നിശ്ചയമായും / ഉറപ്പായും

August-2025

യെഹൂദജനത്തെയെല്ലാം കൊന്നുകളയുമ്പോൾ ആ കൂട്ടത്തിൽ മൊർദ്ദെഖായിയുടെ വളർത്തുമകളായ, കൊട്ടാരത്തിൽ രാജ്ഞിയായി വാഴുന്ന എസ്ഥേറിൻ്റെയും കഥതീർക്കാം എന്നു മനസ്സിൽ കണക്കുകൂട്ടിയിരുന്ന ആ ഹാമാനെ, പ്രാണൻ യാചിപ്പിച്ചുകൊണ്ട് എസ്ഥേർ രാജ്ഞിയുടെ കാൽക്കൽ വീഴ്ത്തിയ ദൈവം ഇന്നും ജീവിക്കുന്നു. സ്തോത്രം! ഹല്ലേലൂയ്യാ !


       നിശ്ചയമായി എന്ന് എടുത്തുപറഞ്ഞുകൊണ്ട് പരിശുദ്ധാത്മാവ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തങ്ങളെക്കുറിച്ചാണല്ലോ ഈ ധ്യാനപരമ്പരയിൽ നമ്മൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. (കഴിഞ്ഞ ഭാഗങ്ങൾ വായിക്കുവാൻ വചനമാരി വെബ്സൈറ്റ് സന്ദശിച്ചാൽ മതി)

