*ദൈവസന്നിധിയിൽ കൊണ്ടുവരിക* (വചനമാരി സന്ദേശം ഭാഗം. 2)

December-2024

ഒരു ദൈവഭക്തൻ്റെ മുമ്പിൽ അവൻ്റെ സകല പ്രശ്നപരിഹാരത്തിനും ഉള്ള മാർഗ്ഗം വിഷയവുമായി ദൈവത്തിൻ്റെ ആലയത്തിലേക്കു വരികയാണ്. *പുതിയ നിയമ വിശ്വാസിയുടെ ആലയം ഏതാണ്* എന്ന് നമ്മുടെ കർത്താവിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പഴയ നിയമ ഭക്തന്മാർ വാസ്തവത്തിൽ ആലയത്തിൻ്റെ നിഴൽ മാത്രമേ കണ്ടിരുന്നുള്ളൂ. അതിൻ്റെ പൊരുൾ *നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്* . യോഹ.2:19.. യേശു കർത്താവ് തന്നെയാണ് നമ്മുടെ ആലയം. സ്തോത്രം !


     ദൈവജനമായ യിസ്രായേൽ മക്കൾ ഏറ്റവും അധികം ബഹുമാനിക്കയും ഭയഭക്തിയോടും ആദരവോടുംകൂടെ കടന്നുവരികയും ആരാധന കഴിക്കയും ചെയ്തു വന്നിരുന്ന ഇടമായിരുന്നു അവരുടെ എല്ലാമായ ദൈവാലയം. ആ ആലയത്തിന് എന്തെങ്കിലും സംഭവിച്ചാൽ അവർക്കുണ്ടായ ദു:ഖം എത്ര അധികമായിരുന്നു എന്ന് വേദപുസ്തക വാക്യങ്ങളിൽ നിന്ന് നമുക്കു മനസ്സിലാക്കുവാൻ കഴിയും. (സങ്കീ.137:1.. “ബാബേൽ നദികളുടെ തീരത്തു ഞങ്ങൾ ഇരുന്നു, സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞു. അതിൻ്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവർ: സീയോൻ ഗീതങ്ങളിൽ ഒന്നു ചൊല്ലുവിൻ എന്നു പറഞ്ഞു.. ഞങ്ങൾ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ? യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങൈ്ക മറന്നു പോകട്ടെ..”)
    സമാഗമന കൂടാരത്തിൽ നിന്നാരംഭിച്ച് മഹാജ്ഞാനിയായ ശലോമോൻ രാജാവ് ഏറ്റവും മനോഹരമായി പണികഴിപ്പിച്ച ആലയത്തിൻ്റെ സമർപ്പിണത്തിങ്കൽ രാജാവ് പറഞ്ഞ വാക്കുകളിൽ ചിലത് ഇപ്രകാരമായിരുന്നു; “..ഈ ആലയത്തിൽവെച്ചു നിന്നോടു പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ നീ സ്വർഗ്ഗത്തിൽ കേട്ടു..” (1 രാജാ 8:31..) “ഓരോരുത്തൻ താന്താൻ്റെ മനപീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലർത്തുകയും ചെയ്താൽ നീ നിൻ്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ കേട്ടു..” (1 രാജാ 8:38..)
     ദൈവജനത്തിൻ്റെ പ്രയാസ പ്രതികൂല സമയങ്ങളിൽ, വേദന സങ്കടനാളുകളിൽ യഹോവയുടെ ആലയത്തിലേക്ക് വന്നു പ്രാർത്ഥിച്ചാൽ സ്വർഗ്ഗത്തിലെ ദൈവം അതുകേട്ട് വിടുതൽ നൽകും എന്ന വാക്കുകൾ അവർ ഹൃദയത്തിൽ ഏറ്റെടുത്തു. അവരത് ജീവിതത്തിൻ്റെ അനുഭവമാക്കി, തങ്ങളുടെ തലമുറകൾക്ക് അത് പകർന്നുകൊടുത്തു.
