പുതുമാസ സന്ദേശം

October-2024

വിശ്വസിക്കുന്നവരുടെ ചില ബലഹീന കരങ്ങളോട്ചേർത്ത് യേശു കർത്താവ് കരംവെക്കുവാൻ പോകുകയാണ്. ഈ ലോകത്തിൻ്റെ കണ്ണുകൾക്ക് അതു കാണുവാൻ കഴിയില്ല. എന്നാൽ അത്ഭുതമായി, അടയാളമായി അതു വെളിപ്പെടും. ഒന്നിനും കൊള്ളാത്തവൻ, വീടിനു ഗുണമില്ലാത്തവൻ, കാശിനു ഗതിയില്ലാത്തവൻ.. എന്നൊക്കെ കരുതി സഹോദരന്മാർ തള്ളിക്കളഞ്ഞ യോസേഫ് എന്ന പാഴ്വൃക്ഷത്തെ ഫലപ്രദമായോരു വൃക്ഷമാക്കിയവൻ്റെ കരം ഇന്നു നമുക്കുവേണ്ടിയും പ്രവർത്തിക്കാൻ ശക്തമാണ്.


       ഉല്പ. 49:22..24 “യോസേഫ് ഫലപ്രദമായോരു വൃക്ഷം തന്നേ;... *അവൻ്റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കയ്യാൽ ബലപ്പെട്ടു;* യിസ്രായേലിൻ്റെ പാറയായ ഇടയൻ്റെ നാമത്തിൽ തന്നേ”
       സംഭവിക്കാൻ ഒരു സാധ്യതയുമില്ല എന്ന് സമൂഹം കരുതുന്ന ചില കാര്യങ്ങൾ അപ്രതീക്ഷിതമായി ചില ആളുകളുടെ ജീവിതത്തിൽ സംഭവിക്കുന്നതു കാണുമ്പോൾ സാധാരണയായി ജനങ്ങൾ പറയുന്ന ഒരു അഭിപ്രായമാണ്; ‘നല്ല സ്വാധീനമുള്ള ആരോ അവൻ്റെ പുറകിലുണ്ട്’ എന്ന്. അതുപോലെ, നടക്കാൻ ഒരു സാധ്യതയുമില്ല എന്ന് ലോകം വിധി എഴുതിയ ചില കാര്യങ്ങൾ ദൈവമക്കളുടെ ജീവിതത്തിൽ നടക്കുന്നതു
കാണുമ്പോൾ, അവർക്ക് ലോകത്തോടു പറയുവാനുള്ള ഉത്തരമാണ് ഈ തിരുവചനം.
      ഒരിക്കൽ സ്വന്ത സഹോദരങ്ങളാൽ തള്ളപ്പെട്ട്, കുടുംബത്തിൽ നിന്നും ദേശത്തുനിന്നും പാലായനം ചെയ്യേണ്ടി വന്ന യോസേഫ്; പിന്നീട് പട്ടിണികൊണ്ട് പൊറുതിമുട്ടിയ അതേ സഹോദരങ്ങൾക്ക് ഫലപ്രദമായ ഒരു വൃക്ഷമായി തീർന്നതിനു കാരണം, ശക്തമായ ഒരു കരം യോസഫിൻ്റെ കരത്തോടു കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ്. ആരും കാണാത്ത ആ ഭുജം യാക്കോബിൻ വല്ലഭൻ്റെ കരമായിരുന്നു എന്നാണ് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്.
     ആരാണ് യാക്കോബിൻ്റെ വല്ലഭൻ എന്ന് യെശ. 60:16 വാക്യത്തിൽ നമുക്കു കാണാം; (“..യഹോവയായ ഞാൻ നിൻ്റെ രക്ഷകൻ എന്നും യാക്കോബിൻ്റെ വല്ലഭൻ നിൻ്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും”)
നമ്മുടെ ബലഹീന കരങ്ങളെ ശക്തമാക്കുന്നതും, നമ്മുടെ കുറവുകളും ഇല്ലായ്മകളും പരിഹരിക്കുന്നതും, നമുക്കു അസാധ്യമായവ സാധ്യമാക്കി തരുന്നതും, നമുക്കു സ്വപ്നം കാണാൻപോലും യോഗ്യതയില്ലാത്തവ പലതും ദാനമായി തരുന്നതും മറ്റാരുമല്ല, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ കർത്താവായ യേശു ക്രിസ്തു തന്നെ. ഹല്ലേലൂയ്യ !
      ചില ബലഹീന കരങ്ങളിൽ യേശുകർത്താവിൻ്റെ കരംവെച്ചപ്പോൾ സംഭവിച്ചത് എന്താണ് എന്ന് നമ്മൾ തിരുവചനത്തിൽ വായിക്കുന്നുണ്ടല്ലോ, അവയിൽ ഒന്നുരണ്ടെണ്ണം മാത്രം ഞാൻ ഓർമ്മിപ്പിക്കാം;
ചില രോഗികൾ സൗഖ്യമായി: മർക്കൊ. 6:5,
കുരുടൻ കാഴ്ചപ്രാപിച്ചു: മർക്കൊ. 8:23,
ചിലർ അനുഗ്രഹിക്കപ്പെട്ടു: മർക്കൊ. 10:16,
ചില ബന്ധനങ്ങൾ അഴിഞ്ഞു: ലൂക്കൊ. 13:12.
     2024 നവംബർ മാസത്തിൽ പരിശുദ്ധാത്മാവിന് നൽകുവാനുള്ള വാഗ്ദത്ത സന്ദേശം ഇതാണ്; വിശ്വസിക്കുന്നവരുടെ ചില ബലഹീന കരങ്ങളോട്ചേർത്ത് യേശു കർത്താവ് കരംവെക്കുവാൻ പോകുകയാണ്. ഈ ലോകത്തിൻ്റെ കണ്ണുകൾക്ക് അതു കാണുവാൻ കഴിയില്ല. എന്നാൽ അത്ഭുതമായി, അടയാളമായി അതു വെളിപ്പെടും. ഒന്നിനും കൊള്ളാത്തവൻ, വീടിനു ഗുണമില്ലാത്തവൻ, കാശിനു ഗതിയില്ലാത്തവൻ.. എന്നൊക്കെ കരുതി സഹോദരന്മാർ തള്ളിക്കളഞ്ഞ യോസേഫ് എന്ന പാഴ്വൃക്ഷത്തെ ഫലപ്രദമായോരു വൃക്ഷമാക്കിയവൻ്റെ കരം ഇന്നു നമുക്കുവേണ്ടിയും പ്രവർത്തിക്കാൻ ശക്തമാണ്. സ്തോത്രം !

വിശ്വസിക്കുന്നവർക്ക് ഈ സന്ദേശത്തിൽ കരങ്ങൾവെച്ച് ‘ആമേൻ’ പറയാം.
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ, ഭോപ്പാൽ
മൊ. 9424400654


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”