ജൂൺമാസ സന്ദേശം

June-2025

ദൈവാലയത്തെക്കുറിച്ച് ഇത്രമാത്രം എരിവുണ്ടായിരുന്ന ഒരു വ്യക്തി ആലയം ഉപേക്ഷിച്ചുപോകുവാൻ കാരണമെന്തായിരുന്നു ?*         *സത്യദൈവത്തെ ആരാധിച്ചും സേവിച്ചുംപോന്ന ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച് വിഗ്രഹാരാധിയായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?*  മനുഷ്യസ്നേഹിയും എല്ലാവർക്കും നന്മ ചെയ്ത് ജീവിച്ചിരുന്ന ഒരാൾ മനുഷ്യനെ നിർദയം കൊല്ലാൻ മടിക്കാത്ത ഒരു ക്രൂരനായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ? യോവാശ് രാജാവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ആരും ചോദിച്ചുപോകുന്ന ഈ ചോദ്യങ്ങൾ, ഇന്നത്തെ ക്രിസ്തീയഗോളത്തിൽ, പ്രത്യേകിച്ചും വിശ്വാസസമൂഹത്തത്തിൽ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ ഇക്കാലവും പ്രസക്തമാണ് എന്നു തോന്നിപ്പോകുകയാണ്


     2 ദിനവൃ. 24:2 “യെഹോയാദാപുരോഹിതൻ്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമുള്ളതു ചെയ്തു”
         ഈ വാക്യം അൽപംകൂടെ വ്യക്തമായി 2 രാജാ. 12:2 വാക്യത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. (“യെഹോയാദാപുരോഹിതൻ യെഹോവാശിനെ ഉപദേശിച്ചു പോന്ന കാലത്തൊക്കെയും അവൻ യഹോവെക്കു ഇഷ്ടമായുള്ളതു ചെയ്തു.”)
           യെഹോവാശ് / യോവാശ് (രണ്ടും ഒരാൾ തന്നെയാണ്). വെറും ഏഴു വയസ്സുമാത്രം പ്രായമുള്ളപ്പോഴായിരുന്നു യിസ്രായേലിൻ്റെ രാജാവായത്. നാൽപ്പതു വർഷം അവൻ ഭരിച്ചു. എന്നാൽ ആ ഭരണത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ ഘട്ടത്തിൽ യെഹോയാദാവായിരുന്നു ദൈവാലയത്തിൽ പുരോഹിതനായിരുന്നത്. രണ്ടാമത്തെ ഘട്ടത്തിൽ യെഹോയാദാപുരോഹിതൻ്റെ മരണശേഷം അവൻ്റെ മകനായ സെഖര്യാവായിരുന്നു ആലയത്തിലെ പുരോഹിതൻ.
       യോവാശ് രാജാവിൻ്റെ ജീവിതത്തിലെ ഒന്നാംഘട്ടം രാജ്യത്തിനും രാജാവിന്നും സുവർണ്ണകാലമായിരുന്നു എന്നു പറയാം. കാരണം രാജാവും പുരോഹിതനും ദൈവപ്രസാദമുള്ള കാര്യങ്ങൾ മാത്രം ചെയ്തു. യോവാശ് രാജാവ് പുരോഹിതൻ്റെ അഥവാ ദൈവത്തിൻ്റെ പ്രതിപുരുഷൻ്റെ ആലോചനയും ഉപദേശവും കൈക്കൊണ്ടായിരുന്നു ഭരണം നടത്തിയിരുന്നത്.
         എന്നാൽ യെഹോയാദാപുരോഹിതൻ്റെ മരണത്തോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. യോവാശ് രാജാവ് മറ്റൊരാളായി മാറി. യിസ്രായേലിൻ്റെ ദൈവത്തെ ആരാധിച്ചിരുന്ന താൻ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിക്കുവാൻ തുടങ്ങി (2 ദിന. 24:18). മാത്രമല്ല ദൈവത്തിൻ്റെ അടുക്കൽ മടങ്ങിവരുവാൻ പറഞ്ഞുവന്ന പ്രവാചകന്മാരുടെ വാക്ക് അവൻ ചെവിക്കൊണ്ടില്ല, ആലോചന പറഞ്ഞ സെഖര്യാവ് പുരോഹിതനെതിരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കല്ലെറിഞ്ഞു കൊന്നുകളയുവാനും യോവാശ് രാജാവ് മടിച്ചില്ല.
*ഒരു മനുഷ്യൻ്റെ ജീവിതത്തിൽ ഇതുപോലെ ഒരു മാറ്റം ഉണ്ടാകുവാൻ കാരണമെന്തായിരുന്നു. ?*
      *ദൈവാലയത്തെക്കുറിച്ച് ഇത്രമാത്രം എരിവുണ്ടായിരുന്ന ഒരു വ്യക്തി ആലയം ഉപേക്ഷിച്ചുപോകുവാൻ കാരണമെന്തായിരുന്നു ?*
