ആലയത്തിലേക്ക് കൊണ്ടുവരിക

December-2024

യഹോവയുടെ ആലയത്തിലേക്ക് സങ്കടവുമായി വന്ന ഹിസ്കീയാവ് ദൈവത്തോട് പറഞ്ഞവാക്കുകളുടെ ചുരുക്കം ഇപ്രകാരമായിരുന്നു; “…ഞങ്ങളെ അവൻ്റെ കയ്യിൽനിന്നു രക്ഷിക്കേണമേ” (2 രാജാ. 19:19). കർത്താവിൻ്റെ സന്നിധിയിൽ ‘രക്ഷിക്കണേ’ എന്ന അപേക്ഷയുമായി വരുന്ന അവിടുത്തെ മക്കളെ അവിടുന്ന് കൈവിടുമോ ? ആ പ്രാർത്ഥന സ്വർഗ്ഗം കേൾക്കാതിരിക്കുമോ ? ആ സങ്കടം കർത്താവ് കാണാതിരിക്കുമോ ? ഒരിക്കലുമില്ല !


       2 രാജാ. 19:14 “ഹിസ്കീയാവു ദൂതന്മാരുടെ കയ്യിൽനിന്നു എഴുത്തു വാങ്ങിവായിച്ചു: ഹിസ്കീയാവു യഹോവയുടെ ആലയത്തിൽ ചെന്നു *യഹോവയുടെ സന്നിധിയിൽ അതു വിടർത്തി* .”
      ഒരിക്കൽ അശ്ശൂർ രാജാവ് എഴുതിയ ഒരു എഴുത്ത് ഹിസ്കീയാ രാജാവിൻ്റെ കയ്യിൽ ലഭിക്കുവാൻ ഇടയായി. ആ എഴുത്തിൽ ഉണ്ടായിരുന്ന വിഷയങ്ങൾ ഹിസ്കീയാ രാജാവിൻ്റെ സ്വസ്ഥതയെ കെടുത്തുന്നവയായിരുന്നു. തന്നെ അപമാനിച്ചുകൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടും, യിസ്രായേലിൻ്റെ ദൈവത്തെ ദുഷിച്ചുകൊണ്ടുമെഴുതിയ ആ എഴുത്തു വായിച്ചപ്പോൾ ഒരു രാജാവെന്ന നിലയിൽ തന്ത്രപരമായ തീരുമാനം എടുക്കുവാനോ, അശ്ശൂർ രാജാവിനെതിരെ ഒരു യുദ്ധപ്രഖ്യാപനം നടത്തുവാനോ അല്ല ഹിസ്കീയാ രാജാവ് തുനിഞ്ഞത്. തൻ്റെ മന്ത്രിമാരെയോ, സൈന്യാധിപന്മാരെയോ വിളിച്ച് കത്തിലെ വിഷയം ചർച്ച ചെയ്യുകയോ അല്ല ഹിസ്കീയാ രാജാവ് ചെയ്തത്. തൻ്റെ കയ്യിൽ നിന്ന് വെള്ളിയും പൊന്നും വാങ്ങി സമാധാന ഉടമ്പടി ഉണ്ടാക്കിയിട്ട് അതിൽ വിശ്വസ്തത കാണിക്കാതെ ഒരു സൈന്യത്തെയും കൂട്ടി തൻ്റെ രാജ്യത്തെ ആക്രമിക്കുവാൻ വരുന്ന അശ്ശൂർ രാജാവിൻ്റെ വിഷയം തനിക്കു കൈകാര്യം ചെയ്യുവാൻ കഴിയുന്നതല്ല എന്നും അത് തൻ്റെ കയ്യിൽ ഒതുങ്ങുന്നതല്ല എന്നും തിരിച്ചറിഞ്ഞ ഹിസ്കീയാ രാജാവ് ഏറ്റവും ബുദ്ധിപരമായ ഒരു തീരുമാനം എടുത്തു. ആ എഴുത്തുമായി അവൻ യഹോവയുടെ ആലയത്തിലേക്ക് ഓടിച്ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടർത്തി.
     നമ്മുടെ ജീവിതത്തിൽ ഇതുപോലെ പല അനുഭവങ്ങളും നമുക്ക് ഉണ്ടായി എന്നു വരാം. നമ്മുടെ ഹൃദയത്തെ മുറിപ്പെടുത്തുന്ന ചില വിഷയങ്ങൾ, നമ്മുടെ ജീവിതംതന്നെ തകർത്തുകളയുവാൻ പോന്നതായ ചില വിഷയങ്ങളുമായി നമ്മെ അപമാനിക്കുവാനും താറടിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ദുഷ്പ്രചരണ തന്ത്രങ്ങളുമായി (അശ്ശൂർ രാജാവിനെപ്പോലെ) ചില കൂട്ടർ നമുക്കു ചുറ്റും വട്ടംചുറ്റുമ്പോൾ നാം എന്തു ചെയ്യും ? ആരോടു പറയും ? നമ്മുടെ സങ്കടവുമായി ആരുടെ അടുത്തുപോകും ?
