അങ്ങോട്ടും ഇങ്ങോട്ടും നോക്കീ

April-2025

പ്രശ്നങ്ങൾ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന ഒരു മോശെയെ അല്ല പിന്നീട് നമ്മൾ കാണുന്നത്. ദൈവത്തിങ്കലേക്ക് നോക്കിയ മോശെയെ ദൈവം ഒരു നേതാവാക്കി മാറ്റി. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശ്രേഷ്ഠനായ ഒരു ലീഡർ. ദൈവത്തിൻ്റെ പ്രവാചകൻ. ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൌമ്യൻ. ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തൻ.. 


     പുറപ്പാട് 2:11,12 “..ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു. അവൻ *അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു* ആരും ഇല്ലെന്നു കണ്ടപ്പോൾ..”
      ഒരിക്കൽ മോശെയുടെ ജീവിതത്തിൽ സംഭവിച്ച, മോശ മിസ്രയീമിൽനിന്ന് പ്രാണരക്ഷാർത്ഥം ഓടിപ്പോകുവാൻ ഇടയായ (കാരണമായ) സംഭവമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. തൻ്റെ സഹഹോദരനോട് ഒരാൾ അന്യായം കാണിക്കുന്നതു കണ്ടപ്പോൾ, ഉപദ്രവിക്കുന്നതു കണ്ടപ്പോൾ മോശെ ആദ്യം ചെയ്ത കാര്യം *അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയായിരുന്നു* . പലപ്പോഴും മനുഷ്യർക്ക് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു വീഴ്ചയാണ് ഇത്. ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ, എതിർപ്പുകളും ഉപദ്രവങ്ങളും ഉണ്ടാകുമ്പോൾ പ്രശ്ന പരിഹാരം തേടി നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുവാനല്ല ദൈവം ആഗ്രഹിക്കുന്നത്.
     യെശ. 40:26 “നിൻ്റെ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ..”. അങ്ങോട്ടും ഇങ്ങോട്ടും നോക്കിയാൽ ഒരു സഹായവും ലഭിക്കില്ല, ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. എന്നാൽ മേലോട്ട് കണ്ണുകൾ ഉയർത്തിയാൽ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് സഹായം ലഭിക്കും. ഒരു ദോഷവും തട്ടാതവണ്ണം ദൈവം പരിപാലിക്കും. ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തിൽ ദൈവത്തിങ്കലേക്ക് നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതുകൊണ്ട് മോശെക്ക് പിന്നീട് എന്തെല്ലാം കഷ്ട നഷ്ടങ്ങളാണ് ഉണ്ടായത് എന്ന് തുടർന്നുള്ള വാക്യങ്ങൾ വായിക്കുമ്പോൾ മനസ്സിലാകും. മിസ്രയീമിലെ പദവികളും സ്ഥാനമാനങ്ങളും തനിക്ക് നഷ്ടപ്പെട്ടു. രാജകീയ സുഖസൗകര്യങ്ങൾ ഇല്ലാതായി. മിദ്യാൻ ദേശത്തേക്ക് ഓടിപ്പോകേണ്ടി വന്നു. മിസ്രയീമ്യൻ്റെ സർവ്വസൈന്യാധിപനായി രാജകീയ പ്രൗഢിയോടെ നടന്നവൻ മരുഭൂമിയിലെ പൊള്ളുന്ന ചൂടേറ്റ് അമ്മായപ്പൻ്റെ ആടുകളെ മേയിച്ചുകൊണ്ട് നടന്നു. 
       അങ്ങനെ ഒരു ദിവസം ഹോരേബിൽവെച്ച് അവൻ ഒരു കാഴ്ചകണ്ടു, മുൾപടർപ്പു തീ പിടിച്ചു കത്തുന്നു പക്ഷേ അതു വെന്തുപോകുന്നതുമില്ല. അപ്പോൾ മോശെ അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ, ഓടിപ്പോകാതെ, “മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു..പറഞ്ഞു” (പുറ. 3:3). അവിടെവെച്ച്  അവന്നു പ്രത്യക്ഷനായ ദൈവത്തിങ്കലേക്ക് അവൻ നോക്കിയതുകൊണ്ട് ദൈവം അവനെ വിളിച്ചു, ഒരു മഹാദൈൗത്യം അവനെ ഏൽപ്പിച്ചു. 
