വിലകൊടുത്തവർ

February-2025

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.      ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ


മത്തായി 15:22 “ *ആ ദേശത്തു നിന്നു* ഒരു കനാന്യസ്ത്രീ വന്നു..”
      ഈ വാക്യത്തിൻ്റെ ചില (ഇംഗ്ലീഷ്) പരിഭാഷകൾ പരിശോധിച്ചാൽ, ആ ദേശത്തിൻ്റെ അതിർകടന്ന് ഒരു കനാന്യസ്ത്രീ വന്നു എന്ന അർത്ഥത്തിലാണ് ഈ വാക്യം രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാൻ സാധിക്കും. (And behold, a Canaanitish woman came out from those borders) എന്നാണ് American Standard Version, English Revised Version മുതലായ തർജ്ജമകളിൽ എഴുതിയിരിക്കുന്നത്. Borders എന്നും Territory എന്നും Boundaries എന്നുമൊക്കെയുള്ള പദങ്ങൾ മറ്റു ചില പരിഭാഷകളിലും കാണുന്നുണ്ട്.
    ആ ദേശത്തിൻ്റെ അതിർകടന്ന് യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
   ആ ദേശത്തിൻ്റെ കെട്ടുപാടുകൾ പൊട്ടിച്ച് യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
   ആ ദേശത്തിൻ്റെ നിയന്ത്രണങ്ങൾ മറികടന്ന് യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
   ആ ദേശത്തിൻ്റെ അതിർവരമ്പുകൾ (അതിർത്തിരേഖകൾ) താണ്ടി യേശുവിൻ്റെ അടുക്കൽ ഒരു കനാന്യസ്ത്രീ വന്നു എന്നോ.
      വ്യക്തതയോടുകൂടെ എഴുതിയിരുന്നെങ്കിൽ, ആ കനാന്യസ്ത്രീ ചെയ്തത് ഒരു ചെറിയ കാര്യമായിരുന്നില്ല എന്ന് അതു വായിക്കുന്നവർക്ക് കൂടുതൽ ബോധ്യപ്പെടുമായിരുന്നു. അവളുടെ ദേശവും, ആ ദേശം അവൾക്കു ചുറ്റുംതീർത്ത നിയമങ്ങളും നിയന്ത്രണങ്ങളുമൊന്നും യേശുവിൻ്റെ അടുക്കൽ വരുന്നതിൽനിന്ന് അവളെ തടയുവാൻ പര്യാപ്തമായിരുന്നില്ല. ആ കനാന്യസ്ത്രീക്ക് യേശുവിലുള്ള വിശ്വാസം അത്ര വലുതായിരുന്നു. അതുകൊണ്ടാണ് കർത്താവ് അവളുടെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞത് “സ്ത്രീയേ, നിൻ്റെ വിശ്വാസം വലിയതു..”
      പ്രാർത്ഥനയ്ക്കു പോകരുത്. കൂട്ടായ്മകൾക്കും ആരാധനയ്ക്കും പോകരുത്. സുവിശേഷംപറയാൻ പോകരുത്. പാട്ടുപാടരുത്. ഉപദേശം പറയരുത്... എന്നൊക്കെയുള്ള ചില നിബന്ധനകൾ ചിലരുടെ മുമ്പിൽവെക്കുമ്പോൾ അവരതുകേൾക്കാതെ കൈകൊട്ടിപാടി ആത്മാവിൽ നിറഞ്ഞ് ദൈവത്തെ ആരാധിക്കുന്നതിനും. എരിവോടെ സുവിശേഷം പറയുന്നതിനും ഒക്കെ കാരണം അവർക്ക് യേശുവിലുള്ള വിശ്വാസം അത്ര തീക്ഷ്ണമായതുകൊണ്ടാണ്. സ്തോത്രം !
