യോഹ. 10:4 “തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവൻ്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.”
നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുനാഥൻ അരുളിച്ചെയ്തിരിക്കുന്ന ഈ തിരുവചനം അവിടുത്തെ മക്കളായ നമുക്കു നൽകുന്ന ധൈര്യവും പ്രത്യാശയും വാക്കുകൾകൊണ്ട് വിവരിക്കാവുന്നതല്ല. ഒന്നാമതായി കർത്താവിൻ്റെ മടങ്ങിവരവിനോടുള്ള ബന്ധത്തിൽ ഈ വചനം വ്യാഖ്യാനിക്കപ്പെടുന്നു. ഇതിൻ്റെ മൂന്നാം വാക്യത്തിൽ, കർത്താവ് ഓരോരുത്തരെയും
പേരുപേരായി വിളിക്കുകയും അവർ അവൻ്റെ ശബ്ദംകേട്ട് പുറത്തുവരികയും ചെയ്യുന്നു. അവൻ അവർക്കുമുമ്പായി നടന്ന് അവൻ ഒരുക്കിയിരിക്കുന്ന ഭവനത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഈ വാഗ്ദത്തം വിശ്വസത്താൽ കണ്ട ഭക്തന്മാരാണ് ഇപ്രകാരം പാടിയിരിക്കുന്നത്; (..പാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേ പേർ വിളിക്കും നേരം കാണുമെൻ പേരും..)
രണ്ടാമതായി ഈ തിരുവചനം ഇന്ന് നമുക്കുനൽകുന്ന ആശ്വാസവും പ്രത്യാശയും; നമ്മുടെ കർത്താവിന് നമ്മെ പേരുപേരായി അറിയാമെന്നും, നമ്മുടെ തകർന്നിരിക്കുന്ന അനുഭവങ്ങളിൽനിന്ന്, വീണുകിടക്കുന്ന ഇടങ്ങളിൽ നിന്ന്, പരാജയപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ നിന്ന്, തടസ്സപ്പെട്ടുകിടക്കുന്ന അവസ്ഥകളിൽനിന്ന്, മുടങ്ങിക്കിടക്കുന്ന വിഷയങ്ങളിൽ നിന്ന്, നമ്മെ രക്ഷിച്ച് പുറത്തുകൊണ്ടുവരുമെന്നും, ജയവീരനായ കർത്താവ് നമ്മുടെ മുമ്പിൽ നടന്ന് ജയോത്സവമായി നമ്മെ നടത്തും എന്നുമാണ്. സ്തോത്രം ! Hallelujah !
ലോകസ്ഥാപനം മുതൽ ഇന്നുവരെ ജനിച്ചുമരിച്ച സകല മാനവരുടേയും, ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന എണ്ണൂറികോടിയിലധികം മനുഷ്യരുടെയും, ഇനിയും ജനിക്കുവാൻപോകുന്ന സകലരുടേയും പേരുകൾ നമ്മുടെ കർത്താവിന് അറിയാം. അവരിൽ നിന്നാണ് കർത്താവ് തനിക്കുള്ളവരെ തിരഞ്ഞെടുത്ത് അവരെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിരുവചനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്
യെശ. 43:1 ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.
യെശ. 45:3,4 ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതെ ഇരിക്കെ ഞാൻ നിന്നെ ഓമനപ്പേർ ചൊല്ലി വിളിച്ചിരിക്കുന്നു
കർത്താവ് നമ്മെ പേർചൊല്ലി വിളിച്ചിരിക്കുകയാണ്, നമ്മൾ കർത്താവിനുള്ളവരാണ്, കർത്താവിന് വിലയേറിയവരാണ്, ആകയാൽ;
1) *അവൻ നമ്മെ പുറത്തുകൊണ്ടുവരും*
പലവിധ ജീവിത സാഹചര്യങ്ങളാൽ കഷ്ടപ്പെട്ട്, ചതിയിലും വഞ്ചനയിലും കെണികളിലും അകപ്പെട്ട്, നഷ്ടങ്ങളുടെയും പരാജയങ്ങളുടെയും, രോഗങ്ങളുടെയും വേദനകളുടെയും.. സങ്കട കയങ്ങളിൽ നിന്നും നമ്മുടെ കർത്താവ് നമ്മെ പുറത്തുകൊണ്ടുവരും.
ദൈവകോപത്താൽ കത്തിചാമ്പലായി മാറാൻ പോയ സോദോം നഗരത്തിൽനിന്ന് ലോത്തിനെ സ്വർഗ്ഗത്തിലെ ദൈവം തൻ്റെ ദൂതന്മാരെ അയച്ചു പുറത്തുകൊണ്ടുവന്നതുപോലെ.. (ഉൽപ്പ. 19:16 അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിൻ്റെ പുറത്തു കൊണ്ടുപോയി ആക്കി.)
തകർന്നിരിക്കുന്ന അനുഭവങ്ങളിൽനിന്ന്, വീണുകിടക്കുന്ന ഇടങ്ങളിൽ നിന്ന്, പരാജയപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ നിന്ന്, തടസ്സപ്പെട്ടുകിടക്കുന്ന അവസ്ഥകളിൽനിന്ന്, മുടങ്ങിക്കിടക്കുന്ന വിഷയങ്ങളിൽ നിന്ന്, … കർത്താവ് നമ്മെ പുറത്തുകൊണ്ടുവരും. എന്നിട്ട് കർത്താവ് തന്നെ നല്ല ഇടയനായി നമുക്കുമുമ്പാകെ നടക്കും. നമ്മെ ഈ ഡിസംബർ മാസത്തിൽ ജയോത്സവമായി നടത്തും.