ദൈവത്തോട് പറഞ്ഞാൽ !

January-2025

നമ്മുടെ ജീവിതത്തിൽ കഷ്ടതയുടെ നാളുകൾ വരുമ്പോഴാണ് ഈ ലോകത്ത് നമ്മൾ ഏറ്റവും സ്നേഹിക്കയും കരുതുകയും ഒക്കെ ചെയ്യുന്നവരുടെ ശരിക്കുമുള്ള ഭാവം വെളിപ്പെടുന്നത്. ഒരു ആശ്വാസവാക്കെങ്കിലും പ്രതീക്ഷിക്കുന്നവരിൽ നിന്ന് പിന്നീട് നമ്മൾ കേൾക്കേണ്ടി വരുന്നത് ഹൃദയം തകരുന്ന വാക്കുകളായിരിക്കും. നമ്മുടെ കൂടെ നിൽക്കും എന്നു പ്രതീക്ഷിക്കുന്നവരായിരിക്കും പിന്നീട് ഏറ്റവും വലിയ എതിരാളിയായി മാറുന്നത്. ഒപ്പം ഉണ്ടാകും എന്നു പറയുന്നവരായിരിക്കും ആദ്യം കൈമലർത്തുന്നത്.


*വായനാ ഭാഗം:* ഉല്പ. 30:1 “റാഹേൽ.. യാക്കോബിനോടു; എനിക്കു മക്കളെ തരേണം;.. എന്നു പറഞ്ഞു”
ഉല്പ. 30:22 ‘..ദൈവം (റാഹേലിൻ്റെ) അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു’
        വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ഒരു തലമുറയെ കാണാനുള്ള ഭാഗ്യം ലഭിക്കാതെ എല്ലാവരുടെയും മുമ്പിൽ ഒരു നിന്ദാപാത്രമായി റാഹേലിന് ജീവിക്കേണ്ടിവന്നു. അവൾ തൻ്റെ സങ്കടം ആദ്യം പറഞ്ഞത് അവളുടെ ഭർത്താവായ യാക്കോബിനോടായിരുന്നു. എന്നാൽ ഭർത്താവിൽ നിന്ന് ആശ്വാസവാക്കുകൾ പ്രതീക്ഷിച്ചിരുന്ന അവൾക്ക് കേൾക്കേണ്ടിവന്നത് കോപത്തിൻ്റെ വാക്കുകളായിരുന്നു. (30:2 “അപ്പോൾ യാക്കോബിന് റാഹേലിനൊടു കോപം ജ്വലിച്ചു; നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിൻ്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു”).
      യാക്കോബിന് റാഹേലിനോട് വലിയ സ്നേഹമായിരുന്നു എന്നാണ് 29:30 വചനത്തിൽ നമ്മൾ വായിക്കുന്നത്. എന്നാൽ അവളുടെ ഒരു സങ്കടം പറഞ്ഞപ്പോൾ സ്നേഹത്തോടിരുന്ന ആ ഭർത്താവിൻ്റെ ഭാവം മാറി.
     നമ്മുടെ ജീവിതത്തിൽ കഷ്ടതയുടെ നാളുകൾ വരുമ്പോഴാണ് ഈ ലോകത്ത് നമ്മൾ ഏറ്റവും സ്നേഹിക്കയും കരുതുകയും ഒക്കെ ചെയ്യുന്നവരുടെ ശരിക്കുമുള്ള ഭാവം വെളിപ്പെടുന്നത്. ഒരു ആശ്വാസവാക്കെങ്കിലും പ്രതീക്ഷിക്കുന്നവരിൽ നിന്ന് പിന്നീട് നമ്മൾ കേൾക്കേണ്ടി വരുന്നത് ഹൃദയം തകരുന്ന വാക്കുകളായിരിക്കും. നമ്മുടെ കൂടെ നിൽക്കും എന്നു പ്രതീക്ഷിക്കുന്നവരായിരിക്കും പിന്നീട് ഏറ്റവും വലിയ എതിരാളിയായി മാറുന്നത്. ഒപ്പം ഉണ്ടാകും എന്നു പറയുന്നവരായിരിക്കും ആദ്യം കൈമലർത്തുന്നത്.
      ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം പറഞ്ഞപ്പോൾ സ്വന്ത ഭർത്താവിൽ നിന്നുപോലും കോപത്തിൻ്റെ ആക്രോശം കേൾക്കേണ്ടി വന്നതുകൊണ്ട് ഇനിയും തൻ്റെ സങ്കടം മറ്റാരോടു പറഞ്ഞിട്ടും ഒരു പ്രയോജനവുമില്ല എന്ന് റാഹേലിനു മനസ്സിലായി. അവസാനം അവൾ ദൈവത്തോട് അപേക്ഷിച്ചു. അവളുടെ പ്രാർത്ഥനകേട്ട ദൈവം അവളോടു കോപിച്ചില്ല, അവൾ സഹോദരിയോട് അസൂയപ്പെട്ടതിന് അവളെ കുറ്റപ്പെടുത്തിയുമില്ല, ആ സങ്കടം കണ്ട ‘ദൈവം അവളുടെ ഗർഭത്തെ തുറന്നു’ എന്നാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
      ആദ്യമേ ദൈവത്തിൻ്റെ അടുക്കൽ സങ്കടം പറഞ്ഞിരുന്നെങ്കിൽ അവൾക്ക് ഇത്രയും പരിഹാസം ഏൽക്കേണ്ടി വരികയില്ലായിരുന്നു. ഒരു തലമുറക്കുവേണ്ടി ഇത്രയും നാൾ കാത്തിരിക്കേണ്ടിയും വരികയില്ലായിരുന്നു.
       പലപ്പോഴും ഇതുപോലെ അബദ്ധങ്ങൾ പലർക്കും സംഭവിക്കാറുണ്ട്. തങ്ങളുടെ സങ്കടങ്ങൾ കർത്താവിൻ്റെ സന്നിധിയിൽ കൊണ്ടുവരേണ്ടതിനു പകരം, മറ്റിടങ്ങളിൽ പോകുകയും അവസാനം ലോകത്തിനുമുമ്പിൽ പരിഹാസപാത്രങ്ങളായി മാറുകയും ചെയ്യുന്നു.
     ഈ ലോകത്ത് ഏറ്റവും പ്രിയരായി നമ്മൾ കരുതുന്നവരെല്ലാം നമ്മെ കരുതുന്നത് അതുപോലെ ആകണമെന്നില്ല. എന്നാൽ സ്വന്ത ജീവൻ നൽകി നിത്യ സ്നേഹത്താൽ നമ്മെ സ്നേഹിച്ച യേശു കർത്താവിന് നമ്മൾ ഏറ്റവും പ്രിയരാണ്. അതുകൊണ്ട് യേശുവിൻ്റെ അടുക്കൽ വരിക, യേശു കർത്താവിനോടു പറയുക, അവിടുന്ന് നമ്മുടെ സങ്കടത്തിന് പരിഹാരം വരുത്തും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്

ക്രിസ്തുവിൽ സ്നേഹപൂർവ്വം…
ഷൈജു പാസ്റ്റർ
ഭോപ്പാൽ (9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”