നീ ..ഒട്ടും ചെറുതല്ല

December-2024

യേശു കർത്താവ് ജനിക്കുന്ന ദേശം എത്ര ചെറുതായാലും, എത്ര പിൻതള്ളപ്പെട്ടതായാലും, എത്ര അവഗണിക്കപ്പെട്ടതായാലും, നാഥൻ്റെ ജനനത്തോടെ അതിൻ്റെ യശസ്സ് ഉയരും, അതിൻ്റെ കീർത്തി വർദ്ധിക്കും, അതിൻ്റെ മാറ്റു കൂടും. ഇത് ഒരു ദേശത്തിൻ്റെ മാത്രം കാര്യമല്ല. യേശു കർത്താവ് ജനിക്കുന്ന ജീവിതങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഒരിക്കൽ അവർ തള്ളപ്പെട്ടവരാകാം, മാറ്റി നിർത്തപ്പെട്ടവരാകാം, അവഗണിക്കപ്പെട്ടവരാകാം, ഉപേക്ഷിക്കപ്പെട്ടവരാകാം, വെറുക്കപ്പെട്ടവരാകാം, ഒറ്റപ്പെടപ്പെട്ടവരാകാം, കഴിവില്ലാത്തവരാകാം, ഗുണമില്ലാത്തവരാകാം, മെനയില്ലാത്തവരാകാം,…പക്ഷേ, യേശു കർത്താവ് അവരുടെ ഹൃദയങ്ങളിൽ ജനിക്കുന്ന നിമിഷം അവരുടെ തലവരമാറും.


     മത്തായി 2:6 “യെഹൂദ്യദേശത്തിലെ ബേത്ത്ളേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ *ഒട്ടും ചെറുതല്ല;* എൻ്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും’ എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.”
    നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവത്തിൻ്റെ പ്രവാചകനായ മീഖാവിൽക്കൂടെ അരുളിച്ചെയ്തിരിക്കുന്ന ഈ പ്രവചന വാക്യം, പുതിയ നിയമ സുവിശേഷ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതിനു പുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു മർമ്മമുണ്ട്. അതു മനസ്സിലാക്കണമെങ്കിൽ മീഖാ 5:2 വാക്യം കൂടെ ഇതിനോടു ചേർത്ത് വായിക്കണം.
    “നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ *ചെറുതായിരുന്നാലും* യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും;..”
       ഈ രണ്ടു വാക്യങ്ങളും ശ്രദ്ധിച്ചു വായിച്ചാൽ ഒരു പൊരുത്തക്കേട് ഉള്ളതായി മനസ്സിലാകും. മീഖാ പ്രവാചകൻ പറയുന്നത് ബേത്ത്ളേഹേമേ *നീ ചെറുതായിരുന്നാലും* എന്നാണ്. എന്നാൽ ഈ വാക്യത്തെ ഉദ്ധരിച്ചുകൊണ്ട് പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ബേത്ത്ളേഹേമേ *നീ ഒട്ടും ചെറുതല്ല* എന്നുമാണ്. അതായത്, ലോക രക്ഷിതാവായ യേശു ക്രിസ്തുവിൻ്റെ ജനനത്തിങ്കൽ ഒരു ദേശത്തിനു ലഭിച്ച അംഗീകാരത്തിലേക്കും വിശേഷതയിലേക്കുമാണ് ഈ വാക്യം വിരൽ ചൂണ്ടുന്നത്. സ്തോത്രം !
     ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ, യേശു കർത്താവ് ജനിക്കുന്ന ദേശം എത്ര ചെറുതായാലും, എത്ര പിൻതള്ളപ്പെട്ടതായാലും, എത്ര അവഗണിക്കപ്പെട്ടതായാലും, നാഥൻ്റെ ജനനത്തോടെ അതിൻ്റെ യശസ്സ് ഉയരും, അതിൻ്റെ കീർത്തി വർദ്ധിക്കും, അതിൻ്റെ മാറ്റു കൂടും. ഇത് ഒരു ദേശത്തിൻ്റെ മാത്രം കാര്യമല്ല. യേശു കർത്താവ് ജനിക്കുന്ന ജീവിതങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഒരിക്കൽ അവർ തള്ളപ്പെട്ടവരാകാം, മാറ്റി നിർത്തപ്പെട്ടവരാകാം, അവഗണിക്കപ്പെട്ടവരാകാം, ഉപേക്ഷിക്കപ്പെട്ടവരാകാം, വെറുക്കപ്പെട്ടവരാകാം, ഒറ്റപ്പെടപ്പെട്ടവരാകാം, കഴിവില്ലാത്തവരാകാം, ഗുണമില്ലാത്തവരാകാം, മെനയില്ലാത്തവരാകാം, പരിഷ്കാരമില്ലാത്തവരാകാം, യോഗ്യതയില്ലാത്തവരാകാം, ഗതിയില്ലാത്തവരാകാം…പക്ഷേ, യേശു കർത്താവ് അവരുടെ ഹൃദയങ്ങളിൽ ജനിക്കുന്ന നിമിഷം അവരുടെ തലവരമാറും. ഒരിക്കൽ ‘ചെറുതെന്നു’ പറഞ്ഞ ബേത്ത്ളേഹേമിനെ, യേശു നാഥൻ്റെ ജനനം ‘ഒട്ടും ചെറുതല്ല’ എന്നു മാറ്റിപ്പറയിച്ചതുപോലെ, യേശു ജനിക്കുന്ന ജീവിതങ്ങളുടെയും കുടുംബങ്ങളുടെയും അവസ്ഥ മാറും.
     ലോക ജനത യേശു നാഥൻ്റെ ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ, യേശു രക്ഷകൻ എല്ലാവരുടെയും ഹൃദയങ്ങളിൽ ജനിക്കട്ടെ എന്നും, ആ ജീവിതങ്ങളിൽ സമ്പൂർണ്ണ പരിവർത്തനം ഉണ്ടാകട്ടെ എന്നും നമുക്ക് ആഗ്രഹിക്കാം, ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
എല്ലാവർക്കും ആശംസകളോടെ,
ഷൈജു Pr. വചനമാരി ടീം.
ഭോപ്പാൽ (മധ്യപ്രദേശ്)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414,
(വചനമാരി മാസിക വരിസംഖ്യ പുതുക്കുവാനും, വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച നൽകുവാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9424400654, 7898211849)
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*