“…ഞാന്‍ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും…”

January-2021

ഭയപ്പെടേണ്ട ഞാന്‍ കൂടെ ഉണ്ട്, ഒരാവശ്യം വന്നാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ ഓടി എത്തിക്കൊള്ളാം, വിഷമിക്കണ്ട ഞാന്‍ സഹായിക്കാം, പേടിക്കണ്ട ഞാന്‍ നോക്കിക്കൊള്ളാം….


ഭയപ്പെടേണ്ട ഞാന്‍ കൂടെ ഉണ്ട്, ഒരാവശ്യം വന്നാല്‍ എന്നെ വിളിച്ചാല്‍ മതി, ഞാന്‍ ഓടി എത്തിക്കൊള്ളാം, വിഷമിക്കണ്ട ഞാന്‍ സഹായിക്കാം, പേടിക്കണ്ട ഞാന്‍ നോക്കിക്കൊള്ളാം….

ഈ കോവിഡിന്‍റെ കാലത്ത് ഏതൊരു വ്യക്തിയും കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന ചില വാക്കുകളാണ് ഇവയെല്ലാം, കഴിഞ്ഞ ചില നാളുകളായി വടക്കെ ഇന്‍ഡ്യയിലെ ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയുവാനും, ഭോപ്പാലില്‍ ഞങ്ങള്‍ നേരിട്ട് കാണുവാനും ഇടയായ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വാസ്തവമായ ഒരു കാര്യം ഞാന്‍ പറയട്ടെ, ഈ സമയത്ത് ഇതുപോലുള്ള സാന്ത്വന വാക്കുകളൊന്നും ആരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം, ഇന്ന് ഇവിടെ എല്ലാവരും അവരവരുടെ ജീവരക്ഷയ്ക്കുള്ള തത്രപ്പാടിലാണ്.

എന്നാല്‍ 85 വയസ്സു പ്രായമുണ്ടായിരുന്ന ‘നാരായണ്‍ ദബല്‍ക്കര്‍’ പോലുള്ള അപൂര്‍വ്വം ചിലരും ഉണ്ട്, ഇന്നത്തെ (29/04/21,Times of India, M.P) പത്രത്തിന്‍റെ ഒന്നാംപേജില്‍ ദബല്‍ക്കര്‍ ചെയ്ത കാര്യം എഴുതിയിട്ടുണ്ട്; പ്രാണവായുവിനുവേണ്ടി പിടയുന്ന, കോവിഡ് പോസിറ്റീവായ ഒരു യൗവ്വനക്കാരനെകണ്ട്, തന്‍റെ ഓക്സിജന്‍ മാസ്ക് ഊരി ആ യൗവ്വനക്കാരനു നല്‍കി ദബല്‍ക്കര്‍ എന്ന മനുഷ്യസ്നേഹി സ്വയം മരണത്തിന് കീഴടങ്ങി.
എത്ര പേര്‍ ഇതിന് തയ്യാറാകും ?

മറ്റൊരാശുപത്രിയില്‍ നടന്നത് ഇതിനു വിപരീതമായ ഒന്നാണ്; അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന ഒരു കോവിഡ് രോഗിയെ CT സ്കാനിനുകൊണ്ടുപോയി തിരിച്ചുവന്നപ്പോള്‍ കാണുന്നത്, മറ്റൊരു രോഗി അയാളുടെ കിടക്കയില്‍ കിടന്ന് ഓക്സിജന്‍ ശ്വസിക്കുന്നതാണ്, പിന്നീടു നടന്നത്, ഒരു ഓക്സിജന്‍ കിടക്കയ്ക്കുവേണ്ടിയുള്ള പൊരിഞ്ഞ വഴക്കായിരുന്നു.

ഇതാണ് ഇന്നത്തെ ലോകത്തിന്‍റെ അവസ്ഥ !
ഏതു കാലത്തും, ഏതു നേരത്തും നമ്മെ കൈവിടാതെ, ‘ഭയപ്പെടേണ്ട ഞാന്‍ കൂടെ ഉണ്ട്, ഞാന്‍ നിന്‍റെ കൈപിടിച്ചു നിന്നെ കാക്കും’ എന്ന ആശ്വാസവാക്കുകള്‍ പറഞ്ഞ് നമ്മുടെ കൂടെയിരിക്കുവാന്‍ കര്‍ത്താവ് മാത്രമേ നമുക്കുണ്ടാകുകയുള്ളൂ.

