ഉണങ്ങുന്നവരും തളിർക്കുന്നവരും

June-2024

ഒരിക്കൽ യേശു കർത്താവ് ആ ശമര്യ സ്ത്രീയോട് പറഞ്ഞ വാക്കുകളാണ് ഇത്. കർത്താവ് കൊടുക്കുന്ന വെള്ളം എന്താണ് എന്ന് തുടർന്നുള്ള വചനങ്ങളിൽ വായിക്കുന്നുണ്ട്. വാക്യം 24 “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” അതായത്, സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോഴാണ് നനവോടെ ഇരിക്കുവാൻ സാധിക്കുന്നത്. ആരാധനയുടെ നനവ് ഇല്ല എങ്കിൽ ജീവിതം ഉണങ്ങിപ്പോകും. ഇന്ന് അനേക ജീവിതങ്ങളിൽ കാണുന്ന ഉണക്കിന് കാരണം ആത്മാവിലും സത്യത്തിലുമുള്ള ആരാധന ഇല്ലാത്തതാണ്. മടങ്ങി വരുവാൻ, കർത്താവ് തരുന്ന വെള്ളം കുടിപ്പാൻ (ആത്മാവിൽ നിറയുവാൻ) നനവോടെ ഇരിപ്പാൻ യേശു കർത്താവ് ക്ഷണിക്കുന്നു.


      വിശുദ്ധ വേദപുസ്തകത്തിൽ പല ആവർത്തി രേഖപ്പെടുത്തിയിരിക്കുന്ന ഈ രണ്ടു വാക്കുകളും മനുഷ്യ ജീവിതവുമായി ബന്ധപ്പെടുത്തി വിചിന്തനം ചെയ്യുമ്പോൾ ഇവയുടെ അർത്ഥങ്ങൾക്കും ഉപരിയായ ചില ആശയങ്ങൾ അഥവാ ചില ആത്മീയ ചിന്തകൾ നമുക്കു ദർശിക്കുവാൻ കഴിയും.
      സാധാരണയായി കർഷകർ തങ്ങളുടെ കാർഷിക വിളകൾക്ക്, പ്രത്യേകിച്ചും ഏലക്കയും കുരുമുളകും പോലുള്ള കൃഷികൾക്ക് നാശം സംഭവിക്കുവാനുള്ള ഒരു പ്രധാന കാരണമായി പറയാറുള്ളത്, അവയ്ക്ക് ഉണക്കുതട്ടി അഥവാ വാട്ടംതട്ടി എന്നാണ്. നന്നായി ഫലം തന്നുകൊണ്ടിരുന്നവയ്ക്ക് ഉണക്കു തട്ടിയാൽ ഫലം ഉണ്ടാകില്ല എന്നുമാത്രമല്ല അവ എന്നേക്കും നശിച്ചുപോകുന്നതിനും കാരണമായിത്തീരും.
       അതുപോലെ മനുഷ്യ ജീവിതത്തിലും സംഭവിക്കുന്ന ചില വാട്ടങ്ങളെക്കുറിച്ചും, ഉണക്കു തട്ടുന്ന അനുഭവങ്ങളെക്കുറിച്ചും, തളിർക്കുന്ന അനുഭവങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന മനുഷ്യനെക്കുറിച്ച്, അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും എന്നാണ് ഒന്നാമത്തെ സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നത്.
എന്നാൽ ഇതിന് നേരെ വിപരീതമായ ചില ജീവിതങ്ങളുണ്ട് വാടിയും ഉണങ്ങിയും ഇരിക്കുന്നവർ, സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നവർ, ചെയ്യുന്നതൊന്നും സാധിക്കാത്തവർ. ഭാഗ്യമില്ലാത്ത ഇൗ ജീവിത അവസ്ഥയ്ക്കുള്ള കാരണങ്ങൾ വചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് ഞാൻ ഓർമ്മിപ്പിക്കാം.


*1) ഇയ്യോബ് 8:12,13 ദൈവത്തെ മറന്നു ജീവിക്കുന്നവരുടെ ജീവിതം ഉണങ്ങിപ്പോകും.*
പച്ചയായിരിക്കുമ്പോൾ തന്നെ അവ വാടുന്നു എന്നാണ് ഈ വചനത്തിൽ കാണുന്നത്. അതായത് ജീവിത സാഹചര്യങ്ങളെല്ലാം നന്നായി തോന്നുമെങ്കിലും, ആരോഗ്യവും സമ്പത്തിനുമൊന്നും കുറവില്ല എന്നു പുറമെ തോന്നുമെങ്കിലും. ദൈവത്തെ മറന്നുള്ള ജീവിതമാണ് എങ്കിൽ ഉള്ളിൽ വാട്ടം ആരംഭിച്ചിട്ടുണ്ട്, അതു പുറമെ വെളിപ്പെടാൻ അധിക സമയം എടുക്കുകയില്ല.

