രാത്രി മുഴുവനും പ്രവർത്തിക്കുന്ന ദൈവം

January-2024

ചെങ്കടലിനും മിസ്രയീം സൈന്യത്തിനും മദ്ധ്യത്തിൽ അകപ്പെട്ട യിസ്രായേൽ ജനം എന്തുചെയ്യണമെന്നറിയാതെ ആ രാത്രിയിൽ പകച്ചു നിന്നപ്പോൾ, അവരുടെ ദൈവം സ്വർഗ്ഗത്തിൽ വെറുതെ ഇരിക്കുകയായിരുന്നില്ല. തൻ്റെ മക്കൾക്കുവേണ്ടി അന്നു രാത്രി മുഴുവനും സ്വർഗ്ഗം ഉണർന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് തിരുവചനത്തിൽ വായിക്കുന്നത്


     പുറപ്പാട് 14:21 “..യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി .…”
സങ്കീർത്തനങ്ങൾ 121:3,4
'..നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. യിസ്രായേലിൻ്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.;

       ചെങ്കടലിനും മിസ്രയീം സൈന്യത്തിനും മദ്ധ്യത്തിൽ അകപ്പെട്ട യിസ്രായേൽ ജനം എന്തുചെയ്യണമെന്നറിയാതെ ആ രാത്രിയിൽ പകച്ചു നിന്നപ്പോൾ, അവരുടെ ദൈവം സ്വർഗ്ഗത്തിൽ വെറുതെ ഇരിക്കുകയായിരുന്നില്ല. തൻ്റെ മക്കൾക്കുവേണ്ടി അന്നു രാത്രി മുഴുവനും സ്വർഗ്ഗം ഉണർന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് തിരുവചനത്തിൽ വായിക്കുന്നത്.
      അടുത്ത ഒരു പ്രഭാതം കാണുവാൻ തങ്ങൾ ജീവനോടെ ഉണ്ടായിരിക്കുമോ എന്ന പ്രാണഭയത്താൽ ദൈവമക്കൾ കരഞ്ഞുകൊണ്ടു നിൽക്കുമ്പോൾ, അവരുടെ തടസ്സങ്ങളെ നീക്കുവാനും അവരുടെ ശത്രുക്കളെ ഇല്ലാതാക്കുവാനുമുള്ള പദ്ധതികൾ സ്വർഗ്ഗത്തിൽ ദൈവം ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.


ഇതുപോലുള്ള പരീക്ഷയുടെ ഇരുണ്ട രാത്രികൾ നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ, പ്രത്യാശയുടെയും ദൈവപ്രവർത്തിയുടെയും നല്ല ദിനങ്ങൾ ഒരുക്കി അത്ഭുതകരമായി നമ്മെ നടത്തുവാൻ രാത്രി മുഴുവനും ഉണർന്നു പ്രവർത്തിക്കുന്ന ഒരു സ്വർഗ്ഗം നമുക്കുമുണ്ട് എന്ന് മറന്നുപോകരുത്.
ഹേശേയ 7:6 വചനത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ‘അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു’ ഇവിടെ പറയുന്ന അപ്പക്കാരൻ മറ്റാരുമല്ല, ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നേതാവായ സാത്താൻ തന്നെ. അവരുടെ നേതാവ് ഉറങ്ങുന്നതുകൊണ്ട് ദുഷ്ടന്മാരുടെ നാളുകൾ കഷ്ടതയും ദുരിതങ്ങളും നിറഞ്ഞവയായിരിക്കും.                   ഒരിക്കൽ ബാലിൻ്റെ പ്രവാചകന്മാർ രാവിലെ മുതൽ ഉച്ചവരെ വിളിച്ചപേക്ഷിച്ചിട്ടും ഒരു ഉത്തരവും അവർക്ക് ലഭിച്ചില്ല എന്നു കണ്ട ഏലീയാവ് അവരെ കളിയാക്കി പരിഹസിച്ചു പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു. നിങ്ങളുടെ ദേവൻ ചിലപ്പോൾ ഉറങ്ങുകയായിരിക്കാം അതുകൊണ്ട് ഇനിയും ഉറക്കെ വിളിക്ക. പക്ഷേ അവർ എത്ര വിളിച്ചിട്ടും ഫലമുണ്ടായില്ല, അവരുടെ ദേവൻ അവരുടെ രക്ഷയ്ക്ക് എത്തിയില്ല (1 രാജാ 18:27).

പ്രിയരേ, നമ്മുടെ ദൈവം അങ്ങനെയല്ല, നമ്മെ കാക്കുന്നവൻ മയങ്ങുകയില്ല ഉറങ്ങുകയുമില്ല. സ്തോത്രം !
ഇന്നു രാത്രിയിലും അവൻ നമുക്കുവേണ്ടി വിടുതലിൻ്റെ പദ്ധതികൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
വിശ്വസിക്കുന്നവർക്ക് ‘ആമേൻ’ പറയാം.

ദൈവം നിങ്ങളെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിച്ചുകാണ്ട്
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ബ്രദർ ഷൈജു ജോൺ (9424400654)

Tags :
ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”