അഗ്നി അഭിഷേകം

April-2025

ഒരിക്കൽ പ്രാവെന്നപോലെ യേശു കർത്താവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവ് അഗ്നിജ്വാലപോലെ അപ്പൊസ്തലന്മാരുടെമേൽ ഇറങ്ങിവന്നപ്പോൾ വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു. ആത്മാവിൻ്റെ അഭിഷേകം പത്രൊസിനെ പുതിയ ശുശ്രൂഷകനാക്കി മാറ്റി. അപ്പൊ. പ്രവ. 2:43. ഇന്നും പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം വെളിപ്പെടുന്നിടത്ത് വൻകാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.


    രണ്ടു വാക്യങ്ങൾ തിരുവചനത്തിൽനിന്നു വായിക്കാം;
(1) മർക്കൊ. 5:28 “അവൻ്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവൻ്റെ വസ്ത്രം തൊട്ടു. ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു;..”
(2) അപ്പൊ. പ്രവ. 5:15,16 “..പത്രൊസ് കടന്നുപോകുമ്പോൾ അവൻ്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും… അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും”
      വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളാണ് ഈ വാക്യങ്ങളിൽ വായിക്കുന്നത്. *ഒന്നാമതായി* കാണുന്നത് യേശു കർത്താവ് കടന്നുപോകുമ്പോൾ അവിടുത്തെ വസ്ത്രത്തിൽ തൊട്ട് വിശ്വാസത്താൽ സൗഖ്യം പ്രാപിച്ച ഒരു സ്ത്രീയെ സംബന്ധിച്ചാണ്.
*രണ്ടാമതായി* വായിക്കുന്നത്, യേശു കർത്താവിനെ തള്ളിപ്പറയുകയും, കർത്താവിൻ്റെ ക്രൂശീകരണശേഷം തൻ്റെ വലയുമെടുത്ത് മീൻ പിടിക്കുവാൻ പോയ പത്രൊസിൻ്റെ ശുശ്രൂഷയിൽ പിന്നീട് സംഭവിച്ച കാര്യമാണ്.
യേശുകർത്താവിൻ്റെ വസ്ത്രത്തിൽ *ഒരു സ്ത്രീ* വിശ്വാസത്തോടെ തൊട്ടതുകൊണ്ടാണ് അവളുടെ രക്തസ്രവം സൗഖ്യമായത്. എന്നാൽ പത്രൊസിൻ്റെ നിഴൽമാത്രം വീണാൽ മതിയായിരുന്നു *അനേക രോഗികൾ* സൗഖ്യമാകുവാൻ. യേശു കർത്താവിനെക്കാൾ വലിയ അത്ഭുത പ്രവൃത്തിയാണല്ലോ അപ്പൊ. പത്രൊസിൻ്റെ ശുശ്രൂഷയിൽ ഉണ്ടായത്. ഇത്ര വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുവാനുണ്ടായ കാരണമെന്തായിരുന്നു ?
     യേശു കർത്താവ് യെരുശലേമിൻ്റെ വീഥിയിലൂടെ സഞ്ചരിക്കുമ്പോൾ ‘ദാവീദു പുത്രന്നു ഹോശന്നാ’ എന്നാർത്തുകൊണ്ട് പുരുഷാരം തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു എന്നാണ് വചനത്തിൽ വായിക്കുന്നത് മത്തായി 21:8. എന്നാൽ ആ വസ്ത്രം വിരിച്ചവരാരും സൗഖ്യമായി എന്ന് വേദപുസ്തകത്തിൽ എങ്ങും രേഖപ്പെടുത്തിയതായി കാണുന്നില്ല. അതായത്, യേശു കർത്താവിൻ്റെ ശുശ്രൂഷയിൽപോലും സംഭവിക്കാത്ത കാര്യം കർത്താവിൻ്റെ ശിഷ്യനായ പത്രൊസിൻ്റെ ശുശ്രൂഷയിൽ എങ്ങനെ സംഭവിച്ചു ?
ഈ ചോദ്യങ്ങൾക്കും സംശയത്തിനുമുള്ള ഉത്തരം കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്, “..ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിൻ്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും” യോഹ. 14:12
     സ്നാപക യോഹന്നാൻ യേശു കർത്താവിനെ ഗലീലയിലെ യോർദ്ദാൻ നദിയിൽ സ്നാനപ്പെടുത്തുമ്പോൾ ‘പ്രാവെന്നപോലെ ഇറങ്ങി’ (മത്തായി 3:16) വന്ന ദൈവാത്മാവ്, കർത്താവിൻ്റെ സ്വർഗ്ഗാരോഹണശേഷം പെന്തെകൊസ്തുനാളിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നത് പ്രാവെന്നപോലെ ആയിരുന്നില്ല. അപ്പൊ. പ്ര. 2:1..
“പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു. പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തൻ്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവർക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി“
     അതുകൊണ്ടാണ് കർത്താവ് ഒരിക്കൽ തൻ്റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞത്, “എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു *നിങ്ങൾക്കു പ്രയോജനം* ; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും” (യോഹ. 16:7).
    ഒരിക്കൽ പ്രാവെന്നപോലെ യേശു കർത്താവിൻ്റെമേൽ ഇറങ്ങിവന്ന പരിശുദ്ധാത്മാവ് അഗ്നിജ്വാലപോലെ അപ്പൊസ്തലന്മാരുടെമേൽ ഇറങ്ങിവന്നപ്പോൾ വലിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു. ആത്മാവിൻ്റെ അഭിഷേകം പത്രൊസിനെ പുതിയ ശുശ്രൂഷകനാക്കി മാറ്റി. അപ്പൊ. പ്രവ. 2:43.
    ഇന്നും പരിശുദ്ധാത്മാവിൻ്റെ സാന്നിധ്യം വെളിപ്പെടുന്നിടത്ത് വൻകാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അഭിഷേകത്തിൻ്റെ ശുശ്രൂഷ ചെയ്യുന്നവരിൽക്കൂടി അത്ഭുതങ്ങളും അടയാളങ്ങളും നടന്നുകൊണ്ടിരിക്കുന്നു. “..സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും” എന്നാണ് ലൂക്കൊസ് 11:13 വാക്യത്തിൽ വായിക്കുന്നത്.
     ആകയാൽ ചോദിക്കുന്നവരുടെമേൽ, കാത്തിരിക്കുന്നവരുടെമേൽ സ്വർഗ്ഗത്തിലെ ദൈവം പകർന്നുനൽകുന്ന പരിശുദ്ധാത്മാവിനെ പ്രാപിക്കുക. ജീവിതത്തിൽ ഒരു സമ്പൂർണ്ണ പരിവർത്തനമുണ്ടാകുവാൻ അഭിഷേകം ഇടയാക്കും. എഫെ. 1:19 ൽ വായിക്കുന്നതുപോലെ “..അവൻ്റെ ബലത്തിൻ വല്ലഭത്വത്തിൻ്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവൻ്റെ ശക്തിയുടെ അളവറ്റ വലിപ്പം..” നമ്മുടെ ജീവിതത്തിൽ വെളിപ്പെടുവാൻ ഇടയാകും. സ്തോത്രം ! ഹല്ലേലൂയ്യ !

പ്രാർത്ഥനയോടെ

ഷൈജു പാസ്റ്റർ (9424400654)
(വചനമാരി ടീം. ഭോപ്പാൽ)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414

Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*