ഉൽപ്പ. 49:22..24
“യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിൻ്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു. അവൻ്റെ വില്ല് ഉറപ്പോടെ നിന്നു; അവൻ്റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കൈയാൽ ബലപ്പെട്ടു; യിസ്രായേലിൻ്റെ പാറയായ ഇടയൻ്റെ നാമത്താൽ തന്നെ”
യോസേഫിൻ്റെ ജീവിതം എന്താണ് എന്ന് ഈ മൂന്നു വാക്യത്തിൽ ദൈവാത്മാവ് ചുരുക്കിപ്പറഞ്ഞിരിക്കുകയാണ്. ഈ വാക്യങ്ങളുടെ സംക്ഷിപ്തം ഇതാണ്;
1) നീരുറവിനരികെ നട്ടിരിക്കുന്ന ഫലപ്രദമായ ഒരു വൃക്ഷമാണ് യോസേഫ്
2) ആ വൃക്ഷത്തിൻ്റെ മുമ്പിൽ ഒരു മതിലുണ്ടായിരുന്നു
3) വില്ലാളികൾ ആ വൃക്ഷത്തിന്മേൽ എയ്തു അവനെ വിഷമിപ്പിച്ചു
4) എന്നാൽ ആ വൃക്ഷം വീഴാതെ ഉറപ്പോടെ നിന്നു
5) അവൻ്റെ ഭുജം യാക്കോബിൻ വല്ലഭൻ്റെ കൈയാൽ ബലപ്പെട്ടിരുന്നു.
യോസേഫ് എന്ന വൃക്ഷം തൈ പ്രായമായപ്പോൾതന്നെ ഒരു മതിൽ അതിന്റെ മുമ്പിൽനിന്ന് ആ വൃക്ഷ തയ്യോട് ;, ഞാൻ നിന്നെ വളരാൻ അനുവദിക്കില്ല എന്ന് വെല്ലുവിളിച്ചുകൊണ്ടിരുന്നു. ആ മതിലിൻ്റെ വലിപ്പവും ബലവുംകണ്ട് വൃക്ഷതൈ അതിനെ ഭയപ്പെട്ടില്ല, കാരണം വൃക്ഷതൈ്യ്യുടെ വേരുകൾ നീരുറവയിലെ വെള്ളംകുടിച്ച് ദിവസവും വളർന്നുകൊണ്ടിരുന്നു. ക്രമേണ ആ തൈവൃക്ഷം വളർന്ന് ഫലപ്രദമായോരു വൃക്ഷമായിത്തീർന്നു. വെല്ലുവിളിച്ചുനിന്ന മതിലിലും മീതെ അത് വളർന്ന്, അതിൻ്റെ കൊമ്പുകൾ മതിലിന്മേൽ പടർത്തി.
ഒരു ദൈവപൈതലിൻ്റെ ജീവിതത്തിനുനേരെ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഇതുപോലെ പല മതിലുകളും ശത്രു വെച്ചിട്ടുണ്ടാകും. ഞാൻ നിന്നെ വളരാൻ അനുവദിക്കില്ല, ഞാൻ നിന്നെ തീർത്തുകളയും, ഞാൻ നിന്നെ ഞെരുക്കും, ഞാൻ നിന്നെ ഒതുക്കും, ഞാൻ നിന്നെ വീഴ്ത്തും…
യോസേഫിനെ പേടിപ്പിച്ച മതിലിനെ കൈകാര്യം ചെയ്യാൻ യാക്കോബിൻ വല്ലഭൻ്റെ കൈകളുണ്ടായിരുന്നു. ആണിപ്പഴുതേറ്റ പാടുകളുള്ള നാഥൻ്റെ കൈകൾ നമുക്കുവേണ്ടി ഉണ്ട്. ആകയാൽ ഒരു മതിലുകണ്ടും നമ്മൾ ഭയപ്പെടേണ്ട, ഒരു വെല്ലുവിളിയുംകേട്ട് നമ്മൾ പേടിക്കേണ്ടതില്ല. സ്തോത്രം !
