നേരെ വരുന്ന

August-2024

ഈ ദീനം അഥവാ ഈ പ്രശ്നം, ഈ പ്രതികൂലം, ഈ വിഷയം, ഈ പോരാട്ടം, ഈ അവഗണന, ഈ അന്യായം, ഈ ഉപദ്രവം, ഈ വേദന, ഈ തോൽവി, ഈ നഷ്ടം, ഈ പോര്, ഈ വീഴ്ച …. നമ്മുടെ ജീവിതത്തിൽ വെളിപ്പെടാൻ പോകുന്ന ദൈവനാമമഹത്വത്തിനായിട്ടാണ്. സ്തോത്രം ! വിശ്വസിക്കുന്നവർ ഈ സന്ദേശം ഏറ്റെടുത്തുകൊണ്ട് *‘ആമേൻ’* എന്നു പറഞ്ഞാട്ടെ.


         “അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിൻ്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:” അപ്പൊ. പ്രവ. 7:55
      സ്തെഫാനോസ് എന്ന ഭക്തൻ സ്വർഗ്ഗത്തിലേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചയാണ് ഇത്. എപ്പോഴാണ് താൻ സ്വർഗ്ഗത്തിലേക്ക് തൻ്റെ കണ്ണുകൾ ഉയർത്തിയത് എന്ന് ഇതിന് തൊട്ടു മുകളിലുള്ള വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (വാക്യം 54 “.. അവർ കോപപരവശരായി അവൻ്റെ നേരെ പല്ലു കടിച്ചു”).
      വിരോധികൾ അവൻ്റെ നേരെ പല്ലുകടിച്ചപ്പോൾ ആ ദൈവഭക്തൻ സ്വർഗ്ഗത്തിലേക്ക് നോക്കുകയായിരുന്നു ചെയ്തത്. അപ്പോൾ ദൈവമഹത്വം അവന് വെളിപ്പെട്ടു. സ്തോത്രം !
      ദൈവമക്കളുടെ വിശ്വാസജീവിതത്തിനു നേരെ വരുന്ന ഏതു പ്രതിസന്ധികൾക്കും ഉള്ള എക്കാലത്തെയും പരിഹാരം സ്വർഗ്ഗത്തിലേക്ക് നമ്മുടെ കണ്ണുകൾ ഉയർത്തുകയാണ്. നമ്മുടെ *നേരെ* വരുവാൻ സാധ്യതയുള്ള നിരവധി പ്രതികൂലങ്ങളെക്കുറിച്ച് വേദപുസ്തകം നമുക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്; ചിലത് മാത്രം ഞാൻ ഓർമ്മിപ്പിക്കാം.
 *1) നേരെ കള്ളസാക്ഷികളെ നിർത്തി* (മർക്കൊ14:56)
*2) നേരെ പിറുപിറുത്തു* (മത്തായി 20:11, അപ്പൊ. പ്ര. 6:1)
*3) നേരെ അന്യായം ബോധിപ്പിച്ചു* (അപ്പൊ. പ്രവ. 25:2)
*4) നേരെ പകവെച്ചു* (മർക്കൊസ് 6:19)
*5) നേരെ എഴുന്നേറ്റു* (മർക്കൊ.13:12, അപ്പൊ. 18:12)
*6) നേരെ കുതികാൽ ഉയർത്തി* (യോഹ. 13:18)
*7) നേരെ പാഞ്ഞു വന്നു* (അപ്പൊ.പ്രവ. 7:57)
*8) നേരെ ഇളക്കി വഷളാക്കി* (അപ്പൊ.പ്രവ. 14:2)
*9) നേരെ ഉപദ്രവമുണ്ടാക്കി* (അപ്പൊ.പ്രവ. 13:50)
*10) നേരെ കൂട്ടുകെട്ടുണ്ടാക്കി* (അപ്പൊ.പ്രവ. 20:3)
        ദൈവ ഭക്തരുടെ വിശ്വാസജീവിതത്തിനു നേരെ വന്ന പ്രശ്നങ്ങളെക്കുറിച്ച് ഇതുപോലെ ഇനിയും അക്കമിട്ടെഴുതുവാൻ നിരവധിയുണ്ട്. *നേരെ വന്ന* പ്രതികൂലങ്ങളെ ഒക്കെയും അവർ തരണം ചെയ്തത് അവരുടെ സ്വന്ത ശക്തിയാലോ സാമർത്ഥ്യത്താലോ അല്ലായിരുന്നു. സ്വർഗ്ഗത്തിലേക്ക് നോക്കിയവർ ദൈവമഹത്വം കാണുവാൻ ഇടയായി.
      ഈ ദിവസവും ദൈവാത്മാവിന് നമ്മെ ഓർമ്മിപ്പിക്കാനുള്ളത് ഇതുതന്നെയാണ്. *ആരെല്ലാം നമുക്ക് നേരെ വന്നാലും, എന്തെല്ലാം പ്രശ്നങ്ങൾ നമുക്ക് നേരെ വന്നാലും* ഭയപ്പെടാതെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളെ ഉയർത്തുക മാത്രം ചെയ്യുക. നിശ്ചയമായും നമ്മുടെ വിഷയത്തിന്മേൽ ദൈവമഹത്വം വെളിപ്പെടും.
ഒരു വാക്യംകൂടെ ഓർമ്മിപ്പിച്ചുകൊണ്ട് ഈ വാഗ്ദത്ത സന്ദേശം ഞാൻ അവസാനിപ്പിക്കട്ടെ.
യോഹന്നാൻ 11:4 “യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിൻ്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.”
           ഈ ദീനം അഥവാ ഈ പ്രശ്നം, ഈ പ്രതികൂലം, ഈ വിഷയം, ഈ പോരാട്ടം, ഈ അവഗണന, ഈ അന്യായം, ഈ ഉപദ്രവം, ഈ വേദന, ഈ തോൽവി, ഈ നഷ്ടം, ഈ പോര്, ഈ വീഴ്ച ….
നമ്മുടെ ജീവിതത്തിൽ വെളിപ്പെടാൻ പോകുന്ന ദൈവനാമമഹത്വത്തിനായിട്ടാണ്. സ്തോത്രം !
വിശ്വസിക്കുന്നവർ ഈ സന്ദേശം ഏറ്റെടുത്തുകൊണ്ട് *‘ആമേൻ’* എന്നു പറഞ്ഞാട്ടെ.
നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട്,
വചനമാരിയിൽനിന്നും,
ഷൈജു Pr. (9424400654)
ഈ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്യുക.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ട നമ്പർ: 7000477047, 9589741414. 0755 4297672.
വചനമാരി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ആഗ്രഹിക്കുന്നവർ 7898211849 എന്ന നമ്പർ സേവ് ചെയ്ത് ഞങ്ങൾക്ക് ഒരു മെസ്സേജ് അയക്കുക 9424400654.
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*