*2) മത്തായി 13:6 വേരില്ലാത്തവ ഉണങ്ങിപ്പോകും.*
ഇയ്യോബ് 18:16 ൽ വായിക്കുന്നത് കീഴെ വേർ ഉണങ്ങിപ്പോകുമ്പോൾ മേലെ കൊമ്പ് വാടിപ്പോകും എന്നാണ്. അതായത് മേലെ പച്ചപ്പായി നിൽക്കണമെങ്കിൽ കീഴെ വേരുണങ്ങാതെ സൂക്ഷിക്കണം എന്നു സാരം. മേലെ എല്ലാം പച്ചപ്പാണല്ലോ, നല്ല ജോലിയുണ്ട്, ബാങ്ക് ബാലൻസുണ്ട്, മക്കളുണ്ട് നന്നായി പഠിക്കുന്നുണ്ട്, സമൂഹത്തിൽ മാന്യമായ സ്ഥാനമുണ്ട്, ആരോഗ്യമുണ്ട്, കാര്യങ്ങളെല്ലാം ഭംഗിയായി പോകുന്നുണ്ട്. മേലെ എല്ലാം പച്ചപ്പായി ഇരിക്കുന്നു. എങ്കിൽ കീഴെ വേർ ഉണങ്ങിപ്പോകാതെ സൂക്ഷിച്ചോണം. കൊലൊ. 2:6,7 വചനത്തിൽ ഇപ്രകാരമാണല്ലോ വായിക്കുന്നത്; “ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവൻ്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.”
എഫെ. 3:17 ൽ വായിക്കുന്നത് ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ച് സ്നേഹത്തിൽ വേരൂന്നണം എന്നാണ്.

*3) ലൂക്കൊസ് 8:6 നനവില്ലായ്കയിൽ ഉണങ്ങിപ്പോകും.*
നമ്മുടെ ജീവിതം നനവോടെ ഇരിക്കണമെങ്കിൽ എന്തു ചെയ്യണം ? രണ്ടു കാര്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് ഓർമ്മിപ്പിക്കാം;
*ഒന്ന്:*
യോഹ.4:14 വചനത്തിൽ യേശുകർത്താവ് ഇപ്രകാരം പറഞ്ഞു “ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും”
ഒരിക്കൽ യേശു കർത്താവ് ആ ശമര്യ സ്ത്രീയോട് പറഞ്ഞ വാക്കുകളാണ് ഇത്. കർത്താവ് കൊടുക്കുന്ന വെള്ളം എന്താണ് എന്ന് തുടർന്നുള്ള വചനങ്ങളിൽ വായിക്കുന്നുണ്ട്. വാക്യം 24 “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം”
അതായത്, സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോഴാണ് നനവോടെ ഇരിക്കുവാൻ സാധിക്കുന്നത്. ആരാധനയുടെ നനവ് ഇല്ല എങ്കിൽ ജീവിതം ഉണങ്ങിപ്പോകും. ഇന്ന് അനേക ജീവിതങ്ങളിൽ കാണുന്ന ഉണക്കിന് കാരണം ആത്മാവിലും സത്യത്തിലുമുള്ള ആരാധന ഇല്ലാത്തതാണ്. മടങ്ങി വരുവാൻ, കർത്താവ് തരുന്ന വെള്ളം കുടിപ്പാൻ (ആത്മാവിൽ നിറയുവാൻ) നനവോടെ ഇരിപ്പാൻ യേശു കർത്താവ് ക്ഷണിക്കുന്നു.
*രണ്ട്:*
യെശ. 58:10,11 “വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിൻ്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിൻ്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിൻ്റെ വിശപ്പു അടക്കി, നിൻ്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.”
മറ്റുള്ളവരോട്, ദരിദ്രരോട്, രോഗികളോട്, വിശപ്പുള്ളവരോട്, കഷ്ടത്തിലും വേദനയിലും സങ്കടത്തിലും ഇരിക്കുന്നവരോട് ദയ കാണിക്കുമെങ്കിൽ, ക്രിസ്തുവിൻ്റെ സ്നേഹത്താൽ അവരെ കരുതുമെങ്കിൽ, ദൈവം തരുന്ന നന്മയാൽ അവരെയും സഹായിക്കുമെങ്കിൽ, എളിയവരായ ദൈവവേലക്കാരെ ആദരിക്കുമെങ്കിൽ… സ്വർഗ്ഗത്തിലെ ദൈവം നിങ്ങളെ നനവുള്ള തോട്ടംപോലെയും വറ്റിപ്പോകാത്ത നീരുറവുപോലെയും ആക്കും;
*ഉണങ്ങിപ്പോകുവാൻ ദൈവം അനുവദിക്കില്ല.*

*പ്രാർത്ഥനയോടെ,*
ഭോപ്പാൽ വചനമാരി ടീം.

പ്രാർത്ഥനാ കൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ മൊബൈൽ: 9589741414, 9424400654, 7000477047 ഫോൺ: 07554297672

*കുറിപ്പ്:*
ഇൗ ധ്യാന സന്ദേശത്തിന്റെ രണ്ടാം ഭാഗം അടുത്ത ദിവസം അയക്കുന്നതായിരിക്കും.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”