കര്‍ത്താവ് അറിയാതെ, അനുവദിക്കാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല, ഒരു മുടിപോലും നശിച്ചുപോകയുമില്ല, (ലൂക്കൊസ് 21:18). ഈ വെളിപ്പാട് ശരിയായി ഗ്രഹിക്കാതിരിക്കുന്നവരാണ് തങ്ങളുടെ ജീവിതത്തില്‍ എന്നും വിചാരപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഒരിക്കല്‍ ഒരു കൂടുകൂട്ടാന്‍ വൃക്ഷത്തിന്‍റെ ശിഖിരം തേടിനടന്ന ഒരു പക്ഷിയെക്കുറിച്ചുള്ള ഭാവന ഞാന്‍ കേട്ടിട്ടുണ്ട്. പുഴയരുകില്‍ നിന്നിരുന്ന ഒരു വൃക്ഷത്തോട് അതിന്‍റെ കൊമ്പില്‍ കൂടുകൂട്ടാന്‍ പക്ഷി അനുവാദം ചോദിച്ചെങ്കിലും ആ മരം അതിനു സമ്മതിച്ചില്ല. അല്‍പ്പം ഈര്‍ഷ്യയോടുകൂടെ പക്ഷി അടുത്ത മരത്തിലേക്ക് പറന്നുപോയി. ആ മരത്തോട് അനുവാദം ചോദിച്ചപ്പോള്‍ അതു സമ്മതിച്ചു. പക്ഷി ഉടനെതന്നെ കൂടുണ്ടാക്കുവാന്‍ ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഉറപ്പുള്ള കൂടുണ്ടാക്കി അതില്‍ മുട്ടയിട്ടു. മുട്ടയില്‍ നിന്ന് പക്ഷി കുഞ്ഞുങ്ങള്‍ വിരിഞ്ഞ ദിവസം ഒരു പെരു മഴ പെയ്തു. പുഴയില്‍ വെള്ളം പൊങ്ങി, ശക്തമായ കുത്തൊഴുക്കില്‍ ആദ്യത്തെ മരം കടപൊഴുകി പുഴയില്‍ പതിച്ചു. അതിന്‍റെ വീഴ്ചകണ്ട പക്ഷി, തന്നെ കൂടുകൂട്ടാന്‍ അനുവദിക്കാത്ത അഹങ്കാരത്തിന് കിട്ടിയ ശിക്ഷയാണ് എന്നുപറഞ്ഞ് അതിനെ പരിഹസിച്ചു. അതുകേട്ട ആ മരം പക്ഷിയോട് ഉത്തരം പറഞ്ഞത്, അല്ലയോ പക്ഷി, നീ കൂടുകൂട്ടാന്‍ അനുവാദം ചോദിച്ച ദിവസം ഈ മഴയും എന്‍റെ വീഴ്ചയും ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. എന്‍റെ വേരുകള്‍ക്ക് ഉറപ്പില്ലാതിരുന്നതുകൊണ്ടാണ് എന്‍റെ ചില്ലയില്‍ ഞാന്‍ നിന്നെ കൂടുകൂട്ടാന്‍ അനുവദിക്കാതിരുന്നത്, ഇത്രയും പറഞ്ഞ് ആ മരം ഒഴുകിപ്പോയി

കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ എടുക്കുന്ന ഏതു തീരുമാനവും, ചെയ്യുന്ന ഏതു പ്രവര്‍ത്തിയും നമ്മുടെ നല്ല നാളെയെ കണ്ടുകൊണ്ടാണ്. അതുകൊണ്ട് അവയൊന്നും വ്യര്‍ത്ഥമാകയില്ല, ഒരിക്കലും അതു തിന്മയായി ഭവിക്കയുമില്ല.
റോമര്‍ 8:28

“എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു ..”
സദൃശ്യ. 19:21

“മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും”
യെശ. 55:8,9

“എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു”

നമ്മുടെ ജീവിതത്തില്‍ പരീക്ഷകളും ശോധനകളും കടന്നു വരുമ്പോള്‍, കഷ്ടങ്ങളും നഷ്ടങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍, രോഗങ്ങളും ദുരിതങ്ങളും നേരിടുമ്പോള്‍, നമ്മുടെ കര്‍ത്താവിന്‍റെ ശക്തിയിലും സാമര്‍ത്ഥ്യത്തിലും സംശയിക്കാതിരിക്കുക. അവിടുത്തെ ആലോചനയെയും ഹൃദയ വിചാരങ്ങളെയും മാനിക്ക, ദൈവമഹത്വം നമ്മില്‍ വെളിപ്പെടുവാനുള്ള നാളുകള്‍ അടുത്തിരിക്കുന്നത് തിരിച്ചറിഞ്ഞ് കര്‍ത്താവിനെ സ്തുതിച്ച് ആരാധിക്കുക. ദാനിയേലിനുവേണ്ടി സിംഹക്കുഴിയില്‍ ഇറങ്ങിച്ചെല്ലുകയും, തീച്ചൂളയില്‍ നാലാമനായി വെളിപ്പെടുകയും ചെയ്ത, “ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
യഹോവയായ ഞാൻ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും..” (യെശ 42:5,7)

ഈ വിശുദ്ധ വചനം വിശ്വാസയോഗ്യമാകുന്നു, ഈ മഹാമാരിയിലും കര്‍ത്താവ് നമ്മെ കാത്തുകൊള്ളും,
പ്രാര്‍ത്ഥനയോടെ,
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി,ഭോപ്പാല്‍ 9424400654)

Tags : #motivation
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*