സഭാപ്ര. 7:29 “..ദൈവം മനുഷ്യനെ *നേരുള്ളവനായി സൃഷ്ടിച്ചു* ; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു”
ഇയ്യോ. 1:1,8 2:3 “ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും *നേരുള്ളവനും* ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.”
നേരുള്ള മനുഷ്യൻ, എന്ന വിശേഷണം (സാക്ഷ്യം) നേടുക അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. പ്രത്യേകിച്ചും സ്വർഗ്ഗത്തിലെ ദൈവം ഒരു മനുഷ്യനെക്കുറിച്ച് നേരുള്ളവൻ എന്നു സാക്ഷ്യം പറയുന്നത് എത്ര അഭിമാനമുള്ള കാര്യമാണ്. ദൈവം മനുഷ്യനെ നേരുള്ളവനായാണ് സൃഷ്ടിച്ചത് എങ്കിലും അവൻ നേരോടെ ജീവിക്കാതെ വഴിമാറി / വളഞ്ഞ വഴിയിലൂടെ സഞ്ചരിച്ചു.
പലരും പറയുന്നത് നമ്മൾ കേൾക്കാറുണ്ടല്ലോ, ഇന്നത്തെ കാലത്ത് നേരോടെ ജീവിച്ചിട്ട് ഒരു പ്രയോജനവുമില്ല, അൽപസ്വൽപം തിരിമറികൾ നടത്തി, ചെറിയവിട്ടുവീഴ്ചകൾ ചെയ്ത്, കുറച്ചൊക്കെ വെട്ടിക്കലുകൾ കാണിച്ച്, ചെറിയകള്ളത്തരങ്ങൾ ഒപ്പിച്ച്.... ജീവിച്ചാലേ പിടിച്ച് നിക്കാൻ പറ്റത്തൊള്ളൂ. ഇങ്ങനെ പാപത്തെ ലഘൂകരിച്ച് കാണിച്ച്, ഇതൊന്നും സാരമില്ല എന്ന മിഥ്യാധാരണ ഉണ്ടാക്കി മനുഷ്യൻ്റെ മനസ്സ് കലക്കി, അവൻ്റെ ഉള്ളിൽനിന്ന് നേര് എടുത്തുകളയുക എന്നുള്ളത് സാത്താൻ്റെ എക്കാലത്തെയുമുള്ള ഒരു സൂത്രമാണ്.
ഒരു ദൈവഭക്തൻ, ഒരു സത്യവിശ്വാസി നേരുള്ളവനായിരിക്കണം. അവൻ്റെ വാക്കിലും പ്രവർത്തിയിലും സ്വഭാവത്തിലും മറ്റുള്ളവർ ആ നേര് കാണുകയും, കർത്താവിൻ്റെ നാമം മഹത്വപ്പെടുവാൻ ഇടയാകുകയും വേണം. ഒരിക്കൽ യോസേഫ് തൻ്റെ സഹോദരന്മാരോട് ഇപ്രകാരമാണ് പറഞ്ഞത്; ഉൽപ്പത്തി. 42:16 “..നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ, ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നെ”
തൻ്റെ സഹോദരന്മാരെ ഒന്നു പരീക്ഷിക്കുന്നതിനുവേണ്ടിയാണ് യോസേഫ് ഈ വാക്കുകൾ പറഞ്ഞതെങ്കിലും അതിലടങ്ങിയിരിക്കുന്ന ധ്വനി വ്യക്തമാണ്. 'നേരുള്ളവരാണ് നിങ്ങൾ എങ്കിൽ പറയുന്ന വാക്ക് പാലിക്കുന്നവരായിരിക്കും നിങ്ങൾ', എന്നാണ് യോസേഫ് അവരോട് പറഞ്ഞതിൻ്റെ സാരം. എന്തൊക്കെ നഷ്ടങ്ങളുണ്ടായാലും, എത്ര വലിയ കഷ്ടങ്ങളുണ്ടായാലും നേരുള്ള മനുഷ്യൻ അവൻ്റെ വാക്കുപാലിക്കും. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കയും ചെയ്യും. എന്നാൽ ചില ആളുകളുണ്ട് പറയുന്ന വാക്കുകളോട് ഒരു ആത്മാർത്ഥതയും ഇല്ലാത്തവർ നേരില്ലാത്തവർ, സൂത്രങ്ങൾ കാണിച്ചു ജീവിക്കുന്നവർ. അവർ അവസാനം കുഴിയിൽ വീഴും എന്നാണ് തിരുവചനം പറയുന്നത് സദൃശ്യ. 28:10.
*നേരുള്ളവരായി ജീവിക്കുന്നവരെ ദൈവം അനുഗ്രഹിക്കും*. ചില വാക്യങ്ങൾ വേദപുസ്തകത്തിൽനിന്ന് നമുക്കു വായിക്കാം;
1) സങ്കീ. 112:2 അവൻ്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
2) സദൃശ്യ. 2:21 നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.
3) സങ്കീ. 112:4 നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
4) സദൃശ്യ. 11:11 നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു;
5) സദൃശ്യ. 15:8 ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു; നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം
6) സദൃശ്യ. 11:3 നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും;
7) സദൃശ്യ. 10:29 യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുർഗ്ഗം;
|
Shaiju JohnPublisher & Chief Editor- Vachanamari |