    സുവിശേഷവിരോധികൾ ആരെങ്കിലും ഒരു പരാധി എഴുതികൊടുത്താൽ അറസ്റ്റുചെയ്യാമെന്നും ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കേണ്ടി വരാമെന്നും അറിയാമായിരുന്നിട്ടും, ഇന്നും വടക്കെ ഇൻഡ്യയിലെ സുവിശേഷകരായ ഞങ്ങൾ സധൈര്യം സുവിശേഷവേല ചെയ്തുകൊണ്ടിരിക്കുന്നതിൻ്റെ കാരണം യേശുകർത്താവിലുള്ള വലിയ വിശ്വാസവും, ആത്മാക്കളെക്കുറിച്ചുള്ള ഭാരവുമാണ്.
ദൈവസഭയ്ക്ക് എതിരായി ഉണ്ടാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ അവരെ യേശുകർത്താവിൽനിന്ന് അകറ്റുകയല്ല കൂടുതൽ വിശ്വാസതീക്ഷ്ണതയുള്ളവരാക്കുകയാണ് എന്നതിന് എക്കാലവും ചരിത്രം സാക്ഷി.
    യേശുവിൻ്റെ അടുക്കൽ പോകരുത് എന്ന് ദേശം തടഞ്ഞപ്പോൾ ഒരു കനാന്യസ്ത്രീക്ക് അതിർകടന്ന് യേശുകർത്താവിൻ്റെ അടുക്കൽവന്നു (മത്താ. 15:22)
    മിണ്ടാതിരിക്കാൻ പലരും ആ കുരുടനെ ശാസിച്ചപ്പോൾ, ‘ദാവീദ്പുത്രാ എന്നോടു കരുണതോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു’ (ലൂക്കൊ. 18:39)
    യേശുകർത്താവിൻ്റെ ശരീരം കല്ലറയിൽ കാണാതെ ശിഷ്യന്മാർ മടങ്ങിപ്പോയെങ്കിലും, എൻ്റെ കർത്താവിന് എന്തു സംഭവിച്ചു എന്നറിയാതെ മറിയ കരഞ്ഞുകൊണ്ട് ആ കല്ലറെക്കു പുറത്തുനിന്നു (യോഹ. 20:11)
   പത്തു കുഷ്ഠരോഗികളെ കർത്താവ് സൗഖ്യമാക്കി അവർ പോയി, എന്നാൽ അവരിൽ ഒരുത്തൻ മാത്രം മടങ്ങിവന്നു കർത്താവിൻ്റെ കാൽക്കൽവീണ് നന്ദി പറഞ്ഞു. (ലൂക്കൊ. 17:16)
      ഇനിയും നിരവധി ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ കാണുവാൻ സാധിക്കും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങൾ ചെയ്തവർ. മറ്റുള്ളവരെക്കാൾ കൂടുതൽ വിശ്വാസ തീക്ഷ്ണത കാണിച്ചവർ. ശാസനകൾ വകവെക്കാതെ യേശുവിനെ വിളിച്ചു കരഞ്ഞവർ. ദേശത്തിൻ്റെ അതിർകടന്നും കർത്താവിൻ്റെ അടുക്കൽ വരുവാൻ ധൈര്യം കാണിച്ചവർ. *വിശ്വാസത്തിനുവേണ്ടി വിലകൊടുത്തവർ കർത്താവിൽനിന്നു അനുഗ്രഹങ്ങളും വിടുതലും പ്രാപിച്ചു*.
     ആകയാൽ പ്രിയരേ, സാഹചര്യങ്ങളെ ഭയക്കാതെ, നിയന്ത്രണങ്ങളെ പേടിക്കാതെ, ശാസനകളെ മുഖവിലക്കെടുക്കാതെ, പരിധികളെ ഗൗനിക്കാതെ… വിശ്വാസത്തോടെ യേശുകർത്താവിൻ്റെ അടുക്കലേക്ക് വരിക. നിനക്കുവേണ്ടിമാത്രം വ്യത്യസ്തമായ ചിലത് കർത്താവ് ചെയ്യും ആമേൻ !
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)
(വചനമാരി, ഭോപ്പാൽ)
      ഇതുപോലുള്ള ആത്മീയ സന്ദേശങ്ങൾ അടങ്ങിയ വചനമാരി മാസിക ലഭിക്കുവാൻ ഞങ്ങളുമായി ബന്ധപ്പെടുക. വാർഷിക വരിസംഖ്യ 200 രൂപാ മാത്രം. (വരിസംഖ്യ അടക്കുവാൻ ഈ കോഡ് സ്കാൻ ചെയ്താൽ മതിയാകും. (UPI Phone No. 7898211849). വരിസംഖ്യ അടച്ച് നിങ്ങളുടെ വിലാസം ഈ വാട്സ്ആപ്പ് നമ്പറിൽ അയച്ചുതന്നാൽ മതിയാകും.
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*