വേറൊരു തീരുമാനം (ഭാഗം 4)

January-2026

തൻ്റെ ആയുസ്സ് ഒടുങ്ങുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ആ രാജാവിന് ദീർഘായുസ്സു നേരുവാൻ ദാനീയേലിന് സാധിച്ചതാണ് ദാനീയേലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. തന്നോട് ചെയ്ത അന്യായത്തിനും, മറ്റുള്ളവരുടെ വാക്ക്കേട്ട് തന്നെ കൊല്ലുവാൻ തീരുമാനിച്ച തീരുമാനത്തിനും ആ രാജാവിനോട് ന്യായമായും ദാനീയേലിന് ദേഷ്യവും നീരസവും തോന്നേണ്ടതാണ്. കുറഞ്ഞപക്ഷം ഒരു പരിഭവമെങ്കിലും ദാീയേലിന് ദാര്യാവേശ് രാജാവിനോട് പറയാമായിരുന്നു


   ദാനിയേൽ 6:21 “ദാനീയേൽ രാജാവിനോട്; *രാജാവ് ദീർഘായുസ്സായിരിക്കട്ടെ* ”

        താൻ ആയിരിക്കുന്ന സാഹചര്യത്തോട് ഒട്ടും യോജിക്കാത്ത വാക്കുകളാണ് ഇവിടെ ദാനിയേൽ രാജാവിനോട് പറയുന്നത്. കാരണം തലേ രാത്രിയിൽ കുബിദ്ധികളായ ചില ആളുകളുടെ വാക്കുകേട്ട് മരിക്കേണ്ടതിനുവേണ്ടി ദാനിയേലിനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയുകയും, ആ ഗുഹയുടെ വാതിക്കൽ ഒരു വലിയ കല്ലുവെച്ച് അതിൽ തൻ്റെ മോതിരംകൊണ്ട് മുദ്രയിട്ടിട്ടുപോയ രാജാവ്, അതികാലത്ത് ഗുഹയുടെ അരികെ വന്നപ്പോഴാണ് ദാനിയേൽ ‘രാജാവ് ദീർഘായുസ്സായിരിക്കട്ടെ’ എന്നു പറയുന്നത്.

      തൻ്റെ ആയുസ്സ് ഒടുങ്ങുവാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കിയ ആ രാജാവിന് ദീർഘായുസ്സു നേരുവാൻ ദാനീയേലിന് സാധിച്ചതാണ് ദാനീയേലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. തന്നോട് ചെയ്ത അന്യായത്തിനും, മറ്റുള്ളവരുടെ വാക്ക്കേട്ട് തന്നെ കൊല്ലുവാൻ തീരുമാനിച്ച തീരുമാനത്തിനും ആ രാജാവിനോട് ന്യായമായും ദാനീയേലിന് ദേഷ്യവും നീരസവും തോന്നേണ്ടതാണ്. കുറഞ്ഞപക്ഷം ഒരു പരിഭവമെങ്കിലും ദാീയേലിന് ദാര്യാവേശ് രാജാവിനോട് പറയാമായിരുന്നു.

     എന്നാൽ ദാനീയേൽ എന്ന ദൈവഭക്തൻ ആ രാജാവിനോട് ക്ഷമിക്കുവാൻ തയ്യാറായി എന്നു മാത്രമല്ല, തന്നെ ഇല്ലാതാക്കുവാൻ ശ്രമിച്ചവർക്ക് കൂട്ടുനിന്ന ആ രാജാവിനെ അനുഗ്രഹിക്കുവാൻ തീരുമാനിച്ച ദാനീയേലിൻ്റെ തീരുമാനം വേറിട്ടൊരു തീരുമാനമായിരുന്നു. ആ മനസ്സുള്ള ദാനീയേലിന് വേദപുസ്തകത്തിൽ പരിശുദ്ധാത്മാവ് നൽകിയിരിക്കുന്ന പേരാണ്, ‘ഏറ്റവും പ്രിയപരുഷൻ’. ഒരു തവണയല്ല പല ആവർത്തി പരിശുദ്ധാത്മാവ് ഈ വിശേഷണം (ആദരവ്) നൽകി ദാനീയേലിനെ മാനിച്ചു എന്ന് തിരുവചനത്തിൽ കാണുവാൻ സാധിക്കും; ദാനീയേൽ 9:23, 10:11, 10:19.