    അങ്ങനെ ദൈവഭക്തരായ രാജാക്കന്മാരും സാധാരണക്കാരും ഒരുപോലെ അവരുടെ വിഷയങ്ങളുമായി യഹോവയുടെ ആലയത്തിലേക്കു വന്നു. അപ്രകാരം വന്ന ഹിസ്കീയാ രാജാവിനെക്കുറിച്ചായിരുന്നല്ലോ കഴിഞ്ഞഭാഗം നമ്മൾ ചിന്തിച്ചത്. അശ്ശൂർ രാജാവും സൈന്യവും തനിക്കെതിരായി വന്നപ്പോൾ, തന്നെ അപകീർത്തിപ്പെടുത്തുന്ന എഴുത്തുമായി അവൻ ദൈവാലയത്തിൽ വന്ന് സ്വർഗ്ഗത്തോട് സങ്കടം പറഞ്ഞു. സ്വർഗ്ഗം ആ രാത്രിയിൽ ഹിസ്കീയാ രാജാവിൻ്റെ വിഷയത്തിൽ ഇടപെട്ടു, ഒരു ദൂതനെ അയച്ച് അശ്ശൂർ പാളയത്തിലെ ഒരു ലക്ഷത്തി എൺപത്തയ്യായിരം പേരെ ഇല്ലാതാക്കി (2 രാജാ.19:35).
     യഹോവയുടെ ആലയത്തിലേക്ക് വിഷയവുമായി വന്ന മറ്റൊരു രാജാവിനെക്കുറിച്ച് ഇന്ന് നമുക്കു ചിന്തിക്കാം. 2 ദിനവൃ. 20:5 യെഹോശാഫാത്തിനെതിരായി ശത്രു രാജാക്കന്മാർ എഴുന്നേൽക്കയും അവർ എല്ലാവരുംകൂടെ സംഘടിച്ച് ഒരു വലിയ സൈന്യവുമായി യുദ്ധത്തിന് വരുന്നതും അറിഞ്ഞപ്പോൾ യെഹോശാഫാത്ത് ഓടിച്ചെന്നത് യഹോവയുടെ ആലയത്തിലേക്കായിരുന്നു. അവൻ ജനങ്ങളെയെല്ലാം ആലയത്തിലേക്കു വിളിച്ചുവരുത്തി. അവരെല്ലാവരും ദൈവസന്നിധിയിൽ വീണു നമസ്കരിച്ചു. ദൈവത്തോടു തങ്ങളുടെ സങ്കടം പറഞ്ഞു. അപ്പോൾ യഹോവയുടെ ആത്മാവ് യഹസീയേലിൻ്റെ മേൽവന്നു അവരോട് പ്രവചിച്ച് പറഞ്ഞത്; ‘ *ഈ വലിയ സൈന്യത്തെ നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിൻ്റെതത്രേ* .’
     ദൈവാലോചനകേട്ട ജനമെല്ലാം ധൈര്യപ്പെട്ട് ദൈവത്തെ പാടി സ്തുതിപ്പാൻ ആരംഭിച്ചു. അന്ന് അവർക്കുവേണ്ടി സ്വർഗ്ഗത്തിലെ ദൈവം ശത്രുക്കളോട് യുദ്ധം ചെയ്തു. ശത്രുക്കളെയെല്ലാം പരാജയപ്പെടുത്തി (20:22 ‘അവർ തോറ്റുപോയി). എങ്ങനെ അതു സാധിച്ചു എന്ന് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (സെഖ. 4:6 .. സൈന്യത്താലല്ല, ശക്തിയാലുമല്ല, എൻ്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു) ഹല്ലേലൂയ്യ !
     ഇന്നും ഒരു ദൈവഭക്തൻ്റെ മുമ്പിൽ അവൻ്റെ സകല പ്രശ്നപരിഹാരത്തിനും ഉള്ള മാർഗ്ഗം വിഷയവുമായി ദൈവത്തിൻ്റെ ആലയത്തിലേക്കു വരികയാണ്. *പുതിയ നിയമ വിശ്വാസിയുടെ ആലയം ഏതാണ്* എന്ന് നമ്മുടെ കർത്താവിൻ്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. പഴയ നിയമ ഭക്തന്മാർ വാസ്തവത്തിൽ ആലയത്തിൻ്റെ നിഴൽ മാത്രമേ കണ്ടിരുന്നുള്ളൂ. അതിൻ്റെ പൊരുൾ *നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്* . യോഹ.2:19.. യേശു കർത്താവ് തന്നെയാണ് നമ്മുടെ ആലയം. സ്തോത്രം !
    പഴയ നിയമ ഭക്തന്മാർ നിഴലായ അവരുടെ ആലയത്തെ അത്രമാതം സ്നേഹിച്ച് കരുതിയിരുന്നെങ്കിൽ, പൊരുളായി ലോകത്തിൽ വെളിപ്പെട്ട ദൈവപുത്രനെ, നമ്മുടെ കർത്താവിനെ നമ്മൾ എത്ര അധികം സ്നേഹിക്കണം, ബഹുമാനിക്കണം, ആരാധിക്കണം ?
യേശുനാഥൻ്റെ അരികെ വരിക. ഏതു വിഷയവുമായി വരിക, അവിടുത്തെ സന്നിധിയിൽ പരിഹാരമുണ്ട്.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*