സോർ സീദോനിൽ യേശുകർത്താവിൻ്റെ പാദംപതിഞ്ഞപ്പോൾ

February-2025

നിൻ്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിൻ്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല. ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല;..” (യെഹ. 26:13,14) എന്ന ശാപവാക്കുകളോടെ ഒരിക്കൽ ദൈവം തള്ളിക്കളഞ്ഞ സോർ സീദോൻ മണ്ണിലേക്ക് പരമപരിശുദ്ധനായ ദൈവപുത്രൻ്റെ, യേശുകർത്താവിൻ്റെ വിശുദ്ധപാദങ്ങൾ പതിഞ്ഞപ്പോൾ സംഭവിച്ചത് എന്താണ് എന്ന് മത്തായി 15:21.. വചനങ്ങളിൽ വായിക്കുന്നുണ്ട്.


മത്തായി 15:21 “യേശു അവിടം വിട്ടു; *സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി* ”
     യേശുകർത്താവിൻ്റെ യാത്രയിൽ അവിടുന്ന് കടന്നുചെന്ന ഒരു പ്രദേശത്തെക്കുറിച്ചാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. കാലങ്ങളായി സോർ സീദോൻ പ്രദേശങ്ങൾ വേറിട്ടു കിടക്കുകയായിരുന്നു എന്ന് ബൈബിൾ ചരിത്രം പഠിക്കുമ്പോൾ നമുക്കു മനസ്സിലാകും. യെഹസ്കേൽ പ്രവചനം 26,27,28 അധ്യായങ്ങൾ ഒരു തവണ എങ്കിലും വായിച്ചിട്ടുവേണം യേശുകർത്താവിൻ്റെ ഈ സന്ദർശനത്തെക്കുറിച്ച് നമ്മൾ വിലയിരുത്തേണ്ടത്.
     ഈ പ്രദേശങ്ങളെ സംബന്ധിച്ച് മറ്റൊരവസരത്തിൽ കർത്താവ് പറയുന്ന ഒരു അഭിപ്രായം മത്തായി 11:21 വാക്യത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത് “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.”
     ഒരിക്കൽ ദൈവകോപത്തിൻ്റെ പാനപാത്രം കുടിക്കേണ്ടി വന്ന പ്രദേശമായിരുന്നു സോർ സീദോൻ എന്ന് യിരെമ്യാവ് പ്രവചനത്തിൽ വായിക്കുന്നു (യിരെ. 25:17,22), അവർ ദൈവജനത്തിൻ്റെ കഷ്ടതയും ദൈവമക്കളുടെ വേദനയുംകണ്ട് സന്തോഷിച്ചവരാണ്, യെരുശലേം തകർന്നുപോയി എന്നുപറഞ്ഞ് അവർ ആഘോഷിച്ചപ്പോൾ സ്വർഗ്ഗത്തിലെ ദൈവത്തിൻ്റെ വിരോധികളായി സോർ സീദോൻ നിവാസികൾ മാറി എന്നാണ് തിരുവചനത്തിൽ എഴുതിയിരിക്കുന്നത്. യെഹ.26:2,3
(യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: *സോരേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു;..* )
     ചുരുക്കിപ്പറഞ്ഞാൽ, നൂറ്റാണ്ടുകൾ ദൈവത്തിൻ്റെ വിരോധികളായി ശപിക്കപ്പെട്ട കൂട്ടരായി ജീവിച്ചിരുന്നവരായിരുന്നു സോർ സീദോൻ നിവാസികൾ എന്നു മനസ്സിലാക്കാം. എങ്കിലും ഇവരെ എന്നേക്കും തള്ളിക്കളയുവാൻ കർത്താവിനു മനസ്സായില്ല. അവർക്കുവേണ്ടി ഒരു പദ്ധതി ഒരുക്കി അവരുടെ മാനസാന്തരത്തിനായി സ്വർഗ്ഗം കാത്തിരുന്നു.
     ഒരു ദിവസം യേശുകർത്താവ് തൻ്റെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോൾ ഒരു കാഴ്ചകണ്ടു. ആ കാഴ്ച എന്തായിരുന്നു എന്ന് ലൂക്കൊ 6:17 വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. “അവൻ അവരോടു കൂടെ ഇറങ്ങി സമഭൂമിയിൽ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയിൽ എല്ലാടത്തുനിന്നും യെരൂശലേമിൽ നിന്നും സോർ സീദോൻ എന്ന സമുദ്രതീരങ്ങളിൽ നിന്നും അവൻ്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു.”