യോസേഫ് എന്ന വൃക്ഷത്തിന്മേൽ വില്ലാളികൾ എയ്തു. ആ വില്ലാളികൾ മറ്റാരുമായിരുന്നില്ല, അവൻ്റെ സ്വന്ത സഹോദരന്മാർ തന്നെയായിരുന്നു. അവർ അവനെ വിഷമിപ്പിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. സാധാരണ വില്ലാളികൾ എയ്താൽ ശരീരത്തിൽ മുറിവേൽക്കുകയും വേദനയാൽ പുളയുകയുമാണ് ചെയ്യാറ് എന്നാൽ ഇവിടെ യോസേഫിന് വേദനയേക്കാൾ അധികം വിഷമമാണ് ഉണ്ടായത് കാരണം സഹോദരന്മാർ നൽകിയ വേദന ശരീരത്തിലല്ലായിരുന്നു ചങ്കിലായിരുന്നു.
സ്വന്ത സഹോദരന്മാരും പ്രിയപ്പെട്ടവരും ദ്രോഹിക്കുമ്പോൾ, എതിരായി മാറുമ്പോൾ, അകാരണമായി അകലുമ്പോൾ, ഇല്ലാകഥകൾ മെനയുമ്പോൾ, നന്മകൾ മുടക്കുമ്പോൾ, കേസും വഴക്കുമായി വരുമ്പോൾ, ഉള്ളതെല്ലാം കൈക്കലാക്കി വഴിയാധാരമാക്കുവാൻ ശ്രമിക്കുമ്പോൾ വേദനെയേക്കാൾ അധികം ചങ്കുതകരുന്ന വിഷമം തോന്നാറില്ലേ ?
എല്ലാ എതിർപ്പുകളും സഹിച്ച്, വെല്ലുവിളികളെയും അധിജീവിച്ച്, വില്ലാളികളുടെ എയ്തുകൾ ഏറ്റിട്ടും യോസേഫ് എന്ന ഫലപ്രദമായ വൃക്ഷം വീഴാതെ ഉറപ്പോടെ നിന്നു. കാരണം യാക്കോബിൻ വല്ലഭൻ്റെ ഭുജം അവനെ താങ്ങി നിറുത്തി. ഹല്ലേലൂയ്യാ !
പ്രിയരേ, ഈ മാസത്തേക്ക് ദൈവാത്മാവ് നൽകുന്ന വാഗ്ദത്ത സന്ദേശമാണ് ഇത്. വിശ്വാസത്തോടെ ഏറ്റെടുത്തുകൊൾക. നമ്മെ താങ്ങുന്ന ആണിപ്പഴുതേറ്റ കരങ്ങളുണ്ട്. ആ കരങ്ങൾ നമ്മെ ഉറപ്പോടെ നിറുത്തുവാൻ വിശ്വസ്തകരങ്ങളാണ്. നിന്ദയുടെയും പരിഹാസങ്ങളുടെയും മദ്ധ്യേ, വിരോധികളുടെയും എതിരാളികളുടെയും ഇടയിൽനിന്ന്, രോഗത്തിൻ്റെയും പ്രതികൂലങ്ങളുടെയും കയത്തിൽനിന്ന് നമ്മെ കരംപിടിച്ചുയർത്തി ജയോത്സവമായി നമ്മെ നടത്തുവാൻ നാഥൻ്റെ കരങ്ങൾ വിശ്വസ്ത കരങ്ങളാണ്.
കഴിഞ്ഞമാസം രക്താർബുദം (Blood Cancer) എന്ന മാരക രോഗം എൻ്റെ ശരീരത്തെ ബാധിച്ചപ്പോൾ, എൻ്റെ കാലുകൾ ഇടറാതെ, എന്നെ താങ്ങിനിറുത്തി എന്നെ ആശ്വസിപ്പിച്ച് ബലപ്പെടുത്തി സൌഖ്യത്തോടെ ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന യേശുനാഥൻ്റെ സ്നേഹകരങ്ങൾ വിശ്വസ്തകരങ്ങളാണ്. *ആമേൻ*