യേശുകർത്താവിന് എന്നെ അറിയാം !

March-2025

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*


     മത്തായി 13:18 “..ഞാൻ തിരഞ്ഞെടുത്തവരെ *ഞാൻ അറിയുന്നു* ..”
      യേശുവിന് നമ്മെ നന്നായി അറിയാം (നല്ല പരിചയമുണ്ട്) എന്ന ബോധ്യമാണ് ഈ വചനം നമുക്കു നൽകുന്ന ഏറ്റവും വലിയ പ്രത്യാശ. ഈ ലോകത്തിൽ അൽപം പ്രശസ്തരായ ആരെങ്കിലും നമ്മുടെ പരിചയക്കാരോ സുഹൃത്തുക്കളോ ആയിട്ടുണ്ടെങ്കിൽ അതിൻ്റെ ചെറിയ ഒരു പ്രതിഫലനം എങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. ചിലരുടെ സോഷ്യൽ മീഡിയകളിലെ ഫോട്ടോകളും മുഖചിത്രങ്ങളും കാണുമ്പോൾ നമുക്കതു മനസ്സിലാകും. പ്രശസ്തരായ ആളുകളുടെ ഓട്ടോഗ്രാഫുകൾ (കയ്യൊപ്പുകൾ) ശേഖരിച്ചുവെച്ച് അതു മറ്റുള്ളവരെ കാണിച്ചുകൊടുത്ത് അഭിമാനിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, ഓട്ടോഗ്രാഫുകളുടെ ആ കാലംപോയി പ്രശസ്തരായ ആരുടെയെങ്കിലും കൂടെനിന്ന് ഒരു സെൽഫി എടുക്കാനുള്ള അവസരമുണ്ടായാൽ ആ ഫോട്ടോ ഫെയ്സ് ബുക്കിലും മറ്റുമിട്ട് തങ്ങൾ അവരുടെ അടുത്ത സുഹൃത്തുക്കളാണ് എന്നു വരുത്തിതീർക്കാനുള്ള ശ്രമമാണ് കണ്ടുവരുന്നത്.
      പ്രശസ്തരായ കായിക താരത്തിന് എന്നെ അറിയാം, അല്ലെങ്കിൽ പ്രശസ്തരായ ഒരു നടനോ / നടിക്കോ എന്നെ അറിയാം, അല്ലെങ്കിൽ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനോ / നേതാവിനോ / ഭരണാധികാരിക്കോ എന്നെ അറിയാം എന്നൊക്കെ അഭിമാനത്തോടെയും അഹങ്കാരത്തോടെയും നമ്മൾ കൊട്ടിഘോഷിക്കുന്ന അളവിനോട് താരതമ്യപ്പെടുത്തിയാൽ, എൻ്റെ യേശുകർത്താവിന് എന്നെ അറിയാം എന്ന പരിചയത്തോട് ന്യായമായ / അർഹമായ / നീതിയോടുകൂടിയ പരിഗണന നൽകുവാൻ ഇന്ന് നമുക്കു കഴിയുന്നുണ്ടോ എന്ന് വാസ്തവമായി ഒരു സ്വയപരിശോധന നടത്തേണ്ടിയിരിക്കുന്നു.
*കർത്താവിൻ്റെ ശിഷ്യനായ പത്രൊസിൻ്റെ രണ്ടുമുഖങ്ങൾ നമുക്ക് ഓർക്കാം*
*1)* മത്തായി 16:15, 16 ““നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്നും ഉത്തരം പറഞ്ഞു.
*2)* മത്തായി 26: 72,74 “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു (വാക്യം 74) അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി;”
      ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ഈ സ്വഭാവമാണ് ഇന്ന് പലർക്കും ഉള്ളത്. യേശുവിൻ്റെയും മറ്റു ശിഷ്യന്മാരുടെയും കൂടെനിൽക്കുമ്പോൾ പത്രൊസിന് യേശുകർത്താവ് ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആണ്. എന്നാൽ മറ്റുള്ള വിരോധികളുടെ മുമ്പിൽ യേശുകർത്താവ് ആരാണെന്നുപോലും തനിക്ക് അറിയില്ല എന്നുപറഞ്ഞ് ആണയിടുവാൻപോലും മടിക്കുന്നില്ല. എന്തൊരു വിരോധാഭാസമാണ് ഇത്.
ചർച്ചിൽ ചെന്നാൽ യേശു എനിക്ക് രക്ഷകനും ദൈവവുമാണ്, എന്നാൽ ചർച്ചിന് പുറത്ത് യേശുവിനെ എനിക്കറിയില്ല എന്ന സ്വഭാവം മാറണം.
     വീട്ടിൽ ബൈബിളും പാട്ടുപുസ്തകങ്ങളും ബൈബിൾ വാക്യങ്ങളും എല്ലാം ഉണ്ട്. എന്നാൽ എൻ്റെ സോഷ്യൽമീഡിയകളിൽ (ഫെയ്സുബുക്കിലും / യൂടൂബ് ചാനലിലും / ട്വിറ്ററിലും ..) യേശുകർത്താവുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല എന്ന അഭിനയം മാറ്റണം.
     ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും.
കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ,
കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*
ഒരു നല്ലദിവസം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414


*വചനമാരി മാസികയുടെ വരിസംഖ്യപുതുക്കുന്നവരുടെ അറിവിലേക്കായി*
     9424400654 എന്ന ഫോൺനമ്പറിലുള്ള UPI യിലേക്കോ 7898211849 എന്ന ഫോൺനമ്പറിലുള്ള UPI യിലേക്കോ വരിസംഖ്യ അയച്ച് നിങ്ങളുടെ വിലാസം ഞങ്ങളെ അറിയിച്ചാൽ മതിയാകും.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”