ്പെടുത്തിയതായി കാണുന്നുമില്ലല്ലോ. ഉദാഹരണത്തിന് നീതിമാൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകൾ ഞാൻ ഓർമ്മിപ്പിക്കാം.
നീതിമാനായ ലോത്ത് (2 പത്രൊസ് 2:8)
നീതിമാനായ ഹാബേൽ (എബ്രായർ 11:40, മത്തായി 23:35)
നീതിമാനായ കൊർന്നേല്യൊസ് (അപ്പൊ. പ്രവ. 10:22)
നീതിമാനായ അരിമത്യയിലെ യോസേഫ് (ലൂക്കൊസ് 23:50)
നീതിമാനായ യോസേഫ് (മത്തായി 1:19)
നീതിമാനായ യെരുശലേമിലെ ശിമ്യോൻ (ലൂക്കൊസ് 2:25)
            ഇതുപോലെ നീതിമാൻ എന്ന വിശേഷണം നൽകി വേദപുസ്തകത്തിൽ പേരുരേഖപ്പെടുത്തിയവരുടെ പട്ടികയിൽ എങ്ങും ദാവീദിൻ്റെ പിതാവായ യിശ്ശായിയുടെ പേര് ഉള്ളതായി കാണുന്നില്ല. അതുകൊണ്ട് ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
    ആകയാൽ, ദൈവം തൻ്റെ പിതാവായതുകൊണ്ടും ആ പിതാവായ ദൈവം നീതിമാനായതുകൊണ്ടും അവൻ്റെ സന്തതിയായ ഞാൻ ഒരിക്കലും അപ്പം ഇരക്കുവാൻ അവൻ സമ്മതിക്കില്ല എന്നുമാണ് ദാവീദ് പറയുന്നതിൻ്റെ സാരം (…അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതു ഞാൻ കണ്ടിട്ടില്ല)
.
*ദൈവം നീതിമാൻ* : സങ്കീർത്തനങ്ങൾ 11:7, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 129:4, ദാനിയേൽ 9:14, സങ്കീർത്തനങ്ങൾ 145:17, യോഹന്നാൻ 17:25, ………
*യേശു ക്രിസ്തു നീതിമാൻ* : 1 യോഹ. 1:9, 2:1, യാക്കോബ് 5:6, അപ്പൊ. പ്രവ. 3:14, ലൂക്കൊസ് 23:47, മത്തായി 27:19, 24, …..
*നാം ദൈവത്തിൻ്റെ മക്കൾ* (യേശുവിൻ്റെ മക്കൾ)
1 യോഹ. 3:1 “കാൺമിൻ നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു”
യോഹന്നാൻ 1:12 “അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
റോമർ 8:15 “..ദാസ്യത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്”
2 കൊരി. 6:18 “നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു”
        ഇനിയും നിരവധി വാക്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് എഴുതുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെ തുക ഇതാണ്. (ദൈവം : നീതിമാൻ, ദൈവമക്കൾ : നീതിമാൻ്റെ മക്കൾ) അതായത്, സ്വർഗ്ഗസ്ഥനായ ദൈവം നമ്മുക്ക് പിതാവും (മത്തായി 6:9) ആ സ്വർഗ്ഗീയ പിതാവ് നീതിമാനുമാകയാൽ അവൻ്റെ മക്കളായ നമ്മൾ ആഹാരം ഇരക്കുവാൻ ഒരിക്കലും അവിടുന്ന് സമ്മതിക്കില്ല. സ്തോത്രം !
*പ്രാർത്ഥന*
      സ്വർഗ്ഗീയ പിതാവേ, അവിടുന്ന് എൻ്റെ പിതാവായി സ്വർഗ്ഗത്തിൽ ഉള്ളതുകൊണ്ടും, അവിടുന്ന് നീതിമാനായിരിക്കുന്നതുകൊണ്ടും സ്തോത്രം ചെയ്യുന്നു. ഇന്ന് എന്നോട് അരുളിച്ചെയ്ത് ഓർമ്മിപ്പിച്ച ഈ പ്രത്യാശയുടെ വചനങ്ങൾക്കായി നന്ദി പറയുന്നു. നാൾതോറും അങ്ങയുടെ പോഷണത്തിലും പരിപാലനത്തിലും ആയിരിപ്പാൻ എനിക്കു കൃപ നൽകേണമേ
യേശു ക്രിസ്തുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. *ആമേൻ*
ദൈവം നിങ്ങളെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിച്ചുകാണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ബ്രദർ ഷൈജു ജോൺ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*

വിലകൊടുത്തവർ

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