നിശ്ചയമായും / ഉറപ്പായും

August-2025

യെഹൂദജനത്തെയെല്ലാം കൊന്നുകളയുമ്പോൾ ആ കൂട്ടത്തിൽ മൊർദ്ദെഖായിയുടെ വളർത്തുമകളായ, കൊട്ടാരത്തിൽ രാജ്ഞിയായി വാഴുന്ന എസ്ഥേറിൻ്റെയും കഥതീർക്കാം എന്നു മനസ്സിൽ കണക്കുകൂട്ടിയിരുന്ന ആ ഹാമാനെ, പ്രാണൻ യാചിപ്പിച്ചുകൊണ്ട് എസ്ഥേർ രാജ്ഞിയുടെ കാൽക്കൽ വീഴ്ത്തിയ ദൈവം ഇന്നും ജീവിക്കുന്നു. സ്തോത്രം! ഹല്ലേലൂയ്യാ !


       നിശ്ചയമായി എന്ന് എടുത്തുപറഞ്ഞുകൊണ്ട് പരിശുദ്ധാത്മാവ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തങ്ങളെക്കുറിച്ചാണല്ലോ ഈ ധ്യാനപരമ്പരയിൽ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. (കഴിഞ്ഞ ഭാഗങ്ങൾ വായിക്കുവാൻ വചനമാരി വെബ്സൈറ്റ് സന്ദശിച്ചാൽ മതി)

*4) യിരെ. 15:11* “യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും *നിശ്ചയം* ; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും *നിശ്ചയം* .”
       സർവ്വശക്തനായ ദൈവം തൻ്റെ ജനത്തോട് അരുളിച്ചെയ്യുന്ന അരുളപ്പാടുകൾ പ്രത്യേകം ആണയിട്ട് ഉറപ്പിക്കേണ്ട കാര്യമൊന്നുമില്ല. കാരണം, അരുളിച്ചെയ്യുന്നവൻ അതു നിവർത്തിക്കുവാൻ ശക്തനും വിശ്വസ്തനുമാണ്. എന്നിട്ടും അവിടുന്ന് അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, അത് ആ കാര്യത്തിൻ്റെ / വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഉദാഹരണമായി മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തവചനം രണ്ടുതവണയാണ് സ്വർഗ്ഗം ഗ്യാരണ്ടി നൽകി (നിശ്ചയം പറഞ്ഞ്) ഉറപ്പിച്ചിരിക്കുന്നത്. സ്തോത്രം !
*ഒന്ന്:* ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം
      സങ്കീർ. 20:6 ദാവീദ് ഇപ്രകാരമാണ് പറയുന്നത് “യഹോവ തൻ്റെ അഭിഷിക്തനെ *രക്ഷിക്കുന്നു* എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തൻ്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തൻ്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും” തൻ്റെ സൈന്യവുമായി ശത്രുക്കളോട്     യുദ്ധത്തിനുപോകുന്നതിനു മുമ്പാണ് ദാവീദ് ഈ സങ്കീർത്തനം പാടിയിരിക്കുന്നത് എന്നു കാണാം. എൻ്റെ രഥങ്ങളും കുതിരകളുമല്ല (സൈന്യത്താലും ശക്തിയാലുമല്ല) എനിക്ക് ജയം തരുന്നതും, എന്നെ വീഴാതെ താങ്ങി നിവർന്നു നിൽക്കുമാറാക്കുന്നതും യഹോവയാണ്.
       മറ്റൊരിക്കൽ അബീമേലെക്കിൻ്റെ മുമ്പിൽനിന്നും രക്ഷപെട്ടുപോകുമ്പോഴും ദാവീദ് ഇപ്രകാരമാണ് പാടിയത്; “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ *രക്ഷിക്കുന്നു* .”
യേശുകർത്താവിൻ്റെ ശിഷ്യന്മാർ അവിടുത്തോട് “കർത്താവേ *രക്ഷിക്കേണമേ* :..” (മത്താ. 8:25) എന്നു അപേക്കിച്ചു. മറ്റൊരവസരത്തിൽ പത്രൊസ് “കർത്താവേ, എന്നെ *രക്ഷിക്കേണമേ* എന്നു നിലവിളിച്ചു…(മത്താ. 14:30)
       നിരവധി വ്യക്തികൾ *‘രക്ഷിക്കണേ'* എന്ന അപേക്ഷയുമായി കർത്താവിൻ്റെ സന്നിധിയിൽ വന്നു. അവിടുന്ന് എല്ലാവരോടും കരുണ കാണിച്ചു. അവരുടെ പ്രയാസങ്ങളിൽ നിന്നു *രക്ഷിച്ചു.* കാരണം അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നത് ‘ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം’ എന്നാണ്.
*രണ്ട്:* ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും *നിശ്ചയം*
       ദൈവജനത്തെ മുടിച്ചുകളയുവാൻ രാജാവിൻ്റെ കൽപ്പനയും സമ്പാദിച്ച് പുറപ്പെട്ട ഹാമാന് അവസാനം എന്തു സംഭവിച്ചു എന്ന് എസ്ഥേറിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ. അവസാനം തൻ്റെ പ്രാണരക്ഷാർത്ഥം അവൻ ചെയ്ത ഒരു കാര്യം, എസ്ഥേർ 7:7 വചനത്തിൽ കാണാം. “ഹാമാൻ തൻ്റെ ജീവരക്ഷെക്കായി *എസ്ഥേർരാജ്ഞിയോടു അപേക്ഷിപ്പാൻ* നിന്നു”
      യെഹൂദജനത്തെയെല്ലാം കൊന്നുകളയുമ്പോൾ ആ കൂട്ടത്തിൽ മൊർദ്ദെഖായിയുടെ വളർത്തുമകളായ, കൊട്ടാരത്തിൽ രാജ്ഞിയായി വാഴുന്ന എസ്ഥേറിൻ്റെയും കഥതീർക്കാം എന്നു മനസ്സിൽ കണക്കുകൂട്ടിയിരുന്ന ആ ഹാമാനെ, പ്രാണൻ യാചിപ്പിച്ചുകൊണ്ട് എസ്ഥേർ രാജ്ഞിയുടെ കാൽക്കൽ വീഴ്ത്തിയ ദൈവം ഇന്നും ജീവിക്കുന്നു. സ്തോത്രം! ഹല്ലേലൂയ്യാ !
       ഇനിയും നിരവധി ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നിന്ന് അക്കമിട്ട് എഴുതുവാൻ കഴിയും. ശത്രുക്കളെ മുട്ടുമടക്കിച്ച് അവരുടെ മുമ്പിൽ മേശയൊരുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. കാരണം അവിടുന്ന് (നിശ്ചയമായി) ഗാരണ്ടിയോടുകൂടെ അരുളിച്ചെയ്തിട്ടുണ്ട്; ‘ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം’
     ഈ സന്ദേശം വായിച്ചുകൊണ്ടിരിക്കുന്ന പ്രിയരേ, അവിചാരിതമായോ അപ്രതീക്ഷിതമായോ ആളുമാറിയോ ഇന്ന് നിങ്ങൾക്ക് ലഭിച്ച ഒരു സന്ദേശമല്ല ഇത്. നിങ്ങളുടെ അവസ്ഥ അറിഞ്ഞും സാഹചര്യങ്ങൾ മനസ്സിലാക്കിയും കർത്താവിന് നിങ്ങളെ അറിയിക്കുവാനുള്ള ആലോചനയാണ് ഇത്.
“ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം”

വിശ്വാസത്തോടെ ‘ആമേൻ’ പറയാം

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)

ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരിയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.