     ‘രാജാവ് ദീർഘായുസ്സായിരിക്കട്ടെ’ എന്ന് ദാനീയേൽ ദാര്യാവേശ് രാജാവിനോട് പറഞ്ഞപ്പോൾ ദൈവനാമം മഹത്വപ്പെടുകയും, ദാനീയേലിൻ്റെ ദൈവം ജീവനുള്ളദൈവമെന്ന് രാജ്യമെങ്ങും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു

      നമ്മുടെ വിശ്വാസ ജീവിതത്തിൽ ഇതുപോലുള്ള പരീക്ഷകൾ വരുമ്പോൾ, ഒരു കാരണവുമില്ലാതെ നമ്മൾ ശിക്ഷിക്കപ്പെടുമ്പോൾ, കുബുദ്ധികളുടെ തന്ത്രങ്ങളിൽ കുടുങ്ങി ഉപദ്രവിക്കപ്പെടുമ്പോൾ, ചിലരുടെ ഏഷണികളിലും ചതിപ്രയോഗങ്ങളിലും പെട്ട് നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ… അവരോട് ക്ഷമിക്കുവാൻ മാത്രമല്ല, അവരെ അനുഗ്രഹിക്കുവാൻ തയ്യാറാകുന്നവർ ഇന്നും ‘കർത്താവിന് ഏറ്റവും പ്രിയരാണ്’. സ്തോത്രം !

      മധ്യപ്രദേശിൽ സുവിശേഷവേല ചെയ്യുന്ന എൻ്റെ സ്നേഹിതനായ ദൈവദാസന് ഒരിക്കൽ സുവിശേഷവിരോധികളുടെ ചതിയിൽപെട്ട് ചില ആഴ്ചകൾ ജയിലിൽ കഴിയേണ്ടിവന്നു. ജയിൽവാസം അനുഭവിച്ചശേഷം പുറത്തുവന്നപ്പോൾ, അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു; ‘ജയിൽ ഡോർമിറ്ററിയിലിരുന്നുകൊണ്ട് എനിക്കെതിരെ കള്ളപരാതി നൽകിയവരെയും, എന്നെ ജയിലിലയച്ചവരെയും ഞാൻ അനുഗ്രഹിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു’.
       അവരോട് ക്ഷമിക്കുവാൻ മാത്രമല്ല, അവരെ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നവരാണ്; ‘വേറൊരു തീരുമാനമെടുക്കുന്നവർ’ അഥവാ കർത്താവിന് ഏറ്റവും പ്രിയർ എന്ന് വിളിക്കപ്പെടുന്നവർ.

കർത്താവിന് ഏറ്റവും പ്രിയരായിരിപ്പാൻ സ്വർഗ്ഗം കൃപതരേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,
സ്നേഹപൂർവ്വം..
മധ്യപ്രദേശിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)

കാര്യങ്ങൾ വ്യത്യസ്തമായി കാണുകയും, കൈകാര്യം ചെയ്യുകയും ചെയ്ത അഥവാ വേറെ മാർഗ്ഗം സ്വീകരിച്ച ചില വ്യക്തികളെക്കുറിച്ച് തിരുവചനത്തിൽ നിന്നും തുടർന്നും ധ്യാനിക്കാം. ഈ ധ്യാനചിന്തകളുടെ അടുത്തഭാഗം ഉടനെ വചനമാരി വെബ്സൈറ്റിലും വായിക്കാവുന്നതാണ്.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ വിളിക്കേണ്ട നമ്പർ 7898211849, 07554297672

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.