ഏറ്റവും വിശേഷതയുള്ളവരായി എണ്ണുന്നു

October-2025

കർത്താവ് നമ്മെ വിശേഷതയുള്ളവരായി എണ്ണിയിരിക്കുന്നു എന്നാണ് ഇതിൻ്റെ അർത്ഥം. അതുകൊണ്ട് മുടിയുടെ എണ്ണത്തിലോ കഷണ്ടിയിലോ അല്ല കാര്യം, *ദൈവത്തിൻ്റെ കരുതലിലും ശ്രദ്ധയിലും (ഓർമ്മയിലും) നമ്മൾ എപ്പോഴുമുണ്ട് എന്ന ഉറപ്പിലാണ് കാര്യം.* സ്തോത്രം !


     ഈ വിഷയത്തോടുള്ള ബന്ധത്തിൽ ദൈവം എണ്ണുന്ന നാലു കാര്യങ്ങൾ തിരുവചനത്തിൽനിന്ന് ഇതുവരെ നമ്മൾ ചിന്തിച്ചു, ഇന്ന് അഞ്ചാമത്തെ വിഷയം ധ്യാനിക്കാം;
*5) ലൂക്കൊസ് 12:7 “നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങൾ വിശേഷതയുള്ളവർ.”*
      മത്തായി 10:30 വാക്യത്തിലും ഇതേ കാര്യംതന്നെ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വാക്യം വായിച്ച ഒരു പൈതൽ ഒരിക്കൽ ഒരു കുസൃതിചോദ്യം ചോദിച്ചു, ‘അപ്പോൾ കഷണ്ടിക്കാരുടെ തലയിലെ മുടി ദൈവം എങ്ങനെ എണ്ണും?’ ന്യായമായ ഒരു ചോദ്യമല്ലേ എന്നു തോന്നും, എന്നാൽ അക്ഷരാർത്ഥത്തിൽ എടുക്കേണ്ട ഒരു കാര്യമല്ല, ആലങ്കാരികമായ ഒരു ഭാഷാപ്രയോഗം മാത്രമാണ് ഇത് എന്ന് ഈ വാക്യത്തോട് ചേർത്ത് എഴുതിയിരിക്കുന്ന വിഷയം വായിക്കുമ്പോൾ മനസ്സിലാക്കാം;
*ആകയാൽ ഭയപ്പെടേണ്ട;..നിങ്ങൾ വിശേഷതയുള്ളവർ* (ലൂക്കൊ. 12:7)
*ആകയാൽ ഭയപ്പെടേണ്ട… നിങ്ങൾ വിശേഷതയുള്ളവരല്ലോ* (മത്താ. 10:31)
      അതായത്, കർത്താവ് നമ്മെ വിശേഷതയുള്ളവരായി എണ്ണിയിരിക്കുന്നു എന്നാണ് ഇതിൻ്റെ അർത്ഥം. അതുകൊണ്ട് മുടിയുടെ എണ്ണത്തിലോ കഷണ്ടിയിലോ അല്ല കാര്യം, *ദൈവത്തിൻ്റെ കരുതലിലും ശ്രദ്ധയിലും (ഓർമ്മയിലും) നമ്മൾ എപ്പോഴുമുണ്ട് എന്ന ഉറപ്പിലാണ് കാര്യം.* സ്തോത്രം !
       മത്തായി 6:26 “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?”
      ലൂക്കൊ. 12:24 “കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!”
     നമ്മൾ ഏറെ വിശേഷതയുള്ളവരും ദൈവത്തിൻ്റെ കരുതലിൽ ഉള്ളവരുമാണ് എന്ന ഉറപ്പുതന്നിട്ട് ഒരു കാര്യം കൂടെ വചനത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു; *“ആകയാൽ ഭയപ്പെടേണ്ട..”*
ജീവിതത്തിൽ ഇന്ന് നമ്മെ ഭയപ്പെടുത്തുന്ന ചില വിഷയങ്ങൾ ഉണ്ടാകാം (ഈ സന്ദേശം എഴുതിക്കൊണ്ടിരിക്കുമ്പോൾ പ്രാർത്ഥനാ വിഷയങ്ങൾ അറിയിച്ചുകൊണ്ട് എനിക്കു വന്ന മൂന്നു ഫോൺ കോളുകളിൽ അവർ എത്രമാത്രം ഭയപ്പെട്ടിരിക്കുകയാണ് എന്ന് മനസ്സിലായി, അടുത്ത ദിവസം നട്ടെല്ലിന് ഓപ്പറേഷനുവേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ഒരു സഹോദരി, ആറുമണിക്കൂർ ദൈർഘ്യമുള്ള ഓപ്പറേഷനെക്കുറിച്ച് ഓർത്ത് ഭയത്തോടെ ഇരിക്കുന്നു. മറ്റൊരു സഹോദരി ഗൾഫിൽ നിന്ന് വന്ന് ഓപ്പറേഷൻ കഴിഞ്ഞ് ബയോപ്സിയുടെ റിസൾട്ട് അറിയുവാൻ ഭയത്തോടെ കാത്തിരിക്കുന്നു. ഒരു മാതാവ് അവരുടെ മകളുടെ കുടുംബപ്രശ്നങ്ങൾ ഓർത്ത് വേവലാതിയോടെ വിളിച്ച്, മകളുടെയും കുഞ്ഞുങ്ങളുടെയും ഭാവി എന്താകുമെന്ന് ചിന്തിച്ച് ഭയത്തോടെയിരിക്കുന്നു…)
      ഈ തിരുവചനം ഓർമ്മപ്പെടുത്തിക്കൊണ്ട് ഇന്ന് പരിശുദ്ധാത്മാവിന് നമ്മോട് പറയാനുള്ളത് ഇതാണ്; ഭയപ്പെടേണ്ട, കർത്താവ് മറന്നുപോയിട്ടില്ല, അവിടുന്ന് കരുതിക്കൊള്ളും, കാരണം, ഏറ്റവും വിശേഷതയുള്ളവരായിട്ടാണ് അവിടുന്ന് നമ്മെ എണ്ണിയിരിക്കുന്നത്. സ്തോത്രം ! ഹല്ലേലൂയ്യാ !
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
ഭോപ്പാൽ, മധ്യപ്രദേശ്
ദൈവം എണ്ണുന്നു എന്ന ഈ ധ്യാന സന്ദേശത്തിൻ്റെ അടുത്ത ഭാഗങ്ങൾ പുറകാലെ അയക്കുന്നതായിരിക്കും. ഈ അനുഗ്രഹ സന്ദേശം മറ്റുള്ളവരുമായും ഷെയർ ചെയ്താലും. പ്രാർത്ഥനാ സഹായത്തിന് വിളിക്കേണ്ട നമ്പർ 9424400654, 7898211849, 8989004829
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”