     യേശുകർത്താവിനെക്കുറിച്ച് കേട്ടറിഞ്ഞ് അവൻ്റെ വചനം കേൾപ്പാനും വിടുതൽ നേടുന്നതിനുംവേണ്ടി സോർ സീദോൻ നിവാസികളും കർത്താവിൻ്റെ അടുക്കൽ വന്നിരിക്കുകയാണ്. അവരുടെ ഗർവ്വും അഹങ്കാരവും ഒക്കെ വെടിഞ്ഞ് കർത്താവിനെ തേടി അവർ വന്നപ്പോൾ സ്വർഗ്ഗം അവരോട് കരുണ കാണിച്ചു. കർത്താവിൻ്റെ അടുക്കൽ വരുന്നവരെ അവിടുന്ന് ഒരുനാളും ഉപേക്ഷിക്കയില്ലല്ലോ. സ്തോത്രം !
സോർ സീദോൻ നിവാസികളെ കർത്താവ് സൗഖ്യമാക്കി അവരിൽ അശുദ്ധാത്മാക്കൾ ബാധിച്ചവരെ വിടുവിച്ചു. മാത്രമല്ല, ശപിക്കപ്പെട്ട ആ ദേശത്തേക്ക് പോകുവാൻതന്നെ യേശുകർത്താവ് തീരുമാനിച്ചു.
    “നിൻ്റെ പാട്ടുകളുടെ ഘോഷം ഞാൻ ഇല്ലാതാക്കും; നിൻ്റെ വീണകളുടെ നാദം ഇനി കേൾക്കയുമില്ല. ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല;..” (യെഹ. 26:13,14) എന്ന ശാപവാക്കുകളോടെ ഒരിക്കൽ ദൈവം തള്ളിക്കളഞ്ഞ സോർ സീദോൻ മണ്ണിലേക്ക് പരമപരിശുദ്ധനായ ദൈവപുത്രൻ്റെ, യേശുകർത്താവിൻ്റെ വിശുദ്ധപാദങ്ങൾ പതിഞ്ഞപ്പോൾ സംഭവിച്ചത് എന്താണ് എന്ന് മത്തായി 15:21.. വചനങ്ങളിൽ വായിക്കുന്നുണ്ട്.
    സോർ സീദോൻ ദേശങ്ങൾക്ക് പിന്നീട് സംഭവിച്ചത് എന്താണ് എന്നും തിരുവചനതാളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പൊ. പ്ര. 21:3,4 “കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി, ഏഴുനാൾ അവിടെ പാർത്തു. അവർ പൌലൊസിനോടു യെരൂശലേമിൽ പോകുരുതു എന്നു ആത്മാവിനാൽ പറഞ്ഞു.”
*മൂന്നുവെളിപ്പാടുകളാണ് ഈ വാക്യം നമുക്കു തരുന്നത്*
1) കപ്പൽ ചരക്കുകൾ വന്നിറങ്ങുന്ന, വലിയ ബിസിനസ്സുകൾ നടക്കുന്ന ഒരു സമ്പന്ന നഗരമായി സോർ സീദോൻ മാറി
2) സോർ സീദോൻ പ്രദേശങ്ങളിൽ ദൈവസഭയ്ക്ക് വലിയ വളർച്ച ഉണ്ടായി
3) അപ്പൊസ്തലനായ പൌലൊസിനോടുപോലും ആത്മാവിൽ ആലോചന പറയുന്ന അഭിഷക്തന്മാർ സോർ സീദോനിൽ നിന്ന് ഉണ്ടായി.
     ശപിക്കപ്പെട്ടുകിടന്ന ഒരു ദേശത്തിലെ നിവാസികൾ മാനസാന്തരപ്പെട്ട് യേശുകർത്താവിനെ അന്വേഷിച്ചുവന്നപ്പോൾ സ്വർഗ്ഗം അവരെ എപ്രകാരമാണ് മാനിച്ചത് എന്നു നോക്കിയാട്ടെ. *സോർ സീദോൻ നിവാസികൾ സഭാചരിത്രത്തിൽ ഒരു പാഠമാണ്, പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുന്നവരുടെ ചരിത്രം ഇന്നും സ്വർഗ്ഗം മാറ്റി എഴുതും എന്നുള്ളതിന്റെ ഉത്തമപാഠം.*
      യേശുകർത്താവിൻ്റെ അടുക്കൽ വരിക, അവിടുന്ന് ഒരു സാക്ഷ്യ ചരിത്രമാക്കി മാറ്റും.
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി, ഭോപ്പാൽ)
ഇതുപോലുള്ള ആത്മീയ സന്ദേശങ്ങൾ അടങ്ങിയ വചനമാരി മാസിക ലഭിക്കുവാൻ ഞങ്ങളുമായി ബന്ധപ്പെടുക. വാർഷിക വരിസംഖ്യ 200 രൂപാ മാത്രം. (വരിസംഖ്യ അടക്കുവാൻ ഈ കോഡ് സ്കാൻ ചെയ്താൽ മതിയാകും. (UPI Phone No. 7898211849). വരിസംഖ്യ അടച്ച് നിങ്ങളുടെ വിലാസം ഈ വാട്സ്ആപ്പ് നമ്പറിൽ അയച്ചുതന്നാൽ മതിയാകും.
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”