നാഴികയ്ക്ക് നാൽപ്പതുവട്ടം നിറം മാറുന്ന നേതാക്കന്മാരുടെ അടുത്താണോ പോകേണ്ടത് ?
കയ്യിൽ കിട്ടിയാൽ കൊത്തിപ്പറിക്കാൻ തക്കംനോക്കിയിരിക്കുന്ന കഴുകന്മാരുടെ അടുത്താണോ പോകേണ്ടത് ?
മധുര വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്കുന്നതായി ഭാവിക്കയും, തിരിഞ്ഞുനിന്ന് ചതിക്കുഴി വെട്ടാൻ മടിയില്ലാത്തവരുടെ അടുത്താണോ പോകേണ്ടത് ?
     ദൈവമക്കളായ നമ്മുടെ സങ്കടം പറയാൻ ഒരേ ഒരിടമേ ഉള്ളൂ. *യഹോവയുടെ ആലയം* അഥവാ *ദൈവത്തിന്റെ ഭവനം* അഥവാ *ദൈവത്തിൻ്റെ സന്നിധി*. ഈ സത്യം തിരിച്ചറിഞ്ഞ ഹിസ്കീയാ രാജാവ് ആ കത്തുമായി യഹോവയുടെ ആലയത്തിലേക്ക് ഓടിച്ചെന്നു അതു വിടർത്തി. തൻ്റെ സങ്കടം ദൈവത്തോടു പറഞ്ഞു.
യെഹെ. 2:9 “അവൻ അതിനെ എൻ്റെ മുമ്പിൽ വിടർത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.”
     വിലാപത്തിൻ്റെ വിഷയങ്ങൾ, സങ്കട വിഷയങ്ങൾ, കഷ്ടപ്പാടിൻ്റെ വിഷയങ്ങൾ… നമ്മുടെ വിഷയങ്ങൾ എന്തുമാകട്ടെ ദൈവത്തിൻ്റെ ആലയത്തിലേക്ക് അവ കൊണ്ടു വരിക അതു വിടർത്തി ദൈവത്തോട് വിഷയം പറയുക.
     യഹോവയുടെ ആലയത്തിലേക്ക് സങ്കടവുമായി വന്ന ഹിസ്കീയാവ് ദൈവത്തോട് പറഞ്ഞവാക്കുകളുടെ ചുരുക്കം ഇപ്രകാരമായിരുന്നു; “…ഞങ്ങളെ അവൻ്റെ കയ്യിൽനിന്നു രക്ഷിക്കേണമേ” (2 രാജാ. 19:19). കർത്താവിൻ്റെ സന്നിധിയിൽ ‘രക്ഷിക്കണേ’ എന്ന അപേക്ഷയുമായി വരുന്ന അവിടുത്തെ മക്കളെ അവിടുന്ന് കൈവിടുമോ ? ആ പ്രാർത്ഥന സ്വർഗ്ഗം കേൾക്കാതിരിക്കുമോ ? ആ സങ്കടം കർത്താവ് കാണാതിരിക്കുമോ ? ഒരിക്കലുമില്ല !
ഹിസ്കീയാ രാജാവിൻ്റെ വിഷയം കൈകാര്യം ചെയ്യാൻ സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദുതനെ അയച്ചു (2 രാജാ. 19:35 “അന്നു രാത്രി യഹോവയുടെ ദൂതൻ പുറപ്പെട്ടു..”).
ഇന്നും കർത്താവിൻ്റെ മക്കൾക്കുവേണ്ടി സ്വർഗ്ഗം ദൂതനമ്മരെ അയക്കുന്നുണ്ട്. വിശ്വസിക്കുന്നവർക്ക് *‘ആമേൻ’* പറയാം.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 9589741414, 07554297672, 7898211849, 7000477047
(വചനമാരി മാസിക വരിസംഖ്യ പുതുക്കുവാനും, വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച നൽകുവാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9424400654, 7898211849)
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*