ദൈവത്തോട് പറഞ്ഞാൽ !

January-2025

നമ്മുടെ ജീവിതത്തിൽ കഷ്ടതയുടെ നാളുകൾ വരുമ്പോഴാണ് ഈ ലോകത്ത് നമ്മൾ ഏറ്റവും സ്നേഹിക്കയും കരുതുകയും ഒക്കെ ചെയ്യുന്നവരുടെ ശരിക്കുമുള്ള ഭാവം വെളിപ്പെടുന്നത്. ഒരു ആശ്വാസവാക്കെങ്കിലും പ്രതീക്ഷിക്കുന്നവരിൽ നിന്ന് പിന്നീട് നമ്മൾ കേൾക്കേണ്ടി വരുന്നത് ഹൃദയം തകരുന്ന വാക്കുകളായിരിക്കും. നമ്മുടെ കൂടെ നിൽക്കും എന്നു പ്രതീക്ഷിക്കുന്നവരായിരിക്കും പിന്നീട് ഏറ്റവും വലിയ എതിരാളിയായി മാറുന്നത്. ഒപ്പം ഉണ്ടാകും എന്നു പറയുന്നവരായിരിക്കും ആദ്യം കൈമലർത്തുന്നത്.


*വായനാ ഭാഗം:* ഉല്പ. 30:1 “റാഹേൽ.. യാക്കോബിനോടു; എനിക്കു മക്കളെ തരേണം;.. എന്നു പറഞ്ഞു”
ഉല്പ. 30:22 ‘..ദൈവം (റാഹേലിൻ്റെ) അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു’
        വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു തലമുറയെ കാണാനുള്ള ഭാഗ്യം ലഭിക്കാതെ എല്ലാവരുടെയും മുമ്പിൽ ഒരു നിന്ദാപാത്രമായി റാഹേലിന് ജീവിക്കേണ്ടിവന്നു. അവൾ തൻ്റെ സങ്കടം ആദ്യം പറഞ്ഞത് അവളുടെ ഭർത്താവായ യാക്കോബിനോടായിരുന്നു. എന്നാൽ ഭർത്താവിൽ നിന്ന് ആശ്വാസവാക്കുകൾ പ്രതീക്ഷിച്ചിരുന്ന അവൾക്ക് കേൾക്കേണ്ടിവന്നത് കോപത്തിൻ്റെ വാക്കുകളായിരുന്നു. (30:2 “അപ്പോൾ യാക്കോബിന് റാഹേലിനൊടു കോപം ജ്വലിച്ചു; നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിൻ്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു”).
      യാക്കോബിന് റാഹേലിനോട് വലിയ സ്നേഹമായിരുന്നു എന്നാണ് 29:30 വചനത്തിൽ നമ്മൾ വായിക്കുന്നത്. എന്നാൽ അവളുടെ ഒരു സങ്കടം പറഞ്ഞപ്പോൾ സ്നേഹത്തോടിരുന്ന ആ ഭർത്താവിൻ്റെ ഭാവം മാറി.
     നമ്മുടെ ജീവിതത്തിൽ കഷ്ടതയുടെ നാളുകൾ വരുമ്പോഴാണ് ഈ ലോകത്ത് നമ്മൾ ഏറ്റവും സ്നേഹിക്കയും കരുതുകയും ഒക്കെ ചെയ്യുന്നവരുടെ ശരിക്കുമുള്ള ഭാവം വെളിപ്പെടുന്നത്. ഒരു ആശ്വാസവാക്കെങ്കിലും പ്രതീക്ഷിക്കുന്നവരിൽ നിന്ന് പിന്നീട് നമ്മൾ കേൾക്കേണ്ടി വരുന്നത് ഹൃദയം തകരുന്ന വാക്കുകളായിരിക്കും. നമ്മുടെ കൂടെ നിൽക്കും എന്നു പ്രതീക്ഷിക്കുന്നവരായിരിക്കും പിന്നീട് ഏറ്റവും വലിയ എതിരാളിയായി മാറുന്നത്. ഒപ്പം ഉണ്ടാകും എന്നു പറയുന്നവരായിരിക്കും ആദ്യം കൈമലർത്തുന്നത്.
      ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം പറഞ്ഞപ്പോൾ സ്വന്ത ഭർത്താവിൽ നിന്നുപോലും കോപത്തിൻ്റെ ആക്രോശം കേൾക്കേണ്ടി വന്നതുകൊണ്ട് ഇനിയും തൻ്റെ സങ്കടം മറ്റാരോടു പറഞ്ഞിട്ടും ഒരു പ്രയോജനവുമില്ല എന്ന് റാഹേലിനു മനസ്സിലായി. അവസാനം അവൾ ദൈവത്തോട് അപേക്ഷിച്ചു. അവളുടെ പ്രാർത്ഥനകേട്ട ദൈവം അവളോടു കോപിച്ചില്ല, അവൾ സഹോദരിയോട് അസൂയപ്പെട്ടതിന് അവളെ കുറ്റപ്പെടുത്തിയുമില്ല, ആ സങ്കടം കണ്ട ‘ദൈവം അവളുടെ ഗർഭത്തെ തുറന്നു’ എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
      ആദ്യമേ ദൈവത്തിൻ്റെ അടുക്കൽ സങ്കടം പറഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇത്രയും പരിഹാസം ഏൽക്കേണ്ടി വരികയില്ലായിരുന്നു. ഒരു തലമുറക്കുവേണ്ടി ഇത്രയും നാൾ കാത്തിരിക്കേണ്ടിയും വരികയില്ലായിരുന്നു.
       പലപ്പോഴും ഇതുപോലെ അബദ്ധങ്ങൾ പലർക്കും സംഭവിക്കാറുണ്ട്. തങ്ങളുടെ സങ്കടങ്ങൾ കർത്താവിൻ്റെ സന്നിധിയിൽ കൊണ്ടുവരേണ്ടതിനു പകരം, മറ്റിടങ്ങളിൽ പോകുകയും അവസാനം ലോകത്തിനുമുമ്പിൽ പരിഹാസപാത്രങ്ങളായി മാറുകയും ചെയ്യുന്നു.
     ഈ ലോകത്ത് ഏറ്റവും പ്രിയരായി നമ്മൾ കരുതുന്നവരെല്ലാം നമ്മെ കരുതുന്നത് അതുപോലെ ആകണമെന്നില്ല. എന്നാൽ സ്വന്ത ജീവൻ നൽകി നിത്യ സ്നേഹത്താൽ നമ്മെ സ്നേഹിച്ച യേശു കർത്താവിന് നമ്മൾ ഏറ്റവും പ്രിയരാണ്. അതുകൊണ്ട് യേശുവിൻ്റെ അടുക്കൽ വരിക, യേശു കർത്താവിനോടു പറയുക, അവിടുന്ന് നമ്മുടെ സങ്കടത്തിന് പരിഹാരം വരുത്തും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്

ക്രിസ്തുവിൽ സ്നേഹപൂർവ്വം…
ഷൈജു പാസ്റ്റർ
ഭോപ്പാൽ (9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*