*4) യിരെ. 15:11* “യഹോവ അരുളിച്ചെയ്തതു: ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും *നിശ്ചയം* ; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും *നിശ്ചയം* .”
       സർവ്വശക്തനായ ദൈവം തൻ്റെ ജനത്തോട് അരുളിച്ചെയ്യുന്ന അരുളപ്പാടുകൾ പ്രത്യേകം ആണയിട്ട് ഉറപ്പിക്കേണ്ട കാര്യമൊന്നുമില്ല. കാരണം, അരുളിച്ചെയ്യുന്നവൻ അതു നിവർത്തിക്കുവാൻ ശക്തനും വിശ്വസ്തനുമാണ്. എന്നിട്ടും അവിടുന്ന് അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, അത് ആ കാര്യത്തിൻ്റെ / വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഉദാഹരണമായി മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്തവചനം രണ്ടുതവണയാണ് സ്വർഗ്ഗം ഗ്യാരണ്ടി നൽകി (നിശ്ചയം പറഞ്ഞ്) ഉറപ്പിച്ചിരിക്കുന്നത്. സ്തോത്രം !
*ഒന്ന്:* ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം
      സങ്കീർ. 20:6 ദാവീദ് ഇപ്രകാരമാണ് പറയുന്നത് “യഹോവ തൻ്റെ അഭിഷിക്തനെ *രക്ഷിക്കുന്നു* എന്നു ഞാൻ ഇപ്പോൾ അറിയുന്നു; അവൻ തൻ്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്നു തൻ്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന്നു ഉത്തരമരുളും” തൻ്റെ സൈന്യവുമായി ശത്രുക്കളോട്     യുദ്ധത്തിനുപോകുന്നതിനു മുമ്പാണ് ദാവീദ് ഈ സങ്കീർത്തനം പാടിയിരിക്കുന്നത് എന്നു കാണാം. എൻ്റെ രഥങ്ങളും കുതിരകളുമല്ല (സൈന്യത്താലും ശക്തിയാലുമല്ല) എനിക്ക് ജയം തരുന്നതും, എന്നെ വീഴാതെ താങ്ങി നിവർന്നു നിൽക്കുമാറാക്കുന്നതും യഹോവയാണ്.
       മറ്റൊരിക്കൽ അബീമേലെക്കിൻ്റെ മുമ്പിൽനിന്നും രക്ഷപെട്ടുപോകുമ്പോഴും ദാവീദ് ഇപ്രകാരമാണ് പാടിയത്; “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ *രക്ഷിക്കുന്നു* .”
യേശുകർത്താവിൻ്റെ ശിഷ്യന്മാർ അവിടുത്തോട് “കർത്താവേ *രക്ഷിക്കേണമേ* :..” (മത്താ. 8:25) എന്നു അപേക്കിച്ചു. മറ്റൊരവസരത്തിൽ പത്രൊസ് “കർത്താവേ, എന്നെ *രക്ഷിക്കേണമേ* എന്നു നിലവിളിച്ചു…(മത്താ. 14:30)
       നിരവധി വ്യക്തികൾ *‘രക്ഷിക്കണേ'* എന്ന അപേക്ഷയുമായി കർത്താവിൻ്റെ സന്നിധിയിൽ വന്നു. അവിടുന്ന് എല്ലാവരോടും കരുണ കാണിച്ചു. അവരുടെ പ്രയാസങ്ങളിൽ നിന്നു *രക്ഷിച്ചു.* കാരണം അവിടുന്ന് അരുളിച്ചെയ്തിരിക്കുന്നത് ‘ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം’ എന്നാണ്.
*രണ്ട്:* ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും *നിശ്ചയം*
       ദൈവജനത്തെ മുടിച്ചുകളയുവാൻ രാജാവിൻ്റെ കൽപ്പനയും സമ്പാദിച്ച് പുറപ്പെട്ട ഹാമാന് അവസാനം എന്തു സംഭവിച്ചു എന്ന് എസ്ഥേറിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ. അവസാനം തൻ്റെ പ്രാണരക്ഷാർത്ഥം അവൻ ചെയ്ത ഒരു കാര്യം, എസ്ഥേർ 7:7 വചനത്തിൽ കാണാം. “ഹാമാൻ തൻ്റെ ജീവരക്ഷെക്കായി *എസ്ഥേർരാജ്ഞിയോടു അപേക്ഷിപ്പാൻ* നിന്നു”
      യെഹൂദജനത്തെയെല്ലാം കൊന്നുകളയുമ്പോൾ ആ കൂട്ടത്തിൽ മൊർദ്ദെഖായിയുടെ വളർത്തുമകളായ, കൊട്ടാരത്തിൽ രാജ്ഞിയായി വാഴുന്ന എസ്ഥേറിൻ്റെയും കഥതീർക്കാം എന്നു മനസ്സിൽ കണക്കുകൂട്ടിയിരുന്ന ആ ഹാമാനെ, പ്രാണൻ യാചിപ്പിച്ചുകൊണ്ട് എസ്ഥേർ രാജ്ഞിയുടെ കാൽക്കൽ വീഴ്ത്തിയ ദൈവം ഇന്നും ജീവിക്കുന്നു. സ്തോത്രം! ഹല്ലേലൂയ്യാ !
       ഇനിയും നിരവധി ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നിന്ന് അക്കമിട്ട് എഴുതുവാൻ കഴിയും. ശത്രുക്കളെ മുട്ടുമടക്കിച്ച് അവരുടെ മുമ്പിൽ മേശയൊരുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം. കാരണം അവിടുന്ന് (നിശ്ചയമായി) ഗാരണ്ടിയോടുകൂടെ അരുളിച്ചെയ്തിട്ടുണ്ട്; ‘ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം’
     ഈ സന്ദേശം വായിച്ചുകൊണ്ടിരിക്കുന്ന പ്രിയരേ, അവിചാരിതമായോ അപ്രതീക്ഷിതമായോ ആളുമാറിയോ ഇന്ന് നിങ്ങൾക്ക് ലഭിച്ച ഒരു സന്ദേശമല്ല ഇത്. നിങ്ങളുടെ അവസ്ഥ അറിഞ്ഞും സാഹചര്യങ്ങൾ മനസ്സിലാക്കിയും കർത്താവിന് നിങ്ങളെ അറിയിക്കുവാനുള്ള ആലോചനയാണ് ഇത്.
“ഞാൻ നിന്നെ നന്മെക്കായി രക്ഷിക്കും നിശ്ചയം; അനർത്ഥകാലത്തും കഷ്ടകാലത്തും ഞാൻ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം”

വിശ്വാസത്തോടെ ‘ആമേൻ’ പറയാം

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)

ഈ സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതാണ്. ഈ സന്ദേശം അനുഗ്രഹമാകുമെന്ന് നിങ്ങൾ കരുതുന്നവരുടെ വാട്സ് നമ്പറുകൾ തന്നാൽ അവർക്കും അയച്ചുകൊടുക്കുന്നതായിരിക്കും. കൂടാതെ വിലാസങ്ങൾ തരുന്നവർക്ക് വചനമാരിയുടെ സാമ്പിൾ കോപ്പി അയക്കുന്നതായിരിക്കും.


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”