വിശ്വാസത്താൽ അവർ ചെങ്കടൽ കടന്നു

February-2024

മിസ്രയീമ്യർ നോക്കിയപ്പോൾ കണ്ടത് ദൈവജനത്തിൻ്റെ കാല്ക്കീഴെ ഉണങ്ങിയ നിലം മാത്രമായിരുന്നു, അവരെ താങ്ങിനടത്തിക്കൊണ്ടിരുന്ന സർവ്വശക്തൻ്റെ ശാശ്വതഭുജങ്ങൾ കാണുവാനുള്ള വിശ്വാസകണ്ണുകൾ അവർക്കില്ലായിരുന്നു. ലോകമനുഷ്യരുടെ കണ്ണുകൾക്ക് കാണുവാൻ കഴിയാത്ത, സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ വീര്യഭുജങ്ങളിൽ അത്ഭുതകരമായി ഓരോ ദിവസവും നമ്മെ നടത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിനു മഹത്വം കരേറ്റാം.


     എബ്രാ. 11:29 “വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി നടന്നു. അതു മിസ്രയീമ്യർ ചെയ്വാൻ നോക്കീട്ടു മുങ്ങിപ്പോയി”
      വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ഒരു വലിയ വ്യത്യാസമാണ് ഈ വചനത്തിൽ നമ്മൾ കാണുന്നത്. വിശ്വാസത്താൽ ചിലർ ചെയ്യുന്ന കാര്യങ്ങൾ കണ്ട് മറ്റുചിലർ അത് അനുകരിക്കുവാൻ ശ്രമിക്കുകയും അമ്പേ പരാജയപ്പെടുകയും ചെയ്യുന്ന കാഴ്ചകൾ ഈ കാലത്തും നമ്മൾ കാണുന്നുണ്ട്.
മിസ്രയീമ്യർ നോക്കിയപ്പോൾ കണ്ടത്, ചെങ്കടൽ രണ്ടായി പിളർന്നിരിക്കുന്നതും അതിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടെ യിസ്രായേൽ ജനം കടന്നുപോകുന്നതും മാത്രമാണ്. എന്നാൽ അതിനപ്പുറമായ ചില കാഴ്ചകൾ കാണുവാനുള്ള വിശ്വാസം അവർക്കില്ലായിരുന്നതുകൊണ്ടാണ് അവർ ചെങ്കടലിൽ മുങ്ങിപ്പോയത്.
എന്തായിരുന്നു അവർ കാണാത്ത, വിശ്വാസികൾക്കു മാത്രം കാണുവാൻ കഴിയുന്ന ആ കാഴ്ച എന്നറിയാമോ ? വേദപുസ്തക വെളിച്ചത്തിൽ മൂന്നു കാര്യങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം.


1) ആവർത്ത. 33:27 “പുരാതനനായ ദൈവം നിൻ്റെ സങ്കേതം കീഴെ ശാശ്വത ഭുജങ്ങൾ ഉണ്ടു..”
യെശ. 41:10 “..എൻ്റെ നീതിയുള്ള വലങൈ്കകൊണ്ടു ഞാൻ നിന്നെ താങ്ങും.”
     മിസ്രയീമ്യർ നോക്കിയപ്പോൾ കണ്ടത് ദൈവജനത്തിൻ്റെ കാല്ക്കീഴെ ഉണങ്ങിയ നിലം മാത്രമായിരുന്നു, അവരെ താങ്ങിനടത്തിക്കൊണ്ടിരുന്ന സർവ്വശക്തൻ്റെ ശാശ്വതഭുജങ്ങൾ കാണുവാനുള്ള വിശ്വാസകണ്ണുകൾ അവർക്കില്ലായിരുന്നു. ലോകമനുഷ്യരുടെ കണ്ണുകൾക്ക് കാണുവാൻ കഴിയാത്ത, സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ വീര്യഭുജങ്ങളിൽ അത്ഭുതകരമായി ഓരോ ദിവസവും നമ്മെ നടത്തിക്കൊണ്ടിരിക്കുന്ന ദൈവത്തിനു മഹത്വം കരേറ്റാം.

