ചില സത്യങ്ങൾ എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും ഒരുനാൾ അതുമറനീക്കി പുറത്തുവരുമെന്നും, സത്യത്തെ മറെക്കാൻ എത്ര കെട്ടുകഥകൾ മെനനെഞ്ഞാലും അതൊന്നും വിലപ്പോവില്ല എന്നുള്ളതിൻ്റെ ഒരു തെളിവാണ് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അബീമേലെക്കിൻ്റെ ചരിത്രം.
ഗിദെയോന് അബീമേലെക്ക് എന്നു പേരുള്ള ഒരു മകൻ ഉണ്ടായിരുന്നതായും അവൻ ഒരു ക്രൂരനും, തന്നിഷ്ടക്കാരനും, അഹങ്കാരിയുമായ ഒരുവനായിരുന്നു എന്നും ന്യായാധിപന്മാരുടെ പുസ്തകം 9 അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയും. ശേഖേമിൻ്റെ രാജാവായി സ്വയം പ്രഖ്യാപിച്ച് മൂന്നു വർഷക്കാലം ഭരിച്ച അബീമേലെക്ക് തികെച്ചും ഒരു പരാജയമായിരുന്നു.
തൻ്റെ അവസാനം ഇങ്ങനെയാണ് എന്ന് ആരും (അറിയരുത്) ഓർക്കരുത് എന്ന് അബീമേലെക്കിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു സ്ത്രീ തിരികല്ലിൻ്റെ പിള്ള അബീമേലെക്കിൻ്റെ തലയിൽ ഇട്ട് തലയോട് തകർന്നുകിടന്നപ്പോൾ അവൻ തൻ്റെ ബാല്യക്കാരനോട് നിൻ്റെ വാൾ ഊരി എന്നെ കൊല്ലുക എന്നു പറഞ്ഞ്, അവൻ്റെ കുത്തുകൊണ്ട് അബീമേലെക്ക് മരിച്ചത് (ന്യായാധി. 9:53,54).
പക്ഷേ അവൻ്റെ ആഗ്രഹം നടന്നില്ല. ദൈവത്തെ വെല്ലുവിളിച്ച് തന്നിഷ്ടക്കാരനായി നടന്നിട്ട്, ഒരു നീചനെപ്പോലെ മരിക്കേണ്ടി വന്നപ്പോൾ അതു ഒളിപ്പിച്ചുവെച്ച് വീരമൃത്യു വരിച്ചു എന്ന് ആക്കിതീർക്കാൻ താൻ കാണിച്ച അതിബുദ്ധി സ്വർഗ്ഗത്തിലെ ദൈവം പൊളിച്ചടുക്കി.
അബീമേലെക്ക് എങ്ങനെ മരണപ്പെട്ടു എന്ന് യിസ്രായേൽ ജനത്തിൻ്റെ ഇടയിൽ പിന്നീട് പ്രചരിച്ചത് എന്തായിരുന്ന് എന്ന് 2 ശമുവേൽ 11:21 വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് “യെരൂബ്ബേശെത്തിൻ്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൽപിള്ള അവൻ്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു?..”
എത്ര കാലങ്ങൾ കഴിഞ്ഞാലും, എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും, എത്ര വെള്ളയടിക്കാൻ ശ്രമിച്ചാലും, സത്യം സത്യമായി നിൽക്കും. തൻ്റെ കർമ്മഫലം തന്നെ പിന്തുടരും.
ന്യായാധിപന്മാർ 9:56 ൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, “അബീമേലെക് തൻ്റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തൻ്റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു”
ഇത് ദൈവശിക്ഷ ആയിരുന്നു.
ഒരു സ്ത്രീ തന്നെ കൊന്നു എന്ന് ആരും ഒരിക്കലും പറയരുത് എന്നാഗ്രഹിച്ചുകൊണ്ട്, തൻ്റെ ബാല്യക്കാരന്റെ കുത്തേറ്റാണ് അവൻ മരിച്ചതെങ്കിലും, നൂറ്റാണ്ടുകൾക്കു ശേഷവും (ദാവീദിൻ്റെ കാലത്തും) ജനങ്ങൾ അവനെ ഓർത്തത്, ഒരു സ്ത്രീ അവനെ കൊന്നു എന്നു പറഞ്ഞാണ്, (2 ശമുവേൽ 11:21).
ഇന്നും അബീമേലെക്ക് യിസ്രായേൽ ജനത്തിന് പറഞ്ഞുചിരിക്കാനുള്ള ഒരു അപഹാസ്യനും, കോമാളിയുമായി ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിൽ കിടക്കുന്നു.
സമ്പത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി, അധികാരത്തിനും കസേരക്കും വേണ്ടി, ഒരു മടിയും കൂടാതെ, സ്വന്ത സഹോദരന്മാർക്കുനേരെ വാളോങ്ങുന്ന, ദൈവത്തിന് നിരക്കാത്തപ്രവർത്തി ചെയ്യുന്നവർ അബീമേലെക്കിൻ്റെ ഈ ചരിത്രം ഒന്നോർത്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു.
ഗലാത്യർ 6:7..
"വഞ്ചനപ്പെടാതിരിപ്പിൻ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.