പുതിയ വർഷം പുതിയ തീരുമാനം

December-2024

പാപത്തിൻ്റെ ചെളിക്കുഴിയിൽ വീഴാതെ, ലോകമോഹങ്ങൾക്ക് അടിമപ്പെട്ടുപോകാതെ, തൻ്റെ യൗവ്വനപ്രായത്തിൽ തന്നെ ദൈവഭയഭക്തിയിൽ ജീവിക്കുവാൻ തീരുമാനമെടുത്ത യോശീയാവിൻ്റെ ഈ സ്വഭാവം ഇന്നത്തെ തലമുറയും ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ, ദൈവവചനം വായിച്ചപ്പോൾ തൻ്റെ ജീവിതം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ് ദൈവസന്നിധിയിൽ കരയുവാൻ യോശീയാവ് മനസ്സുകാണിച്ചതുപോലെ ഇന്നത്തെ തലമുറയും ദൈവപ്രമാണങ്ങളിലേക്ക് ഒന്നു മടങ്ങി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.


    2 ദിനവൃ. 34:31 “രാജാവു തൻ്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവൻ്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിൻ്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.”
      യോശീയാവ് എന്ന രാജാവ് സർവ്വശക്തനായ ദൈവമുമ്പാകെ എടുത്ത ഒരു ഉടമ്പടിയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. താൻ ഇപ്രകാരം ഒരു തീരുമാനം എടുക്കുവാനുണ്ടായ സാഹചര്യം ഈ അധ്യായത്തിൻ്റെ തുടക്കംമുതൽ വായിക്കുമ്പോൾ മനസ്സിലാകും. ദേശവും ജനവുമെല്ലാം ദൈവത്തിൻ്റെ പ്രമാണങ്ങളെ മറന്നു ജീവിച്ച ഒരു കാലം, ആ കാലത്ത് ദൈവത്തിൻ്റെ ആലയം കേടുപാടുകൾ സംഭവിച്ചും അടഞ്ഞും കിടന്നിരുന്നു ദൈവത്തിൻ്റെ നിയമങ്ങളും കൽപ്പനകളും ന്യായപ്രമാണങ്ങളും ആരും ഓർക്കുന്നപോലുമുണ്ടായിരുന്നില്ല.
      എന്നാൽ തനിക്കു മുമ്പുണ്ടായിരുന്ന പല രാജാക്കന്മാർ ചെയ്തതുപോലെ ദൈവത്തെ മറന്നു ജീവിക്കാൻ യോശീയാവ് തയ്യാറായില്ല. തൻ്റെ പതിനാറാമത്തെ വയസ്സിൽ അവൻ ദാവീദിൻ്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി. അടഞ്ഞുകിടന്ന ദൈവാലയം തുറന്ന് കേടുപാടുകൾ തീർത്ത് ശുദ്ധീകരിക്കുവാൻ ആരംഭിച്ചു. കാര്യപ്രാപ്തിയുള്ള ആളുകളെ ആലയത്തിൻ്റെ പണികൾക്കായി നിയോഗിച്ചു. അങ്ങനെ ദൈവാലയം വെടിപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പൊടിപിടിച്ചു കിടന്നിരുന്ന ന്യായപ്രമാണപുസ്തകം അവർ കണ്ടെത്തിയത്. ആ പുസ്തകം രാജാവ് വായിച്ചുകേട്ടു (വാക്യം 34:19 “ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി”). ദൈവത്തിൻ്റെ പ്രമാണങ്ങൾ എന്താണ് എന്നും, ആ ദൈവകൽപ്പനകളിൽ നിന്നും തങ്ങൾ എത്ര അകന്നു പോയിരിക്കുന്നു എന്നും തിരിച്ചറിഞ്ഞപ്പോൾ രാജാവ് തന്നെത്താൻ ദൈവസന്നിധിയിൽ താഴ്ത്തി വസ്ത്രംകീറി ദൈവത്തോട് കരയുവാൻ ആരംഭിച്ചു.
അതിനുശേഷം യോശീയാരാജാവ് സകല ജനത്തെയും ദൈവാലയത്തിൽ വിളിച്ചുവരുത്തി അവരുടെ മുമ്പിൽവെച്ച് എടുത്ത ഒരു പ്രതിജ്ഞയാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇനിയും ദൈവത്തെ മറന്ന് ജീവിക്കരുത് എന്നു അവർ തീരുമാനിച്ചു. യഹോവയ്ക്ക് അനിഷ്ടമായവ ഒന്നും ചെയ്യുകയില്ല എന്നും അന്യദൈവങ്ങളെയും വിഗ്രഹങ്ങളെയും നമസ്കരിക്കില്ലെന്നും ആരാധിക്കില്ലെന്നും അവർ ഉറപ്പിച്ചു. മുഹൂർത്തം നോക്കുന്നവരുടെയും, ആഭിചാരം ചെയ്യുന്നവരുടെയും അടുക്കൽ പോകുന്നതും അവർ അവസാനിപ്പിച്ചു.
      ഒരു രാജാവിൻ്റെ പദവിയും എല്ലാ അധികാരവും തൻ്റെ കയ്യിലുണ്ടായിരുന്നിട്ടും, പിതാവിനെപ്പോലെ മേല്ക്കുമേൽ അകൃത്യങ്ങൾ ചെയ്ത് (33:23) തോന്നിയതുപോലെ ജീവിക്കുവാൻ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും. പാപത്തിൻ്റെ ചെളിക്കുഴിയിൽ വീഴാതെ, ലോകമോഹങ്ങൾക്ക് അടിമപ്പെട്ടുപോകാതെ, തൻ്റെ യൗവ്വനപ്രായത്തിൽ തന്നെ ദൈവഭയഭക്തിയിൽ ജീവിക്കുവാൻ തീരുമാനമെടുത്ത യോശീയാവിൻ്റെ ഈ സ്വഭാവം ഇന്നത്തെ തലമുറയും ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ, ദൈവവചനം വായിച്ചപ്പോൾ തൻ്റെ ജീവിതം ദൈവത്തിൽ നിന്ന് എത്ര അകന്നുപോയിരിക്കുന്നു എന്നു തിരിച്ചറിഞ്ഞ് ദൈവസന്നിധിയിൽ കരയുവാൻ യോശീയാവ് മനസ്സുകാണിച്ചതുപോലെ ഇന്നത്തെ തലമുറയും ദൈവപ്രമാണങ്ങളിലേക്ക് ഒന്നു മടങ്ങി വന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
    2024 വർഷം നമ്മെ വിട്ടു കടന്നുപോകയാണല്ലോ! ഒരു പുതിയ വർഷത്തിലേക്ക് നമ്മൾ പ്രവേശിക്കുന്ന ഈ സമയത്ത് യോശീയാവിനെപ്പോലെ ദൈവസന്നിധിയിൽ ഒരു തീരുമാനമെടുക്കുവാൻ നമുക്കു കഴിയുമോ? പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പുതിയ വർഷത്തിൽ ദൈവത്തിൻ്റെ വചനങ്ങൾ അനുസരിച്ചു ജീവിക്കുമെന്ന ഒരു തീരുമാനം എടുക്കുമെങ്കിൽ, 2025 വർഷംമുഴുവനും ദൈവത്തിൻ്റെ നീതിയും വിശ്വസ്തതയും കുടുംബത്തിലും തലമുറകളിലും കാണുവാൻ ഇടയാകും. ആമേൻ
പ്രാർത്ഥനാ അനുഗ്രഹങ്ങളോടെ,
വചനമാരിയിൽ നിന്നും,
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414
(വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച നൽകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ: 9424400654, 7898211849)
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*