        *സത്യദൈവത്തെ ആരാധിച്ചും സേവിച്ചുംപോന്ന ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച് വിഗ്രഹാരാധിയായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?*
     *മനുഷ്യസ്നേഹിയും എല്ലാവർക്കും നന്മ ചെയ്ത് ജീവിച്ചിരുന്ന ഒരാൾ മനുഷ്യനെ നിർദയം കൊല്ലാൻ മടിക്കാത്ത ഒരു ക്രൂരനായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?*
യോവാശ് രാജാവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ആരും ചോദിച്ചുപോകുന്ന ഈ ചോദ്യങ്ങൾ, ഇന്നത്തെ ക്രിസ്തീയഗോളത്തിൽ, പ്രത്യേകിച്ചും വിശ്വാസസമൂഹത്തത്തിൽ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ ഇക്കാലവും പ്രസക്തമാണ് എന്നു തോന്നിപ്പോകുകയാണ്.
*യോവാശ് രാജാവിൻ്റെ ജീവിതത്തിൽ ഉണ്ടായ ഈ മാറ്റത്തിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് വേദപുസ്തകത്തിൽനിന്ന് മനസ്സിലാക്കുവാൻ കഴിയുന്നത്.*
*1)* ദൈവത്തിൻ്റെ പുരോഹിതനോട് അഥവാ ദൈവത്തോട് ആലോചന ചോദിച്ചിരുന്ന യോവാശ് രാജാവ് പ്രഭുക്കന്മാരുടെ വാക്ക് കേൾക്കുവാൻ ആരംഭിച്ചു. (2 രാജാ 12:2, 2 ദിന. 24:17)
*2)* യെഹോയാദാപുരോഹിതൻ മരിച്ചപ്പോഴായിരുന്നു യോവാശ് രാജാവിൽ ഈ മാറ്റങ്ങൾ ഉണ്ടായത് (2 ദിന. 24:17). യെഹോയാദാ എന്ന വാക്കിനർത്ഥം യഹോവ അറിയുന്നു അഥവാ ദൈവീക ജ്ഞാനം എന്നാണ്. ജീവിതത്തിൽ ദൈവസാന്നിധ്യം / ദൈവഭയം ഇല്ലാതായപ്പോഴാണ് രാജാവ് പിന്മാറ്റത്തിൽ പോയത്.
        ദൈവം കൊടുത്ത അവസരങ്ങൾ അവൻ നഷ്ടപ്പെടുത്തുക മാത്രമല്ല, ദൈവം അയച്ചവനെ അവൻ കൊന്നുകളഞ്ഞപ്പോൾ യഹോവയായ ദൈവം അവനെ കൈകാര്യം ചെയ്യുവാൻ എഴുന്നേറ്റു. അവൻ ശത്രുക്കളോട് തോറ്റു, അവനെ രോഗം ബാധിച്ചു, പിന്നീട് അവൻ്റെ ആളുകൾ തന്നെ അവനെ ചതിച്ചുകൊന്നു. അങ്ങനെ അവൻ വിതെച്ചതുതന്നെ അവൻ കൊയ്തു (2 ദിനവൃ. 24:25).
        യോവാശ് രാജാവിന് ഇതിൻ്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ ? വല്ലവരുടെയും വാക്കുകേട്ട് ദൈവത്തെയും ദൈവാലയത്തെയും ഉപേക്ഷിച്ചിട്ട് അവസാനം എന്തു നേടി ? കരുണയുള്ള ദൈവം മടങ്ങിവരുവാൻ തന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ യോവാശ് രാജാവിന് ഇതുപോലെ ഒരു അന്ത്യം ഉണ്ടാകുമായിരുന്നോ ?
       ഇന്നും ചിലർക്ക് ദൈവാലോചനകളെക്കാൾ പ്രിയം മറ്റു ചിലർ കൊടുക്കുന്ന ആലോചനകളാണ്, ദൈവാലയത്തെക്കാൾ അവർക്ക് പ്രിയം പരിഹാസികളോടൊത്തുള്ള ഇരിപ്പിടമാണ്.
ഈ രാജാവിൻ്റെ ചരിത്രം വേദപുസ്തകത്താളുകളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് എല്ലാവർക്കും ഉള്ള ഒരു മുന്നറിയിപ്പായിട്ടാണ്. ദൈവസന്നിധിയിൽ നിന്നും ദൈവാലയത്തിൽനിന്നും അകന്നുപോയിട്ടുണ്ട് എങ്കിൽ മടങ്ങിവരുവാനുള്ള അവസരം. ആദ്യസ്നേഹത്തിലേക്കും രക്ഷയുടെ സന്തോഷത്തിലേക്കും തന്റെ ജനം മടങ്ങിവരുവാൻ കർത്താവ് വിളിക്കുന്നു.

യേശുകർത്താവിനോടൊപ്പം എല്ലാ സ്വർഗ്ഗീയ അനുഗ്രഹങ്ങളും നിറഞ്ഞ ഒരു ജൂൺമാസം ആശംസിച്ചുകൊണ്ട്,

പ്രാർത്ഥനയോടെ
ഭോപ്പാലിലെ സുവിശേഷവയലിൽനിന്നും,
ഷൈജു പാസ്റ്റർ (9424400654)

പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”