2) യെശ. 43:2 “നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിൻ്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല”
     വാഗ്ദത്തങ്ങളിൽ വിശ്വസ്തനായ ദൈവം തൻ്റെ ജനത്തിനു നൽകിയിരിക്കുന്ന വാഗ്ദത്തമാണ് ഇത്. നിത്യനായ ദൈവത്തിൻ്റെ വാഗ്ദത്തങ്ങളും നിത്യമാണ്. അബ്രാഹാമിൻ്റെ സന്തതികൾ ചെങ്കടലിൽകൂടെ കടന്നത് വിശ്വാസത്താലായിരുന്നു എന്ന് എബ്രാ. 11:29 വചനത്തിൽ നമ്മൾ വായിച്ചുവല്ലോ. ആ വാഗ്ദത്തവും വിശ്വാസവും അവരെ ചെങ്കടൽ കടത്തിയപ്പോൾ അവ ഇല്ലാതിരുന്ന മിസ്രയീമ്യർ ചെങ്കടലിൽ മുങ്ങിപ്പോയി. ഇന്നും വിശ്വാസത്താൽ അബ്രാഹാമിൻ്റെ വാഗ്ദത്തം ലഭിച്ച ദൈവപൈതലിനെ മുക്കിക്കളയുവാൻ ഒരു വെള്ളത്തിനും കഴികയില്ല. സ്തോത്രം !

3) മത്തായി 14:31 “യേശു ഉടനെ കൈ നീട്ടി അവനെ (പത്രൊസിനെ) പിടിച്ചു..”
     പത്രൊസിൻ്റെ കയ്യിൽ യേശു പിടിച്ചതുകൊണ്ട് അവൻ കടലിൽ മുങ്ങിപ്പോയില്ല. സമുദ്രത്തിലെ വെള്ളത്തിൻ മുകളിൽകൂടെ നടക്കുവാനും, സമുദ്രത്തിനകത്തെ ഉണങ്ങിയ നിലത്തുകൂടെ നടക്കുവാനും യേശുവിൻ്റെ കരങ്ങൾ പിടിച്ചാൽ മതി.
ഈ മർമ്മം വിശ്വസിക്കുന്നവർക്ക് മാത്രം വെളിപ്പെട്ടിരിക്കുന്നു. ഇന്നും അതു മനസ്സിലാക്കാത്തവർ മിസ്രയേമ്യർക്ക് സമമാണ്. ‘മിസ്രയീമ്യർ ചെയ്വാൻ നോക്കീട്ടു മുങ്ങിപ്പോയി’ എന്ന വചനംപോലെ ഇന്നും ചിലർ മുങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ ദൈവത്തിൻ്റെ വാഗ്ദത്തം ലഭിച്ചവർ ഈ ലോകത്തിലെ പരീക്ഷകളിലും ശോധനകളിലും മുങ്ങിപ്പോകാതെ, യേശു കരം പിടിച്ചു നടത്തുന്നു. സ്തോത്രം !

*സ്തോത്ര പ്രാർത്ഥന*
സ്വർഗ്ഗീയ പിതാവാം ദൈവമേ, ഈ ലോകയാത്രയിൽ മുങ്ങിപ്പോകാതവണ്ണം വാഗ്ദത്തങ്ങൾ നൽകി എന്നെയും കുടുംബത്തെയും കരംപിടിച്ച് വിശ്വസ്തതയോടെ നടത്തുന്നതിന് നന്ദി പറയുന്നു. നന്ദി കർത്താവേ, അവിടുത്തെ സ്നേഹകരുതലിന് ഒരായിരം നന്ദി.


അനുഗ്രഹിക്കപ്പെട്ട ഒരു ദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിൽ നിന്ന് വചനമാരി ടീം.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”