സന്തതി എന്നു എണ്ണുന്നു

October-2025

ക്രിസ്തുവിന് കൂട്ടവകാശികളായിട്ടാണ് ദൈവം നമ്മെ എണ്ണിയിരിക്കുന്നത്. അതുകൊണ്ടാണ് യേശുകർത്താവ് തൻ്റെ സ്വർഗ്ഗീയ പിതാവിനെ അബ്ബാ, പിതാവേ, (മർക്കൊ. 14:36) എന്നു വിളിച്ചതുപോലെ തന്നെ നമുക്കും അബ്ബാ, പിതാവേ, വിളിക്കുവാനുള്ള അവകാശത്തെ നൽകിയത്. ഈ അവകാശം ദൈവം മറ്റാർക്കും നൽകിയിട്ടില്ല, മക്കളായി മറ്റാരെയും എണ്ണിയിട്ടില്ല. സ്തോത്രം !


     ഈ വിഷയത്തോടുള്ള ബന്ധത്തിൽ തിരുവചനത്തിൽ നിന്നും രണ്ടു കാര്യങ്ങളാണ് ഇതുവരെ നമ്മൾ ധ്യാനിച്ചത് (ഇയ്യോബ് 14:16 ദൈവം നമ്മുടെ കാലടികളെ എണ്ണുന്നു, സങ്കീ. 56:8 ദൈവം നമ്മുടെ ഉഴൽചകളെ എണ്ണുന്നു).
*3) റോമർ 9:8 “ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിൻ്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു”*
    ഇതൊരു ആത്മീയ മർമ്മമാണ്. ഇതിൻ്റെ തൊട്ടുമുകളിലുള്ള വാക്യംകൂടെ ചേർത്തു വായിച്ചെങ്കിൽ മാത്രമേ കാര്യം വ്യക്തമാകുകയുള്ളൂ (വാക്യം 6..) “യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും അബ്രാഹാമിൻ്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിൻ്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.”
    യേശുക്രിസ്തുവിൻ്റെ വിലയേറിയ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർ, ഏതു ഭാഷയിൽ നിന്നുള്ളവരാകട്ടെ, ഏതു പാരമ്പര്യത്തിൽ നിന്നുള്ളവരാകട്ടെ, ഏതു ജാതിയിൽ നിന്നുള്ളവരാകട്ടെ, ഏതു വർണ്ണത്തിലുള്ളവരാകട്ടെ… ദൈവം അവരെ സന്തതികൾ അഥവാ മക്കൾ എന്ന് എണ്ണിയിരിക്കുന്നു.
യോഹ. 1:11, 12 “അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.”
1 യോഹ. 3:1,2 “കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.”
     യേശുകർത്താവിൽ വിശ്വസിച്ച് അവിടുത്തെ രക്ഷകനും കർത്താവുമായി ഹൃദയത്തിൽ സ്വീകരിച്ച്, അവിടുത്തെ കൽപ്പനകൾ അനുസരിച്ച്, സാക്ഷികളായി ജീവിക്കുന്നവരെ ദൈവം തൻ്റെ മക്കളായിട്ടാണ് എണ്ണിയിരിക്കുന്നത്. ഇത് വെറും ഒരു സ്ഥാനപ്പേരല്ല, സകല അവകാശത്തോടും സ്വാതന്ത്രത്തോടുംകൂടെ സ്വർഗ്ഗത്തിലെ ദൈവത്തിനെ അബ്ബാ പിതാവേ, എന്നു വിളിക്കാനുള്ള പ്രാഗൽഭ്യമാണ് പരിശുദ്ധാത്മാവിനാൽ നമുക്കു നൽകപ്പെട്ടിരിക്കുന്നത്.
“നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു. അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.” (ഗലാ. 4:6,7)
നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. ... നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിൻ്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; (റോമർ 8:15..)
      ക്രിസ്തുവിന് കൂട്ടവകാശികളായിട്ടാണ് ദൈവം നമ്മെ എണ്ണിയിരിക്കുന്നത്. അതുകൊണ്ടാണ് യേശുകർത്താവ് തൻ്റെ സ്വർഗ്ഗീയ പിതാവിനെ അബ്ബാ, പിതാവേ, (മർക്കൊ. 14:36) എന്നു വിളിച്ചതുപോലെ തന്നെ നമുക്കും അബ്ബാ, പിതാവേ, വിളിക്കുവാനുള്ള അവകാശത്തെ നൽകിയത്. ഈ അവകാശം ദൈവം മറ്റാർക്കും നൽകിയിട്ടില്ല, മക്കളായി മറ്റാരെയും എണ്ണിയിട്ടില്ല. സ്തോത്രം !
    നമ്മൾ ദൈവത്തിന് എത്രമാത്രം പ്രിയരാണ്, വേണ്ടപ്പെട്ടവരാണ്, വിലയേറിയവരാണ്… എന്ന് ഒരിക്കൽക്കൂടെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഈ തിരുവചനം ഇന്ന് ദൈവാത്മാവ് നമ്മെ ഓർമ്മിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് സ്നേഹനിധിയായ ആ സ്വർഗ്ഗീയപിതാവിൻ്റെ സന്നിധിയിൽ അബ്ബാ പിതാവേ, എന്നുവിളിച്ചുകൊണ്ട് നമ്മുടെ ഹൃദയം പകരാം, ആവശ്യങ്ങൾ പറയാം, സങ്കടങ്ങൾ അറിയിക്കാം…
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതായിരിക്കും. ഈ അനുഗ്രഹ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്താലും. പ്രാർത്ഥനാ സഹായത്തിന് വിളിക്കേണ്ട നമ്പർ 9424400654, 7898211849, 8989004829
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”