     പ്രശ്നങ്ങൾ വരുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന ഒരു മോശെയെ അല്ല പിന്നീട് നമ്മൾ കാണുന്നത്. ദൈവത്തിങ്കലേക്ക് നോക്കിയ മോശെയെ ദൈവം ഒരു നേതാവാക്കി മാറ്റി. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശ്രേഷ്ഠനായ ഒരു ലീഡർ. ദൈവത്തിൻ്റെ പ്രവാചകൻ. ഭൂതലത്തിലുള്ള സകലമനുഷ്യരിലും അതിസൌമ്യൻ. ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തൻ.. 
     “..മിസ്രയീംദേശത്തു ഫറവോനോടും അവൻ്റെ സകല ഭൃത്യന്മാരോടും അവൻ്റെ സർവ്വദേശത്തോടും ചെയ്വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും എല്ലായിസ്രായേലും കാൺകെ മോശെ പ്രവർത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല” (ആവ. 34:10..).
    ഇതുപോലുള്ള നിരവധി വിശേഷണങ്ങൾ നൽകിയാണ് വേദപുസ്തകം മോശെയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. എന്താണ് ഇതിനു കാരണം ? മോശെ അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് മതിയാക്കി ദൈവത്തിങ്കലേക്ക് മാത്രം നോക്കുവാൻ ആരംഭിച്ചതാണ് അതിന്നു കാരണം. സ്തോത്രം !
     ഭൂമിയിൽ തൻ്റെ ആയുസ്സുമുഴുവന്നും, അങ്ങോട്ടും ഇങ്ങോട്ടും നോക്കി ജീവിച്ച ധനവാനായ ഒരു മനുഷ്യനെക്കുറിച്ച് ലൂക്കൊ. 16 അധ്യായത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. അവൻ സമ്പത്തിലേക്ക് നോക്കി ജീവിച്ചു, അധികാരവും പദവിയും നോക്കി ജീവിച്ചു, ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം സുഖസമൃദ്ധി നോക്കി ജീവിച്ചു… അങ്ങനെ തനിക്കു ചുറ്റും മാത്രം നോക്കി ജീവിച്ച അവൻ ജീവിതത്തിൽ മേലോട്ട് നോക്കാൻ മാത്രം മറന്നുപോയി (കൂട്ടാക്കിയില്ല). പിന്നീട് മേലോട്ട് നോക്കിയപ്പോഴേക്കും വല്ലാതെ വൈകിപ്പോയിരുന്നു. ലൂക്കൊ. 16:23 .. പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ..”
      നമ്മുടെ കർത്താവിൻ്റെ പരസ്യശുശ്രൂഷയിൽ ഒരു മഹാത്ഭുതം ചെയ്യുന്നതിനുമുമ്പ്, മരിച്ച് നാലുനാളായി നാറ്റംവെച്ചുതുടങ്ങിയ ലാസറിൻ്റെ കല്ലറയുടെ വാതിക്കൽനിന്നുകൊണ്ട് അവിടുന്ന് ചെയ്തത് എന്താണ് എന്ന് അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യോഹ. 11:41 “.. *യേശു മേലോട്ടു നോക്കി:* പിതാവേ, നീ എൻ്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു.”
       യേശുകർത്താവ് മേലോട്ട് നോക്കി പിതാവിനോട് പ്രാർത്ഥിച്ചു. ലാസരേ, പുറത്തു വരിക എന്നു ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തു വന്നു. 
      ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട് ഈ സന്ദേശം ഞാൻ അവസാനിപ്പിക്കട്ടെ. ജീവിതത്തിൽ ഒരു പ്രതിസന്ധിഘട്ടം വന്നപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ മോശെയെ ദൈവത്തിന് ആവശ്യമില്ലായിരുന്നു. എന്നാൽ കത്തുന്ന മുൾപടർപ്പ്കണ്ട് ഓടിപ്പോകാതെ ദൈവസന്നിധിയിലേക്ക് നോക്കിയ മോശെയെ ദൈവം ഒരു മഹാഅത്ഭുതമാക്കി മാറ്റിയതുപോലെ, ഇന്നു നമ്മുടെ പ്രതിസന്ധികൾ എന്തുതന്നെയായാലും ഭയപ്പെടാതെ, മറ്റുള്ളവരെ നോക്കാതെ, കർത്താവിങ്കലേക്ക് മാത്രം കണ്ണുകൾ ഉയർത്തിയാൽ മതി ഒരു മഹാസാക്ഷ്യമാക്കി കർത്താവ് നമ്മുടെ ജീവിതവും മാറ്റും.  *ആമേൻ.*
പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും 
ഷൈജു പാസ്റ്റർ (9424400654)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”