സെപ്റ്റംബർമാസ വാഗ്ദത്ത സന്ദേശം

September-2025

ദാനിയേലിനോടുള്ള ദാർയ്യാവേശ് രാജാവിൻ്റെ ചോദ്യത്തിൽ അടങ്ങിയിരുന്ന ആശയങ്ങൾ ഇവയൊക്കെയായിരുന്നു. ഭക്തനായ ഒരു വിശ്വാസിയോട് ഈ ലോകം എക്കാലത്തും ചോദിച്ചുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളാണ് അത്. വിശ്വാസത്തിനുവേണ്ടി ഇറങ്ങിയിട്ട് എന്തു പ്രയോജനം ഉണ്ടായി ? സത്യഉപദേശത്തിനുവേണ്ടി നിന്നിട്ട് എന്തു ഗുണമുണ്ടായി ? കർത്താവിൽ പ്രത്യശവെച്ചിരുന്നിട്ട് എന്തു സംഭവിച്ചു ? പ്രാർത്ഥനയ്ക്ക് വല്ല മറുപടിയും ലഭിച്ചോ ?.. ഈ ചോദ്യങ്ങൾക്ക് പറയാൻ ദാനിയേലിന് ഒരു മറുപടിയേ ഉള്ളൂ “..എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എൻ്റെ ദൈവം തൻ്റെ ദൂതനെ അയച്ചു..”


     “ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.” (സങ്കീ. 58:11)
      നിശ്ചയം എന്ന് പറഞ്ഞുറപ്പിച്ചുകൊണ്ട് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വാഗ്ദത്ത വാക്യമാണ് ഇത്. ഒരു വാക്യത്തിൽ തന്നെ രണ്ടുതവണ നിശ്ചയം എന്ന പദം ആവർത്തിച്ച് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഈ വിഷയത്തിൽ സ്വർഗ്ഗത്തിനുള്ള താൽപ്പര്യം എത്ര അധികമാണ് എന്ന് വ്യക്തമാണല്ലോ.
1) നീതിമാന്നു പ്രതിഫലം ഉണ്ട് നിശ്ചയം
2) ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം
     ഈ രണ്ടു കാര്യങ്ങളിലും ഉള്ള ഗ്യാരണ്ടിയാണ് ദൈവവചനം നമുക്കു തരുന്നത്. ഒരിക്കൽ ദാർയ്യാവേശ് രാജാവ് ദാനിയേലിനിനോട് ഇപ്രകാരം ചോദിച്ചു; ‘ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിൻ്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ..?’
അതായത്;
യിസ്രായേലിൻ്റെ ദൈവത്തെ സേവിച്ചിട്ട് നിനക്ക് വല്ല പ്രയോജനവും ഉണ്ടായോ ?
സിംഹത്തിൻ്റെ വായിൽനിന്നും നിന്നെ രക്ഷിക്കാൻമാത്രം ശക്തനാണോ നിന്റെ ദൈവം ?
നീ ഇടവിടാതെ പ്രാർത്ഥിച്ചിട്ട് വല്ല ഗുണവുമുണ്ടായോ ?
നിനക്കുവേണ്ടി ന്യായം നടത്തിത്തരുവാൻ നിൻ്റെ ദൈവം പ്രാപ്തനോ ?
      ദാനിയേലിനോടുള്ള ദാർയ്യാവേശ് രാജാവിൻ്റെ ചോദ്യത്തിൽ അടങ്ങിയിരുന്ന ആശയങ്ങൾ ഇവയൊക്കെയായിരുന്നു. ഭക്തനായ ഒരു വിശ്വാസിയോട് ഈ ലോകം എക്കാലത്തും ചോദിച്ചുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളാണ് അത്. വിശ്വാസത്തിനുവേണ്ടി ഇറങ്ങിയിട്ട് എന്തു പ്രയോജനം ഉണ്ടായി ? സത്യഉപദേശത്തിനുവേണ്ടി നിന്നിട്ട് എന്തു ഗുണമുണ്ടായി ? കർത്താവിൽ പ്രത്യശവെച്ചിരുന്നിട്ട് എന്തു സംഭവിച്ചു ? പ്രാർത്ഥനയ്ക്ക് വല്ല മറുപടിയും ലഭിച്ചോ ?..
ഈ ചോദ്യങ്ങൾക്ക് പറയാൻ ദാനിയേലിന് ഒരു മറുപടിയേ ഉള്ളൂ “..എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എൻ്റെ ദൈവം തൻ്റെ ദൂതനെ അയച്ചു..”
      ദൈവത്തോട് പ്രാർത്ഥിക്കുന്ന / തൻ്റെ മക്കൾക്ക് ഒരു കേടും വരരുത് എന്നു നിർബ്ബന്ധമുള്ള ഒരു പിതാവ് നമുക്ക് സ്വർഗ്ഗത്തിലുണ്ട്. അവിടുന്ന് നമ്മുടെ വിഷയത്തിൽ ഇടപെടും.
ഒരിക്കൽ യോഹന്നാൻ്റെ ശിഷ്യന്മാർ യേശുവിൻ്റെ ശിഷ്യന്മാരെക്കുറിച്ച് ആരോപണങ്ങളുമായി വന്നു (മത്താ. 9:14,15) അവരുടെ ആരോപണം കേട്ട കർത്താവ് ഉടനെതന്നെ അവർക്കുള്ള തക്ക മറുപടി കൊടുത്തതായി വചനഭാഗത്ത് നമ്മൾ കാണുന്നുണ്ട്.
     കർത്താവിൻ്റെ കൂടെയുള്ളവരുടെമേൽ ആരോപണവും ചോദ്യങ്ങളും ചോദിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു വിഷയം, അവർക്കുവേണ്ടി മറുപടി കൊടുക്കുന്ന (ഇടപെടുന്ന) ഒരു കർത്താവ് ഇന്നും ജീവിക്കുന്നുണ്ട് എന്നാണ്. ആ കാര്യം നിശ്ചയമാണ്. സ്തോത്രം !
ഈ സെപ്റ്റംബർ മാസത്തിൽ സ്വർഗ്ഗം നമുക്കു തരുന്ന വാഗ്ദത്തമാണ് ഇത്.
കർത്താവിൽ പ്രത്യാശവെച്ച് പ്രാർത്ഥനയോടെ നിങ്ങൾ കാത്തിരിക്കുന്ന വിഷയങ്ങളുടെമേൽ ഒരു ദൈവീക ഇടപെടൽ ഉണ്ടാകും. നിശ്ചയം !

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”